ഭോപ്പാൽ: ഇത് ഘനശ്യാം എന്ന അച്ഛന്റെ ജീവിതകഥയാണ്. ഈ അച്ഛന് നാലു മക്കളെ ഒറ്റയ്ക്ക് നോക്കാൻ പറ്റിയ ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഈ നാലു മക്കളിൽ ഒരാൾ പോലും അച്ഛനെ തിരിഞ്ഞുനോക്കിയില്ല. വർഷങ്ങൾക്ക് മുമ്പേ ഭാര്യ മരിച്ചതോടെ നാലു മക്കളെ ഒറ്റയ്ക്ക് നോക്കി വളർത്തി വലുതാക്കിയതാണ് ഘനശ്യാം. ഭാര്യ മരിക്കുമ്പോൾ ഘനശ്യാമിന്റെ ഏറ്റവും ചെറിയ കുട്ടിയുടെ പ്രായം രണ്ടു വയസാണ്.
കഴിഞ്ഞ ദിവസം എഴുപതാമത്തെ വയസിൽ ഭോപാലിെ അപ്ന ഘർ എന്ന വൃദ്ധസദനത്തിൽ വെച്ച് ഘനശ്യാം മരിക്കുമ്പോൾ മക്കളിൽ ഒരാൾ പോലും അടുത്തുണ്ടായിരുന്നില്ല. അച്ഛൻ മരിച്ചെന്നും അന്ത്യകർമ്മങ്ങൾക്കായി എത്തണമെന്ന് നാലു മക്കളോടും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരാൾ പോലും തിരിഞ്ഞുനോക്കിയില്ല. മൃതദേഹം മറവു ചെയ്ത് മരണ സർട്ടിഫിക്കറ്റ് അയച്ചുകൊടുക്കാനായിരുന്നു മക്കൾ ആവശ്യപ്പെട്ടത്. നാലു വർഷം മുമ്പാണ് ഘനശ്യാം അപ്ന ഘറിൽ എത്തിയത്.
ഇൻഡോറിൽ ചെറിയൊരു സൈക്കിൾ ടയർ-ട്യൂബ് കട നടത്തിയിരുന്ന ഘനശ്യാം വലിയ പണക്കാരൻ ഒന്നുമായിരുന്നില്ല, ചെറിയ വീടും രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്നതായിരുന്നു കുടുംബം. മക്കൾ ചെറുതായിരുന്നപ്പോൾ ഭാര്യ മരണപ്പെട്ടു.
‘”അദ്ദേഹത്തിന്റെ ഭാര്യ മരിക്കുമ്പോൾ ഇളയ മകൾക്ക് ഏകദേശം രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം. ഈ പിതാവിന് നാലോ അഞ്ചോ മക്കളെ വളർത്താൻ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് നാല് മക്കൾക്ക് ചേർന്ന് ഒരു അച്ഛനെ നോക്കാൻ കഴിയുന്നില്ല.”- അപ്നാ ഘർ’ നടത്തിപ്പുകാരിയായ മാധുരി മിശ്ര പറഞ്ഞു: സൈക്കിൾ ടയറുകളും ട്യൂബുകളും വിറ്റാണ് ഘനശ്യാം ജീവതം മുന്നോട്ടുനയിച്ചിരുന്നത്. ഇൻഡോറിൽ അദ്ദേഹത്തിന് ഒരു ചെറിയ വീടുമുണ്ടായിരുന്നു. ഈ സ്വത്ത് വിറ്റ് കിട്ടിയ പണം മക്കൾ വീതിച്ചെടുക്കുകയായിരുന്നു.
ഘനശ്യാം നൽകിയിരുന്ന അടിയന്തര കോൺടാക്റ്റ് നമ്പറിൽ ഒരിക്കൽ വൃദ്ധസദനം അധികൃതർ വിളിച്ചിരുന്നു. എന്നാൽ തനിക്ക് അയാളെ അറിയില്ലെന്നും ഉപേക്ഷിച്ചതാണ് എന്നുമായിരുന്നു മറുപടി. വീട് വിറ്റ പണം മക്കൾ ചേർന്ന് വീതിച്ചെടുത്തെന്നും ഇനി അച്ഛനുമായി യാതൊരു ബന്ധവുമില്ലെന്നും അവർ ഞങ്ങളോട് പറഞ്ഞു. ഈ സമയത്ത് ഘനശ്യാം ഭാഗികമായി പക്ഷാഘാതം ബാധിച്ച നിലയിലായിരുന്നു. അദ്ദേഹത്തിന് സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടായിരുന്നു.
ഘനശ്യാംജി ഞങ്ങളുടെ അടുക്കൽ എത്തിയപ്പോൾ അദ്ദേഹം രോഗബാധിതനായിരുന്നു, സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. തനിക്ക് ചെറിയൊരു ടയർ-ട്യൂബ് കടയും ചെറിയൊരു വീടും ഉണ്ടായിരുന്നു എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു വശം തളർന്നിരുന്നു,” മിശ്ര പറഞ്ഞു.
