ടെക്സസ്– ലോകകപ്പ് ഗ്രൂപ്പ് ‘ജെ’യിലെ നിർണ്ണായക പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇന്ന് ഓസ്ട്രിയയെ നേരിടും. ആദ്യ മത്സരത്തിൽ അൾജീരിയയെ തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന അർജന്റീനയ്ക്ക് ഇന്ന് വിജയിക്കാനായാൽ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കാം. ഇന്ത്യൻ സമയം ഇന്ന് രാത്രി 10:30-നാണ് ടെക്സസിലെ ആർലിംഗ്ടണിൽ മത്സരം നടക്കുന്നത്.
ആദ്യ മത്സരത്തിൽ അൾജീരിയയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ച അർജന്റീനയ്ക്കായി ലയണൽ മെസ്സി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡിൽ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്താൻ മെസ്സിക്ക് കഴിഞ്ഞു. ആദ്യ കളിയിലെ ഹാട്രിക്കിന് ശേഷം മെസ്സി ഇന്ന് ഏത് റെക്കോർഡാണ് തകർക്കുകയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും സസ്റ്റിറോ ലൗതാരോ മാർട്ടിനെസ് ഫോം കണ്ടെത്താൻ വിഷമിക്കുന്നത് അർജന്റീനയ്ക്ക് ചെറിയ ആശങ്ക നൽകുന്നുണ്ട്. അതിനാൽ ഇന്ന് മാർട്ടിനെസിന് പകരം ജൂലിയൻ അൽവാരസിനെ ആദ്യ ഇലവനിൽ ഇറക്കിയേക്കും. കൂടാതെ പരിക്കേറ്റ റൈറ്റ് ബാക്ക് ഗോൺസാലോ മോന്റിയലിന് പകരം നഹുവൽ മൊളീനയും ഇന്ന് ലൈനപ്പിൽ ഇടംപിടിച്ചേക്കും.
മറുവശത്ത്, ആദ്യ മത്സരത്തിൽ ജോർദാനെ 3-1 ന് തോൽപ്പിച്ചാണ് പ്രശസ്ത കോച്ച് റാൽഫ് റാഗ്നിക്കിന്റെ കീഴിൽ ഓസ്ട്രിയ വരുന്നത്. ജോർദാനെതിരെയുള്ള മത്സരം കടുത്തതായിരുന്നു എങ്കിലും തന്ത്രപരമായ നീക്കങ്ങളിലൂടെ അവർ വിജയം സ്വന്തമാക്കുകയായിരുന്നു. കരുത്തരായ അർജന്റീനയ്ക്കെതിരെ ഒരു സമനിലയെങ്കിലും നേടി 4 പോയിന്റോടെ പ്രീ-ക്വാർട്ടർ സാധ്യതകൾ സജീവമാക്കാനാകും ഓസ്ട്രിയൻ നിരയുടെ ശ്രമം. അർജന്റീനയുടെ ശക്തമായ മുന്നേറ്റനിരയെ തടഞ്ഞുനിർത്താൻ പ്രതിരോധത്തിന് പ്രാധാന്യം നൽകിയുള്ള തന്ത്രങ്ങളാകും ഓസ്ട്രിയൻ കോച്ച് ഇന്ന് മെനയുക. കളിയിൽ അർജന്റീനയ്ക്കാണ് കൂടുതൽ വിജയസാധ്യത കൽപ്പിക്കപ്പെടുന്നത്. മുൻപ് ഇരുടീമുകളും രണ്ട് തവണ സൗഹൃദ മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിൽ അർജന്റീന ജയിക്കുകയും മറ്റൊന്ന് സമനിലയിലാവുകയുമാണ് ചെയ്തത്.
ജീവൻമരണ പോരട്ടത്തിൽ ജോർദാനും അൾജീരിയയും


ഗ്രൂപ്പിലെ മറ്റൊരു ആവേശകരമായ മത്സരത്തിൽ ജോർദാൻ അൾജീരിയയെ നേരിടും. ഇന്ത്യൻ സമയം നാളെ (ചൊവ്വാഴ്ച) രാവിലെ 8:30-നാണ് കാലിഫോർണിയയിലെ സാന്റാ ക്ലാരയിൽ ഈ മത്സരം നടക്കുന്നത്. ടൂർണമെന്റിൽ ഇരുടീമുകൾക്കും മുന്നോട്ട് പോകാൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. കേവലം ഒരു പോയിന്റോ സമനിലയോ ഇരുടീമുകൾക്കും കാര്യമായ ഗുണം ചെയ്യില്ല. മത്സരത്തിൽ അൾജീരിയയ്ക്കാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്.
തങ്ങളുടെ കന്നി ലോകകപ്പ് മത്സരത്തിൽ ഓസ്ട്രിയയോട് 3-1 ന് തോറ്റെങ്കിലും മികച്ച പോരാട്ടവീര്യമാണ് ജോർദാൻ കാഴ്ചവെച്ചത്. കളിയുടെ 50-ാം മിനിറ്റിൽ അലി ഓൾവാനിലൂടെ ജോർദാൻ സമനില പിടിച്ചിരുന്നു. എന്നാൽ 76-ാം മിനിറ്റിൽ വഴങ്ങിയ ഒരു സെൽഫ് ഗോളും, ഇഞ്ചുറി ടൈമിന്റെ 12-ാം മിനിറ്റിൽ വഴങ്ങിയ പെനാൽറ്റിയുമാണ് അവർക്ക് തിരിച്ചടിയായത്. അവസാന മത്സരത്തിൽ കരുത്തരായ അർജന്റീനയെ നേരിടേണ്ടതിനാൽ ജോർദാന് ഇന്ന് ജയം അത്യന്താപേക്ഷിതമാണ്.
അർജന്റീനയോട് മൂന്ന് ഗോളിന് തോറ്റതിന്റെ വലിയ ഗോൾ ഡിഫറൻസ് (-3) കുറയ്ക്കുകയാണ് അൾജീരിയയുടെ പ്രധാന ലക്ഷ്യം. ജോർദാൻ, ഓസ്ട്രിയ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് നേടി മികച്ച ഗോൾ ശരാശരിയോടെ നോക്കൗട്ടിൽ എത്താനാണ് ആഫ്രിക്കൻ കരുത്തർ ശ്രമിക്കുന്നത്. മൂന്നാം സ്ഥാനത്തെത്തുന്ന ടീമുകൾക്കും അടുത്ത റൗണ്ടിലേക്ക് നേരിയ സാധ്യതയുണ്ടെങ്കിലും, ഗോൾ ഡിഫറൻസ് പൂജ്യത്തിനടുത്ത് നിർത്തേണ്ടത് അൾജീരിയയ്ക്ക് നിർണ്ണായകമാകും.



