ഫിലാഡൽഫിയ– 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരങ്ങൾ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുൻ ചാമ്പ്യന്മാരായ ബ്രസീൽ തങ്ങളുടെ രണ്ടാം മത്സരത്തിന് നാളെ ഇറങ്ങുകയാണ്. ആദ്യ മത്സരത്തിൽ മൊറോക്കോയോട് 1-1 എന്ന സ്കോറിന് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തിൽ ശക്തമായി തിരിച്ചുവരാൻ ഹെയ്തിക്കെതിരെയുള്ള ഈ പോരാട്ടം അങ്ങേയറ്റം നിർണായകമാണ്. ഫിലാഡൽഫിയയിൽ വെച്ച് നടക്കുന്ന ഈ മത്സരം ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 6:00 മണിക്കാണ് ആരംഭിക്കുന്നത്. മൊറോക്കോയ്‌ക്കെതിരെ മങ്ങിയ പ്രകടനം കാഴ്ചവെച്ച മുന്നേറ്റനിരയിൽ ഇത്തവണ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആദ്യ പകുതിക്ക് ശേഷം കാസെമിറോയ്ക്ക് പകരം ഫാബീഞ്ഞോ ഇറങ്ങിയപ്പോൾ ബ്രസീലിന്റെ മധ്യനിര കൂടുതൽ സജീവമായിരുന്നു. അതിനാൽ പരിശീലകൻ കാർലോ ആൻസലോട്ടി ഇത്തവണ ലൂക്കാസ് പാക്വറ്റയ്ക്ക് പകരം മാത്യൂസ് കുൻഹയെയും കാസെമിറോയ്ക്ക് പകരം ഫാബീഞ്ഞോയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. വിനീഷ്യസ് ജൂനിയർ, റാഫിൻഹ, ഇഗോർ തിയാഗോ എന്നിവരടങ്ങുന്ന ബ്രസീലിയൻ മുന്നേറ്റനിര ഹെയ്തി പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകും. അതേസമയം, പരിക്കിന്റെ പിടിയിലായ 34-കാരനായ സൂപ്പർ താരം നെയ്മർ തുടർച്ചയായ രണ്ടാം മത്സരത്തിലും കളിക്കില്ലെന്നത് ആരാധകർക്ക് നിരാശയാണ്. അദ്ദേഹം ടീമിനൊപ്പം ഫിലാഡൽഫിയയിലേക്ക് യാത്ര തിരിച്ചിട്ടുമില്ല.
മറുവശത്ത്, ആദ്യ മത്സരത്തിൽ സ്കോട്ട്‌ലൻഡിനോട് തോറ്റ ഹെയ്തിക്ക് ഈ മത്സരം നിലനിൽപ്പിന്റേതാണ്. അന്ന് സ്കോട്ട്‌ലൻഡിന്റെ ജോൺ മക്ഗിൻ 28-ാം മിനിറ്റിൽ ഗോൾ നേടിയ ശേഷം കളിയിലുടനീളം പന്ത് കൂടുതൽ സമയവും കൈവശം വെച്ചിരുന്നത് ഹെയ്തിയായിരുന്നു. അവർ 15 ഷോട്ടുകൾ ഉതിർത്തുവെങ്കിലും അതിൽ 2 എണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. ഇതിൽ 7 ഷോട്ടുകളും പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ളവയായിരുന്നു. ബ്രസീലിന്റെ കരുത്തുറ്റ പ്രതിരോധപ്പൂട്ടഴിക്കാൻ ഹെയ്തിക്ക് തങ്ങളുടെ l ശൈലിയിൽ മാറ്റം വരുത്തേണ്ടി വരും. ഹെയ്തി ടീം 4-3-2-1 ഫോർമേഷനിൽ പ്രതിരോധത്തിലൂന്നി കൗണ്ടർ അറ്റാക്കുകൾക്ക് ശ്രമിക്കാനാണ് സാധ്യത.
വിനീഷ്യസിന്റെയും റാഫിൻഹയുടെയും തിയാഗോയുടെയും മികവിൽ ബ്രസീൽ ഈ പ്രതിരോധം തകർക്കുമെന്നാണ് വിലയിരുത്തൽ. ചരിത്രത്തിൽ ഹെയ്തിക്കെതിരെ കളിച്ചപ്പോഴെല്ലാം ബ്രസീൽ 6 ഗോളുകളെങ്കിലും നേടിയിട്ടുണ്ട്. ലോകകപ്പിന് തൊട്ടുമുൻപ് ഹെയ്തിക്ക് സമാനമായ കരുത്തുള്ള പനാമയെ ബ്രസീൽ 6-2 ന് തോൽപ്പിച്ചിരുന്നു.
ബ്രസീൽ മത്സരത്തിന് മുന്നോടിയായി ഗ്രൂപ്പ് സിയിലെ മറ്റൊരു ആവേശകരമായ പോരാട്ടത്തിൽ സ്കോട്ട്‌ലൻഡ് മൊറോക്കോയെ നേരിടും. ഫോക്സ്ബറോയിൽ വെച്ച് നടക്കുന്ന ഈ മത്സരം ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 3:30-നാണ് ആരംഭിക്കുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ഹെയ്തിയെ തോൽപ്പിച്ച് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കിയ സ്കോട്ട്‌ലൻഡ്, ശക്തരായ ബ്രസീലിനെ നേരിടുന്നതിന് മുൻപ് തന്നെ മൊറോക്കോയ്‌ക്കെതിരെ ചുരുങ്ങിയത് ഒരു പോയിന്റെങ്കിലും നേടി നോക്കൗട്ട് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. ഒൻപതാം തവണ ലോകകപ്പിനെത്തുന്ന സ്കോട്ട്‌ലൻഡ് 1998-ന് ശേഷം ആദ്യമായാണ് യോഗ്യത നേടുന്നത്. ചരിത്രത്തിൽ ഇതുവരെ അവർ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. വിപുലീകരിച്ച ഈ പുതിയ ലോകകപ്പ് ഫോർമാറ്റിൽ 4 പോയിന്റ് നേടിയാൽ അവർക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.
മറുവശത്ത്, ആദ്യ മത്സരത്തിൽ ബ്രസീലിനെ തളച്ച ആത്മവിശ്വാസത്തിലാണ് മൊറോക്കോ എത്തുന്നതെങ്കിലും നിലവിൽ ഗ്രൂപ്പ് ടേബിളിൽ അവർ സ്കോട്ട്‌ലൻഡിന് പിന്നിലാണ്. ബ്രസീലിനെതിരെ മികച്ച സംഘാടനം കാഴ്ചവെച്ച മൊറോക്കോ, തങ്ങളുടെ വിങ് ബാക്കുകളായ അഷ്റഫ് ഹക്കിമി, നൗസെയർ മസ്റൗയി എന്നിവരിലൂടെ കൗണ്ടർ അറ്റാക്കുകളിൽ അപകടകാരികളാണ്. മധ്യനിര താരം ബില്ലി ഗിൽമോർ ഇല്ലാതെ ഇറങ്ങുന്ന സ്കോട്ട്‌ലൻഡിന് മൊറോക്കൻ വിങ്ങർമാരെ തടഞ്ഞുനിർത്തുക വലിയ വെല്ലുവിളിയാകും.