ഇൻഡോറിലെ ബസുകൾ എത്തുന്ന ഭോപ്പാലിലെ ഐ.എസ്.ബി.ടി (ISBT) പരിസരത്താണ് ഘനശ്യാം എത്തിയത്. അവിടെയുണ്ടായിരുന്ന ചില സാമൂഹിക പ്രവർത്തകർ അദ്ദേഹത്തെ കണ്ടെത്തി വൃദ്ധസദനത്തിൽ എത്തിക്കുകയായിരുന്നു. നാല് മക്കളുടെ കൈപിടിച്ച് നടക്കാൻ പഠിപ്പിച്ച ഒരു പിതാവാണ് വാർദ്ധക്യത്തിൽ ഭാഗികമായി പക്ഷാഘാതം ബാധിച്ച്, തികച്ചും ഒറ്റപ്പെട്ട് ഒരു ബസ് സ്റ്റാൻഡിൽ എത്തിപ്പെട്ടത്.
തുടർന്നുള്ള നാല് വർഷക്കാലം ആ വൃദ്ധസദനമായിരുന്നു അദ്ദേഹത്തിന്റെ മേൽവിലാസം. ഘനശ്യാമിന്റെ ആരോഗ്യനില വഷളാകുമ്പോഴൊക്കെ കുടുംബവുമായി ബന്ധപ്പെടാൻ വൃദ്ധസദന അധികൃതർ നിരന്തരം ശ്രമിച്ചിരുന്നുവെന്ന് മാധുരി മിശ്ര പറയുന്നു. അദ്ദേഹത്തിന് സുഖമില്ലാതെ വരുമ്പോഴൊക്കെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോവുകയും അവരെ ഫോണിൽ വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അവർ വന്നില്ല. ഞങ്ങൾ അദ്ദേഹത്തെ തുടർന്നും പരിചരിച്ചു- അവർ പറഞ്ഞു.
മൃതദേഹം അനിശ്ചിതമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ വൃദ്ധസദനത്തിൽ ഉണ്ടായിരുന്നില്ല. എങ്കിലും കുടുംബത്തിൽ നിന്ന് ആരെങ്കിലും എത്തുമെന്ന് കരുതി അവർ കാത്തിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. ഇൻഡോറിലെ പഞ്ചവതിയിലെ വിലാസത്തിൽ അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. ഞങ്ങൾ കാത്തിരുന്നു, പക്ഷേ ആരും വന്നില്ല. ഒടുവിൽ പൊലീസിന്റെ സഹായത്തോടെ ഞങ്ങൾ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്തി,” അവർ പറഞ്ഞു.
സ്വത്ത് വീതിച്ചെടുത്ത രീതിയിൽ ഘനശ്യാമിന്റെ ഒരു മകൾക്ക് അമർഷമുണ്ടായിരുന്നുവെന്ന് മാധുരി മിശ്ര പറയുന്നു. “സ്വത്ത് മുഴുവൻ ആൺമക്കൾക്ക് നൽകിയെന്നാണ് മകൾ പറഞ്ഞത്. ‘എനിക്ക് ഒന്നും കിട്ടിയില്ല, പിന്നെ ഞാൻ എന്തിനാണ് വരുന്നത്?’ എന്നാണ് അവൾ ചോദിച്ചത്. ആൺമക്കളാകട്ടെ, ‘അയാൾ ഞങ്ങൾക്കായി എന്ത് ചെയ്തു?’ എന്നാണ് ചോദിച്ചത്,” മാധുരി മിശ്ര പറഞ്ഞു.
കുടുംബത്തിന് ഇപ്പോൾ അദ്ദേഹത്തിന്റെ മരണസർട്ടിഫിക്കറ്റ് വേണം.
“ഞാൻ ഒരു കാരണവശാലും ഘനശ്യാംജിയുടെ മരണസർട്ടിഫിക്കറ്റ് കുടുംബത്തിന് നൽകില്ല. ഇത് തീരുമാനിക്കാൻ നിങ്ങളാരെന്ന് ചോദിച്ച് ആളുകൾ നമ്മെ അധിക്ഷേപിക്കുന്നുണ്ട്. എന്നാൽ ഞങ്ങൾക്കൊരു ആത്മബന്ധം അദ്ദേഹത്തോടുണ്ടായിരുന്നു. ജീവിച്ചിരുന്നപ്പോൾ കാണാൻ വരാത്തവരും മരിച്ചപ്പോൾ തിരിഞ്ഞുനോക്കാത്തവരും എന്തിനാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മരണസർട്ടിഫിക്കറ്റ് ചോദിക്കുന്നത്?” മാധുരി മിശ്ര ചോദിക്കുന്നു.







