ഇറാനുമായി വ്യാപാരം തുടരുന്ന സ്ഥാപനങ്ങളെയും രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഉപരോധങ്ങള്‍ വിപുലീകരിക്കുന്നതായി യു.എസ്
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഇറാനെതിരായ സാമ്പത്തിക ഉപരോധം പുതിയ തലത്തിലേക്ക് വര്‍ധിപ്പിച്ചു. ഇറാനുമായി വ്യാപാരം തുടരുന്ന സ്ഥാപനങ്ങളെയും രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഉപരോധങ്ങള്‍ വിപുലീകരിക്കുന്നതായി യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. ഇതോടൊപ്പം ഇറാന് നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെട്ട 60 വ്യക്തികള്‍, സ്ഥാപനങ്ങള്‍, കപ്പലുകള്‍ എന്നിവക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പുതിയ നടപടികളെ ഓപ്പറേഷന് ഇക്കണോമിക് ഡി-ഡേയുടെ തുടക്കമായി വിശേഷിപ്പിച്ചു. ഇറാന്റെ വരുമാന സ്രോതസ്സുകള്‍ വിച്ഛേദിക്കുകയും ആഗോള സാമ്പത്തിക, വാണിജ്യ സംവിധാനത്തില്‍ നിന്ന് ഇറാനെ ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പൂര്‍ണ്ണമായ ആഗോള ഒറ്റപ്പെടലും കുറഞ്ഞ വിഭവാധിഷ്ഠിത സമ്പദ്വ്യവസ്ഥയും, അല്ലെങ്കില്‍ സാധാരണസമ്പദ് വ്യവസ്ഥയിലേക്കുള്ള തിരിച്ചുവരവും ആഗോള സമ്പദ്വ്യവസ്ഥയിലേക്കുള്ള പുനഃസംയോജനവും എന്നീ രണ്ട് ഓപ്ഷനുകള്‍ക്ക് മുന്നിലാണ് ഇറാന് ഇപ്പോഴുള്ളത്. ഇറാന് ഭീഷണി അവസാനിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യം ട്രംപ് ഭരണകൂടം പ്രകടിപ്പിച്ചു. ഇറാനെ പ്രീണിപ്പിക്കുന്ന നയം ഇനി പ്രയോജനം ചെയ്യില്ലെന്നും സ്കോട്ട് ബെസെന്റ് പറഞ്ഞു.
അതിര്‍ത്തികള്‍ക്ക് പുറത്ത് ഇറാന് നേട്ടമുണ്ടാക്കുന്ന ഡിജിറ്റല്‍ ആസ്തികള്‍, സാങ്കേതികവിദ്യ, സ്വര്‍ണ്ണം, വ്യോമയാനം, സമുദ്ര ഷിപ്പിംഗ് എന്നീ അഞ്ച് മേഖലകലാണ് പുതിയ ഉപരോധങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകള്‍ അനുവദിച്ചിരുന്ന പൊതു ലൈസന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും ട്രഷറി വകുപ്പ് അറിയിച്ചു. അമേരിക്ക നിഴല്‍ സമ്പദ്വ്യവസ്ഥ എന്ന് വിളിക്കുന്ന കമ്പനികളെയും കപ്പലുകളെയും പ്രത്യേകമായി ലക്ഷ്യമിട്ടുള്ള കാമ്പെയ്നിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ 60 ഓളം വ്യക്തികള്‍, സ്ഥാപനങ്ങള്‍, കപ്പലുകള്‍ എന്നിവക്കെതിരെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് ഉപരോധം ഏര്‍പ്പെടുത്തി. ഈ ശൃംഖലകള്‍ ഇറാന് എണ്ണ നീക്കം ചെയ്യാനും അതിന്റെ വരുമാനം കൈമാറാനും സഹായിക്കുന്നതായും ആണവ, മിസൈല്‍ പദ്ധതികളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ നല്‍കുന്നതായും ഇറാനെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതായും യു.എസ് ഭരണകൂടം കുറ്റപ്പെടുത്തുന്നു. മണിഎക്സ്ചേഞ്ച് കമ്പനികള്‍, സ്വതന്ത്ര വ്യാപാര മേഖലകള്‍, ബാങ്കുകള്‍, കപ്പല്‍-വിമാന രജിസ്ട്രേഷന്, ഇന്ധന കയറ്റുമതി എന്നിവ അടക്കം സാമ്പത്തിക നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഇറാന് ഉപയോഗിക്കുന്ന പഴുതുകള്‍ അടക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
ഇറാനു വേണ്ടി സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്ന ഏതൊരു സ്ഥാപനവും ഡോളര്‍ അധിഷ്ഠിത സാമ്പത്തിക സംവിധാനത്തില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും കൗണ്ട്ഡൗണ്‍ ആരംഭിച്ചതായും ബെസെന്റ് വ്യക്തമാക്കി. ഇത്തവണ, അമേരിക്കന്‍ സന്ദേശം ഇറാന് കമ്പനികള്‍ക്കോ ഇടനിലക്കാര്‍ക്കോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. വിദേശ സര്‍ക്കാരുകളെയും സ്ഥാപനങ്ങളെയും അമേരിക്ക ഉപരോധങ്ങളുടെ അപകട സാധ്യതയിലാക്കിയിട്ടുണ്ട്. ഇറാനെതിരായ ഉപരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അറിയിക്കാന്‍ യു.എസ് ധന, വിദേശ, പ്രതിരോധ മന്ത്രാലയങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ലോകരാജ്യങ്ങളിലെ ധന, വിദേശ, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്.
