കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ രാജ്യത്തെ ഞെട്ടിച്ച പന്ത്രണ്ടുകാരിയുടെ പീഡനക്കൊലപാതക കേസ്സിലെ മുഖ്യപ്രതി പ്രഭാഷ് മൊണ്ടാലിനെ പോലീസ് വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷം തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് നാടകീയമായ ഏറ്റുമുട്ടൽ നടന്നത്. പ്രതി പോലീസിന്റെ സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് വെടിയുതിർത്തെന്നും, സ്വയംരക്ഷാർത്ഥം പോലീസ് തിരിച്ചടിച്ചപ്പോഴാണ് പ്രതി കൊല്ലപ്പെട്ടതെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ബാരൂയിപൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം കുളത്തിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കൊലപാതകത്തിന് വഴിവെച്ചതെന്ന് ആരോപിച്ച് നാട്ടുകാർ വലിയ രീതിയിലുള്ള അക്രമങ്ങളാണ് പ്രദേശത്ത് അഴിച്ചുവിട്ടത്.
പ്രതിഷേധം അക്രമാസക്തമായതിനിടയിൽ, പെൺകുട്ടിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ദ്രജിത്ത് മൊണ്ടാൽ എന്ന യുവാവിനെ ജനക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നിരുന്നു. എന്നാൽ കൊല്ലപ്പെട്ട ഇന്ദ്രജിത്തിന് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം തികച്ചും നിരപരാധിയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷണത്തിനായി ആറംഗ പ്രത്യേക അന്വേഷണ സംഘത്തെയുംനിയോഗിച്ചു.
സംഭവത്തെ തുടർന്നുണ്ടായ രാഷ്ട്രീയ പുകിലിനിടയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി കൊല്ലപ്പെട്ട പെൺകുട്ടിയുടെയും ഇന്ദ്രജിത്ത് മൊണ്ടാലിന്റെയും കുടുംബങ്ങളെ സന്ദർശിച്ചു. കേസ് അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ കാലതാമസമോ ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 72 മണിക്കൂറിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) സിദ്ധ് നാഥ് ഗുപ്തയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കേസന്വേഷണത്തിൽ ഒരു ശതമാനം പോലും വീഴ്ച അനുവദിക്കില്ലെന്നും, നിരപരാധിയായ ഇന്ദ്രജിത്ത് മൊണ്ടാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുകയും റെയിൽവേ ട്രാക്കുകളും പോലീസ് വാഹനങ്ങളും തകർക്കുകയും ചെയ്ത ഇരുനൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുള്ള തീവ്രസ്വഭാവമുള്ള ശക്തികളുടെ പ്രേരണയുണ്ടെന്നും ഇതിനുള്ള ഫോൺ റെക്കോർഡുകൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് അക്രമ സംഭവങ്ങളിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പുകളിൽ സംതൃപ്തിയുണ്ടെന്ന് പെൺകുട്ടിയുടെയും ഇന്ദ്രജിത്തിന്റെയും കുടുംബാംഗങ്ങൾ വ്യക്തമാക്കി.



