ന്യൂയോര്‍ക്ക് – ഫലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ റിലീഫ് ഏജന്‍സി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം തകര്‍ച്ചയുടെ വക്കിലാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. റിലീഫ് ഏജന്‍സി നേരിടുന്ന 10 കോടി ഡോളറിന്റെ ഫണ്ടിംഗ് വിടവ് അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി നികത്തണം. ചെലവുചുരുക്കല്‍ നടപടികള്‍ കാരണം ഏജന്‍സി തകര്‍ച്ചയിലേക്ക് അടുക്കുകയാണ്. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യാപകമായ നിയന്ത്രണങ്ങളും കടുത്ത ഫണ്ടിംഗ് കുറവും കാരണം യു.എന്‍ റിലീഫ് ഏജന്‍സിയുടെ സ്ഥിതി വഷളാകുകയാണെന്ന് ജനറല്‍ അസംബ്ലി യോഗത്തില്‍ ഗുട്ടെറസ് പറഞ്ഞു.
യു.എന്‍ ഏജന്‍സി ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, ലെബനോന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഏകദേശം 26 ലക്ഷം ഫലസ്തീനികള്‍ക്ക് സഹായം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങള്‍, അഭയം എന്നിവ ഏജന്‍സി നല്‍കുന്നുണ്ട്. ഏജന്‍സിക്ക് ഏറ്റവുമധികം ധനസഹായം നല്‍കുന്ന രാജ്യമായിരുന്നു അമേരിക്ക. എന്നാല്‍ 2023 ഒക്ടോബര്‍ 7 ന് ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഒരു ഡസനോളം യു.എന്‍ റിലീഫ് ഏജന്‍സി ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് ഇസ്രായില്‍ ആരോപിച്ചതിനെ തുടര്‍ന്ന് 2024 ജനുവരിയില്‍ അമേരിക്ക ധനസഹായം നിര്‍ത്തി. 2025 ലേക്കുള്ള ധനസഹായം സ്വീഡനും തടഞ്ഞു. ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്നതുവരെ മറ്റ് പ്രധാന ദാതാക്കള്‍ ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്തിവെച്ചു. എന്നാല്‍ മിക്ക രാജ്യങ്ങളും പിന്നീട് അവരുടെ സഹായങ്ങള്‍ പുനരാരംഭിച്ചു.
ഏജന്‍സിയുടെ പണലഭ്യത പ്രതിസന്ധി കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി ദുര്‍ബലപ്പെടുത്തിയതായി ഗുട്ടെറസ് പറഞ്ഞു. അംഗരാജ്യങ്ങളില്‍ നിന്നുള്ള അടിയന്തിര പിന്തുണയും സാമ്പത്തിക സഹായവും ഇല്ലാതെ ഏജന്‍സിക്ക് ഇതുപോലെ തുടരാന്‍ കഴിയില്ല. ഇസ്രായിലി ആരോപണങ്ങളെ തുടര്‍ന്ന് ഏജന്‍സി പരിഷ്‌കാരങ്ങള്‍ നടക്കാനും ബാഹ്യ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സുപ്രധാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അസ്ഥിരതയുടെ ഒരു യുഗത്തില്‍ യു.എന്‍ റിലീഫ് ഏജന്‍സി സ്ഥിരതയുടെ ശക്തിയാണ്. തെറ്റായ വിവരങ്ങള്‍, അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍, നിയമനിര്‍മ്മാണ നടപടികള്‍, പ്രവര്‍ത്തന നിയന്ത്രണങ്ങള്‍, നയതന്ത്ര തടസ്സങ്ങള്‍ എന്നിവയിലൂടെ ഏജന്‍സിയെ ദുര്‍ബലപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങളെ നിരാകരിക്കുന്നു. ഇത്തരം നടപടികള്‍ ദശലക്ഷക്കണക്കിന് ഫലസ്തീനികളുടെയും ഏജന്‍സി ജീവനക്കാരുടെയും ക്ഷേമത്തിന് ഭീഷണിയാണ്. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ 390 ഏജന്‍സി ജീവനക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതു മുതല്‍ ഇസ്രായിലി ആക്രമണങ്ങളില്‍ 1,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുള്ള ഒമ്പത് യു.എന്‍ റിലീഫ് ഏജന്‍സി ജീവനക്കാരെ പിരിച്ചുവിട്ടതായി യു.എന്‍ അറിയിച്ചു. ഈ ആക്രമണത്തില്‍ ഏകദേശം 1,200 ഇസ്രായിലികളും വിദേശികളും കൊല്ലപ്പെട്ടു. സെപ്റ്റംബറില്‍ ഇസ്രായില്‍ കൊലപ്പെടുത്തിയ ലെബനോനിലെ ഒരു ഹമാസ് നേതാവ് യു.എന്‍ റിലീഫ് ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നെന്ന വിവരവും പുറത്തുവന്നു. ഹമാസുമായുള്ള ബന്ധം യു.എന്‍ നിഷേധിക്കുകയും എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം യു.എന്‍ റിലീഫ് ഏജന്‍സി തങ്ങളുടെ സേവന സമയം 20 ശതമാനം കുറക്കുകയും പ്രാദേശിക ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയും അന്താരാഷ്ട്ര തസ്തികകളില്‍ 15 ശതമാനം ഒഴിച്ചിടുകയും ചെയ്തതായി ഗുട്ടെറസ് വ്യക്തമാക്കി. ഇനിയും എന്തെങ്കിലും കുറവുകള്‍ വരുത്തുന്നത് ഏജന്‍സിയെ തകര്‍ച്ചയുടെ ഘട്ടത്തിനപ്പുറത്തേക്ക് തള്ളിവിടുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഏജന്‍സി നിലനില്‍പ്പ് പ്രതിസന്ധി നേരിടുകയാണെന്ന് യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. സ്വമേധയായുള്ള സംഭാവനകള്‍ക്കായി സമര്‍പ്പിച്ച ജനറല്‍ അസംബ്ലി യോഗത്തിന്റെ ഫലങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് സ്റ്റെഫാന്‍ ഡുജാറിക് കൂട്ടിച്ചേര്‍ത്തു. 2025 ല്‍ ഏകദേശം 88.7 കോടി ഡോളറിന്റെ വാഗ്ദാനങ്ങളും 82.9 കോടി ഡോളറിന്റെ സംഭാവനകളും ലഭിച്ചതായി യു.എന്‍ റിലീഫ് ഏജന്‍സി വെബ്സൈറ്റ് സൂചിപ്പിച്ചു. ഇത് മൊത്തം ഫണ്ടിംഗ് ആവശ്യങ്ങളായ 330 കോടി ഡോളറിന്റെ 27 ശതമാനം മാത്രമാണ് നികത്തുന്നത്.