അമേരിക്ക തിരിച്ചറിഞ്ഞ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഓരോ രാജ്യത്തിനും പ്രത്യേക സമയക്രമം ലഭിക്കുമെന്ന് ബെസെന്റ് വിശദീകരിച്ചു. എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ബാധകമായ ഏകീകൃത സമയപരിധി ട്രഷറി സെക്രട്ടറി പ്രഖ്യാപിച്ചിട്ടില്ല. ഇറാന്റെ ബാങ്ക് മെല്ലിയുടെ ശാഖകളെ കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. അവ അടച്ചുപൂട്ടുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തുകയും ചെയ്യണമെന്ന് ബെസെന്റ് പറഞ്ഞു.
ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ വ്യാപകമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം, ഉള്‍പ്പെട്ട കക്ഷികള്‍ക്ക് അവരുടെ പെരുമാറ്റം തിരുത്താന്‍ അവസരം നല്കാന് അമേരിക്ക ആഗ്രഹിക്കുന്നതായി, ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് ഉടനടി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായി ബെസെന്റ് പറഞ്ഞു. എന്നാല്‍ ഗ്രേസ് പിരീഡ് പരിമിതമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ദ്വിതീയ ഉപരോധങ്ങള്‍ വളരെ ഫലപ്രദമായ ഒരു ഉപകരണമാണ്. അമേരിക്കയുടെ ക്ഷമക്ക് പരിധിയുണ്ട്. ഇറാന് എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമായ ചൈനയും ഈ പുതിയ ഭീഷണികളില്‍ നിന്ന് മുക്തമല്ല. യു.എസ് ഉപരോധങ്ങളില്‍ നിന്ന് ആരും മുക്തരല്ലെന്ന് ബെസെന്റ് വ്യക്തമാക്കി. ഇറാന് എണ്ണയെ ഇറാന് ഉപയോഗിക്കാവുന്ന വരുമാനമാക്കി മാറ്റാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളെയും രാജ്യങ്ങളെയും ഉപരോധങ്ങളിലൂടെ ലക്ഷ്യം വെക്കുമെന്ന് സ്കോട്ട് ബെസെന്റ് പറഞ്ഞു.
ഇറാനില്‍ മാത്രമല്ല, എണ്ണ വില്‍ക്കാനോ ഫണ്ട് കൈമാറാനോ വാണിജ്യ, ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ നേടാനോ പ്രാപ്തമാക്കുന്ന അന്താരാഷ്ട്ര ശൃംഖലയിലും അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് ഇത് അര്‍ഥമാക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഈ ആഴ്ച അവസാനത്തോടെ ഒരു പ്രധാന ധനകാര്യ സ്ഥാപനത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രഷറി വകുപ്പ് ഉദ്ദേശിക്കുന്നതായി ട്രഷറി സെക്രട്ടറി പറഞ്ഞു. സ്ഥാപനത്തിന്റെ ഐഡന്റിറ്റി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇറാന് എണ്ണ വാങ്ങല്‍ നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ട്രംപ് ലോക നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ മറ്റ് രാജ്യങ്ങള്‍ സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും ബെസെന്റ് പ്രകടിപ്പിച്ചു.







