ഹൂസ്റ്റൺ – ഫിഫ ലോകകപ്പിന്റെ ഒന്നാം റൗണ്ടിൽ ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേറ്റാൻ വമ്പൻ പോരാട്ടങ്ങൾ അരങ്ങേറുന്നു. ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ് എന്നിവടങ്ങളിലെ കരുത്തരായ എട്ട് ടീമുകളാണ് വിവിധ സ്റ്റേഡിയങ്ങളിലായി ഇന്ന് നേർക്കുനേർ വരുന്നത്. മുൻ ലോകകപ്പ് ജേതാക്കളായ ജർമ്മനി, യൂറോപ്യൻ ശക്തികളും എട്ടാം റാങ്കുകാരുമായ നെതർലൻഡ്സ്, ഏഷ്യൻ വൻമതിലായ ജപ്പാൻ തുടങ്ങിയ പ്രമുഖരെല്ലാം ഇന്ന് ഇന്ത്യൻ സമയം രാത്രി മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിൽ കളിക്കളത്തിലിറങ്ങും.
അട്ടിമറി ഭയന്ന് ജർമ്മനി; എതിരാളികൾ കുറകാവോ
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ലോകകിരീടം ചൂടിയ ജർമ്മനിക്ക് തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകേണ്ടി വന്ന വലിയ നാണക്കേടുണ്ട്. ആ കറുത്ത ചരിത്രം തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജർമ്മനി ഇന്ന് ടൂർണമെന്റിലെ ഏറ്റവും ചെറിയ രാജ്യമായ കുറകാവോയെ നേരിടുന്നത്. യു.എസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള ജർമ്മനിക്കാണ് വ്യക്തമായ മുൻതൂക്കം. ജർമ്മൻ നിരയിൽ ലിവർപൂൾ മിഡ്ഫീൽഡറായ ഫ്ലോറിയൻ വിർട്സ് ആണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന താരം. പുതിയൊരു പടയൊരുക്കവുമായാണ് ഇത്തവണ ജർമ്മനി എത്തുന്നത്. മധ്യനിര നിയന്ത്രിക്കാൻ പാസ്കൽ ഗ്രോസ്, ലിയോൺ ഗോറെറ്റ്സ്ക എന്നിവർക്കൊപ്പം പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന ജോഷ്വ കിമ്മിച്ചും ജർമ്മനിക്കൊപ്പമുണ്ട്. ആക്രമണത്തിന് മൂർച്ച കൂട്ടാൻ ലിറോയ് സാനെ, കൈ ഹവേർട്സ്, യുവതാരം നിക്ക് വോൾട്ടെമേഡ് എന്നിവരും ബയേൺ മ്യൂണിക്കിന്റെ യുവ വിസ്മയം ജമാൽ മുസിയാല, പരിചയസമ്പന്നനായ പ്രതിരോധ താരം അന്റോണിയോ റൂഡിഗർ എന്നിവരും അണിനിരക്കുന്നുണ്ട്. ഇതിനെല്ലാമുപരിയായി, മുൻപ് അന്താരാഷ്ട്ര ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ടീമിന്റെ പ്രതിസന്ധി ഘട്ടത്തിൽ കളം തിരിച്ചുപിടിച്ച് വീണ്ടും വലകാക്കാൻ എത്തുന്ന ഇതിഹാസ ഗോൾകീപ്പർ മാനുവൽ നോയറുടെ സാന്നിധ്യം ജർമ്മൻ കോട്ടയ്ക്ക് ഇരട്ടി കരുത്ത് പകരും.
എന്നാൽ ലോകകപ്പ് വേദിയിലേക്ക് ആദ്യമായി യോഗ്യത നേടിയെത്തുന്ന കുറകാവോ, ഇതിഹാസ പരിശീലകൻ ഡിക്ക് അഡ്വക്കാറ്റിന്റെ കീഴിൽ അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. മധ്യനിര ഭരിക്കുന്ന സഹോദരന്മാരായ ലിയാൻഡ്രോ ബക്കൂന, ജുനീന്യോ ബക്കൂന എന്നിവർക്കൊപ്പം പി.എസ്.വി ഐന്തോവന്റെ മുൻ ഗോൾകീപ്പർ എലോയ് റൂമിന്റെ സാന്നിധ്യവും കുറകാവോയ്ക്ക് കരുത്താകും.
വമ്പന്മാരെ വീഴ്ത്തിയ ജപ്പാൻ നെതർലൻഡ്സിന് മുന്നിലേക്ക്
ഫിഫ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള നെതർലൻഡ്സിന്റെ ലോകകപ്പ് പ്രയാണം കടുത്തൊരു വെല്ലുവിളിയോടെയാണ് ആരംഭിക്കുന്നത്. ഡാല്ലസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാനാണ് അവരുടെ എതിരാളികൾ. ഡച്ച് പ്രതിരോധത്തിന്റെ നെടുംതൂണായ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക് ആണ് നെതർലൻഡ്സിന്റെ പ്രധാന ശക്തി. കൂടാതെ ബാഴ്സലോണയുടെ മിഡ്ഫീൽഡർ ഫ്രെങ്കി ഡി യോങ്, അലറ്റ്ലിക്കോ മാഡ്രിഡിന്റെ മുന്നേറ്റ താരം മെംഫിസ് ഡിപായ്, പി.എസ്.ജി താരം ചാവോ സിമൺസ് എന്നിവരും ഡച്ച് പടയ്ക്ക് ആഴം കൂട്ടുന്നു.
