വാഷിംഗ്ടൺ: ഇറാന്റെ ആണവകേന്ദ്രം പ്രവർത്തിക്കുന്നതായി കരുതപ്പെടുന്ന പിക്കാക്‌സ് പർവതത്തിൽ യു.എസ് ഉടൻ സൈനിക ആക്രമണം നടത്തിയേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ്, ഇസ്രായേൽ ആക്രമണങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായ ഇറാന്റെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്കാക്‌സ് പർവതം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഭൂമിക്കടിയിൽ വളരെ ആഴത്തിൽ രണ്ട് തുരങ്ക സമുച്ചയങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് നിഗമനം.
ഇറാനുമായുള്ള സംഘർഷത്തെ നിസ്സാരവൽക്കരിച്ച് സംസാരിച്ച ട്രംപ്, ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ‘ചെറിയ കാര്യം’ (സ്‌മോൾ പൊട്ടറ്റോസ്) മാത്രമാണെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഘർഷത്തെ ‘യുദ്ധം’ എന്ന് വിശേഷിപ്പിക്കാനാകില്ലെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ധാരാളം ആളുകൾ ഇതിനെ ഒരു യുദ്ധം എന്ന് വിളിക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വിഷയമല്ല, ഒരു സൈനിക സംഘർഷം മാത്രമാണ്. വെനിസ്വേലയിൽ ഞങ്ങൾ ഉദ്ദേശിച്ചത് നടപ്പാക്കി, ഇറാനിലും അത് തന്നെയാണ് ചെയ്തത്,” – ട്രംപ് വ്യക്തമാക്കി.
വൻതോതിലുള്ള സൈനിക നീക്കങ്ങൾക്ക് മുന്നിൽ വഴങ്ങാൻ തയ്യാറാകാത്ത ഇറാൻ ഭരണകൂടത്തെ നേരിടാൻ സാമ്പത്തിക ഉപരോധവും സൈനിക ഭീഷണിയും ഒരേസമയം പ്രയോഗിക്കുന്ന തന്ത്രമാണ് ട്രംപ് സ്വീകരിക്കുന്നത്. മുൻകാലങ്ങളിലും ആഗോള വിപണികളെ അനിശ്ചിതത്വത്തിലാക്കി അവസാന നിമിഷം ചർച്ചകൾ പ്രഖ്യാപിക്കുകയോ സൈനിക നടപടികളിൽ നിന്ന് പിന്മാറുകയോ ചെയ്യുന്ന ശൈലി ട്രംപ് പുറത്തെടുത്തിട്ടുണ്ട്.
വൈറ്റ് ഹൗസ് ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിനോ ഇറാനുമായി വലിയ വിട്ടുവീഴ്ചകൾക്കോ താല്പര്യപ്പെടുന്നില്ലെന്ന് കാർണഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ രാഷ്ട്രീയ നിരീക്ഷകൻ ആരോൺ ഡേവിഡ് മില്ലർ ചൂണ്ടിക്കാട്ടി. മേഖലയിൽ വലിയൊരു യുദ്ധം ഒഴിവാക്കാനും ഹോർമുസ് കടലിടുക്കിൽ ഇറാന് സ്വാധീനം ലഭിക്കുന്നത് തടയാനുമാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







