വാഷിംഗ്ടൺ: ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് അമേരിക്ക കരസേനയെ അയക്കില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. അതേസമയം, ഇസ്രായേൽ സർക്കാരിലെ ചില മന്ത്രിമാർ യുദ്ധം അനന്തമായി നീണ്ടുനിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്. നിലവിൽ ഇറാനുമായി അതീവ സങ്കീർണ്ണവും തന്ത്രപരവുമായ നയതന്ത്ര പാതയാണ് അമേരിക്ക പിന്തുടരുന്നത്. പ്രശ്നപരിഹാരത്തിനുള്ള ഒരു മാർഗ്ഗമായി സൈനിക ബലപ്രയോഗത്തെ അമേരിക്ക കാണുന്നുണ്ടെന്നും, ട്രംപ് ഇറാനെതിരെ സൈനിക ശക്തി വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള ചർച്ചകൾ തടസ്സപ്പെടുത്താനും സൈനിക നടപടികൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനും ഇസ്രായേൽ സർക്കാരിലെ ചില മന്ത്രിമാർ അമേരിക്കൻ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്രംപ് ഇറാനുമായി യുദ്ധത്തിനൊരുങ്ങുന്നതെന്ന വാദങ്ങൾ വൈസ് പ്രസിഡന്റ് പൂർണ്ണമായി നിഷേധിച്ചു.
ഇറാൻ ആണവായുധം നേടുന്നത് തടയുക, ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ-വാതക വിതരണം സുഗമമായി ഉറപ്പാക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് അമേരിക്കയ്ക്കുള്ളത്. ഇതിനായി നയതന്ത്ര ചർച്ചകളും സൈനിക സമ്മർദ്ദവും ഒന്നിച്ച് കൊണ്ടുപോകാനാണ് യു.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
റഷ്യൻ-ഇറാൻ ശൃംഖലകൾക്ക് ഉപരോധം
ഇറാനെ ആയുധം സംഭരിക്കാൻ സഹായിക്കുന്ന അന്താരാഷ്ട്ര ശൃംഖലകൾക്കെതിരെ അമേരിക്ക കഴിഞ്ഞ ദിവസം ശക്തമായ ഉപരോധം ഏർപ്പെടുത്തി. ഇറാൻ, റഷ്യൻ പൗരന്മാർക്കും ഇറാൻ, റഷ്യ, നൈജീരിയ എന്നിവിടങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമെതിരെയാണ് നടപടിയെന്ന് യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു.



