ഹരാരെ– ആനകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ അവയെ കൊന്ന് മാംസം ജനങ്ങള്‍ക്ക് വിതരണം ചെയ്യാനൊരുങ്ങി സിംബാബ് വെ. തെക്കുകിഴക്കന്‍ മേഖലയിലെ സ്വകാര്യ വന്യജീവി സങ്കേതമായി സേവ് വാലി കണ്‍സര്‍വന്‍സിക്ക് അനുമതി നല്‍കിയതായി സിംബാബ്‌വെ പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
800 ആനകളെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സങ്കേതത്തില്‍ നിലവില്‍ 2500ല്‍ അധികം ആനകളുണ്ട്. ഇത് താങ്ങാവുന്നതിലും മൂന്നിരട്ടിയിൽ അധികമാണ്. ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും വന്യജീവി ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 200 ആനകളെ ദക്ഷിണാഫ്രിക്കന്‍ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് സിംപാര്‍ക്ക് അധികൃതര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ 50 ആനകളെയാണ് കൊല്ലുക. ഇതിന്റെ മാംസം തദ്ദേശീയര്‍ക്ക് വിതരണം ചെയ്യും.
ആനകളെ കൂട്ടത്തോടെ കൊന്നുകളയാനുള്ള സിംബാബ്‌വെയുടെ തീരുമാനം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ രാജ്യത്തെ പ്രധാന ഘടകമായ ആനയെ കൊല്ലുന്നത് സിംബാബ്‌വെയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ടൂറിസം വകുപ്പും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം കടുത്ത വരള്‍ച്ചയെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം കാരണം 200 ആനകളെ കൊന്നൊടുക്കിയിരുന്നു. ആനക്കൊമ്പിന്റെ അന്താരാഷ്ട്ര വ്യാപാരം നിയമവിരുദ്ധമായതിനാല്‍ ടണ്‍ കണക്കിന് ആനക്കൊമ്പുകളാണ് സിംബാബ്‌വെയില്‍ കെട്ടിക്കിടക്കുന്നത്.