കഴിഞ്ഞ ലോകകപ്പുകളിൽ ജർമ്മനിയെയും സ്പെയിനെയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായ ചരിത്രമുള്ള ജപ്പാനെ ഡച്ച് പടയ്ക്ക് ഒട്ടും നിസ്സാരക്കാരായി കാണാൻ കഴിയില്ല. ജപ്പാൻ നിരയിൽ പ്രീമിയർ ലീഗ് പരിചയസമ്പത്തുള്ള മിഡ്ഫീൽഡർ വതാരു എൻഡോ, ബ്രൈറ്റന്റെ വിങ്ങർ കൗരു മിറ്റോമ എന്നിവർക്കൊപ്പം റയൽ സൊസീദാദിന്റെ യുവതാരം താകെഫുസ കുബോയും മൊണാക്കോയുടെ ടാകുമി മിനാമിനോയും കളി തിരിക്കാൻ കെൽപ്പുള്ളവരാണ്. മത്സരത്തിനൊപ്പം ഡച്ച് ആരാധകരുടെ വിക്രാതമായ ‘ഓറഞ്ച് ഫാൻവാക്ക്’ ആദ്യമായി അമേരിക്കൻ മണ്ണിൽ അരങ്ങേറുന്നു എന്ന പ്രത്യേകതയും ഈ കളിക്കുണ്ട്.
കറുത്ത കുതിരകളാകാൻ ഇക്വഡോർ; ആഫ്രിക്കൻ കരുത്തുമായി ഐവറി കോസ്റ്റ്
ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ ഇക്വഡോറും ഐവറി കോസ്റ്റും ഫിലാഡൽഫിയയിൽ നേർക്കുനേർ വരുന്നു. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ വമ്പന്മാരെ വിറപ്പിച്ചെത്തുന്ന ഇക്വഡോർ ഈ ടൂർണമെന്റിലെ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള ടീമാണ്. ചെൽസിയുടെ സൂപ്പർ മിഡ്ഫീൽഡറായ 24 കാരൻ മോയിസസ് കൈസെഡോ ആണ് ഇക്വഡോറിന്റെ പ്രധാന താരം. അദ്ദേഹത്തിന് പുറമെ ലെവർകൂസന്റെ പ്രതിരോധ താരം പിയറോ ഹിンകാപി, പരിചയസമ്പന്നനായ സ്ട്രൈക്കർ എന്നർ വലൻസിയ എന്നിവരും ഇക്വഡോർ നിരയിലുണ്ട്.
യോഗ്യതാ മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ ലോകകപ്പിനെത്തുന്ന ഐവറി കോസ്റ്റിന്റെ പ്രതിരോധം തകർക്കുക ഇക്വഡോറിന് എളുപ്പമാകില്ല. ഐവറി കോസ്റ്റ് നിരയിൽ നൂറിലധികം മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ക്യാപ്റ്റൻ ഫ്രാങ്ക് കെസി, സ്റ്റാർ ഫോർവേഡ് നിക്കോളാസ് പെപ്പെ എന്നിവർക്കൊപ്പം ഡോർട്ട്മുണ്ടിന്റെ സൂപ്പർ സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലറും റോമയുടെ പ്രതിരോധ താരം ഇവാൻ എൻഡിക്കയും കരുത്ത് പകരാൻ ഒപ്പമുണ്ട്.
ഭാഗ്യം തുണച്ച സ്വീഡനും കനത്ത പ്രതിരോധവുമായി ടുണീഷ്യയും
നേരിട്ടല്ലാത്ത വഴികളിലൂടെ യൂറോപ്യൻ ഫോർമാറ്റിന്റെ ഭാഗ്യ അകമ്പടിയോടെ ലോകകപ്പിനെത്തിയ സ്വീഡന് തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഈ മത്സരം അനിവാര്യമാണ്. സ്വീഡന്റെ മുന്നേറ്റങ്ങൾക്ക് മൂർച്ച കൂട്ടാൻ ന്യൂകാസിൽ യുണൈറ്റഡിന്റെ സൂപ്പർ സ്ട്രൈക്കർ അലക്സാണ്ടർ ഇസാക് മുന്നിലുണ്ടാകും. അദ്ദേഹത്തിന് പിന്തുണയുമായി ടോട്ടനത്തിന്റെ വിങ്ങർ ഡിജാൻ കുലുസേവ്സ്കിയും ലിസ്ബൺ താരം വിക്ടർ യോക്കറസും സ്വീഡിഷ് നിരയിലുണ്ട്. മുൻപ് അമേരിക്കയിൽ ലോകകപ്പ് നടന്നപ്പോൾ സ്വീഡൻ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു എന്ന ചരിത്രം മാത്രമാണ് അവർക്ക് ഇപ്പോൾ ആശ്വസിക്കാനുള്ളത്.
യോഗ്യതാ റൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാത്ത കനത്ത പ്രതിരോധ പൂട്ടുമായാണ് ടുണീഷ്യ വരുന്നത്. ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ കടക്കുക എന്ന ചരിത്ര നേട്ടമാണ് ടുണീഷ്യ ലക്ഷ്യം വയ്ക്കുന്നത്. ടുണീഷ്യൻ നിരയിൽ യുവ താരം ഹാനിബാൾ മെജ്ബ്രി, ക്യാപ്റ്റൻ എല്ലിസ് സ്ഖിരി എന്നിവരെ കൂടാതെ യൂണിയൻ ബെർലിൻ താരം ഐസ ലൈദൂനിയും മുന്നേറ്റത്തിൽ യൂസഫ് മസാക്നിയും കളം നിറയും. പൊതുവെ ഗ്രൂപ്പ് എഫ് മരണഗ്രൂപ്പ് ആയതിനാൽ ഈ മത്സരത്തിലെ വിജയം ഇരുടീമുകൾക്കും ഏറെ നിർണ്ണായകമാണ്.



