വാഷിംഗ്ടൺ: ഇറാനുമായി കരാറിലെത്താനുള്ള അവസാന അവസരമാണ് ഇപ്പോഴുള്ളതെന്നും, അല്ലാത്തപക്ഷം രാജ്യം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് ഇറാനുമായുള്ള ചർച്ചകൾ തുടരാൻ താൻ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന വാദങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച നിഷേധിച്ചിരുന്നു. എന്നാൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രംപ് തറപ്പിച്ചുപറഞ്ഞു:
“നല്ലൊരു കരാറിൽ ഒപ്പുവെക്കാനുള്ള അവരുടെ അവസാന അവസരമാണിത്. സൈനിക നടപടിയിലേക്ക് കടക്കുന്നതിന് മുൻപ് അവർക്ക് സാധ്യമായ എല്ലാ അവസരങ്ങളും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ ആണവ നിരായുധീകരണവുമാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. നാളെയോടെ ഹോർമുസ് കടലിടുക്ക് തുറക്കാനാകും. എന്നാൽ ആണവ നിരായുധീകരണത്തിന് കുറച്ചുകൂടി സമയമെടുക്കും,” – ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി ശനിയാഴ്ച പിന്മാറുകയായിരുന്നു. ഇറാൻ നേതാക്കൾ വിശ്വാസവഞ്ചകരാണെന്ന് ആരോപിച്ച യു.എസ് പ്രസിഡന്റ്, അവരുടെ നിലപാടുകൾ പരസ്പരവിരുദ്ധമാണെന്നും കുറ്റപ്പെടുത്തി. സ്വകാര്യമായി ചർച്ചയ്ക്ക് കെഞ്ചിയ ശേഷം, അമേരിക്കയുമായി യാതൊരു ചർച്ചയും നടത്തുന്നില്ലെന്ന് അവർ പരസ്യമായി പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പൂർണമായ കീഴടങ്ങലോ അല്ലെങ്കിൽ തൃപ്തികരമായ ഒരു കരാറോ മാത്രമാണ് ഇറാന് മുന്നിലുള്ള വഴികളെന്ന് ട്രംപ് ഓർമിപ്പിച്ചു.
“ഒരു കരാറോ കീഴടങ്ങലോ ഉണ്ടാകുന്നതുവരെ ഇറാനിലേക്ക് യാതൊരുവിധ അവശ്യവസ്തുക്കളും എത്താൻ നാം അനുവദിക്കില്ല. അവർ സമ്മതിച്ചാലും ഇല്ലെങ്കിലും, പതിറ്റാണ്ടുകളായി ഇറാൻ സൃഷ്ടിക്കുന്ന ഭീഷണിക്ക് ഒരു ശാശ്വത പരിഹാരമാണ് അമേരിക്ക ലക്ഷ്യമിടുന്നത്.”
ബലപ്രയോഗത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന ഇറാന്റെ അവകാശവാദവും ട്രംപ് തള്ളി. ഹോർമുസ് കടലിടുക്ക് ഇപ്പോൾ പൂർണ്ണമായും യു.എസ് നാവികസേനയുടെ നിയന്ത്രണത്തിലാണ്. ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ശക്തമായ നാവിക ഉപരോധത്തെ ‘ഉരുക്ക് മതിൽ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.
അതേസമയം, ഇറാന് നേരെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ സൈനിക ആക്രമണം പ്രഖ്യാപിക്കുകയും, അവസാന നിമിഷം അത് റദ്ദാക്കുകയും ചെയ്യുന്ന രീതി ട്രംപ് ഇത്തവണയും ആവർത്തിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിലെ പ്രധാന തടസ്സം ഹോർമുസ് കടലിടുക്കാണ്. വെടിനിർത്തൽ കരാർ തകർന്നതിനെ തുടർന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി മേഖലയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ വീണ്ടും ശ്രമിച്ചിരുന്നു.






