വാഷിംഗ്ടൺ: ഇറാനെതിരായ നാവിക ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഷ്യൻ സമുദ്രമേഖലയിൽ ഇറാൻ പതാക വഹിച്ച മൂന്ന് എണ്ണ ടാങ്കറുകൾ അമേരിക്കൻ സൈന്യം തടഞ്ഞു. ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നിവയ്ക്ക് സമീപമുള്ള കടൽ മേഖലകളിൽ നിന്നാണ് കപ്പലുകൾ തടഞ്ഞതെന്ന് സുരക്ഷാ സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഈ ടാങ്കറുകളെ നിലവിലുള്ള സ്ഥാനങ്ങളിൽ നിന്ന് മറ്റ് ഇടങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള നീക്കങ്ങളാണ് യു.എസ് സേന ഇപ്പോൾ നടത്തുന്നത്. മേഖലയിലെ കപ്പൽ ഗതാഗതത്തിന്മേലുള്ള നിരീക്ഷണം അമേരിക്ക അതീവ കർശനമാക്കിയിരിക്കുകയാണ്. ഹുർമുസ് കടലിടുക്കിന് സമീപം കഴിഞ്ഞ ദിവസങ്ങളിൽ കപ്പലുകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതും പിരിമുറുക്കം വർധിപ്പിച്ചിട്ടുണ്ട്.
ഇറാനെ പ്രതിരോധിക്കാൻ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻതോതിലുള്ള സൈനിക വിന്യാസമാണ് അമേരിക്ക നടത്തുന്നത്. യു.എസ്.എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് എന്ന വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചിട്ടുണ്ട്. കൂടാതെ, അഗ്നിബാധയെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റിയ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന വിമാനവാഹിനിക്കപ്പലും മേഖലയിലേക്ക് മടങ്ങിയെത്തി. യു.എസ്.എസ് എബ്രഹാം ലിങ്കൺ നേരത്തെ തന്നെ ഈ ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 2003-ന് ശേഷം ഇത്രയും വലിയൊരു നാവിക വിന്യാസം അമേരിക്ക നടത്തുന്നത് ഇതാദ്യമായാണ്.
ഇറാന്റെ സമുദ്രവ്യാപാരം പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ വിപുലമായ നാവിക വലയം സ്ഥാപിക്കാനാണ് അമേരിക്കൻ നാവികസേനയുടെ ശ്രമം. ചെങ്കടൽ മുതൽ അറേബ്യൻ കടലും ഇന്ത്യൻ മഹാസമുദ്രവും വരെ നീളുന്ന രീതിയിൽ കപ്പലുകളെ അണിനിരത്തി ഇറാൻ തുറമുഖങ്ങളിലേക്കുള്ള പാതകൾ പൂർണ്ണമായി നിയന്ത്രിക്കാനാണ് യു.എസ് പദ്ധതിയിടുന്നത്. ഇത് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കുന്നുണ്ട്.



