വാഷിങ്ടൺ: ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ‘വളരെ വിജയകരമായ സൈനിക നീക്കം’ ഇറാനെതിരെയ നടത്തിയതായും ഇതുസംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിനുപയോഗിച്ച വിമാനങ്ങളെല്ലാം ഇറാന്റെ എയർസ്പേസിനു പുറത്തെത്തിയെന്നും ലോകത്ത് മറ്റൊരു രാഷ്ട്രവും ഇതുപോലെ ചെയ്യില്ലെന്നും ട്രംപ് പറഞ്ഞു.
ഭൂമിക്കടിയിലുള്ള ഫൊർദോ ആണവ കേന്ദ്രം ലക്ഷ്യമാക്കി ആറ് “ബങ്കർ ബസ്റ്റർ” ബോംബുകളാണ് യുഎസ് സൈന്യം പ്രയോഗിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിനു ശേഷം ട്രംപ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചു.
‘ഇറാനിൽ നമ്മുടെ വളരെ വിജയകരമായ സൈനിക ഓപറേഷനെപ്പറ്റി രാത്രി 10 മണിക്ക്, വൈറ്റ് ഹൗസിൽ ഞാൻ രാജ്യത്തോട് സംസാരിക്കും. ഇത് അമേരിക്കക്കും ഇസ്രായിലിനും ലോകത്തിനും ചരിത്ര നിമിഷമാണ്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സമ്മതിച്ചേ തീരൂ. നന്ദി.’
ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് പറഞ്ഞു.
ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങളിൽ യുഎസ് സൈന്യം ആക്രമണം നടത്തിയെന്നും ‘ഫോർദോ പോയി’ എന്നും ട്രംപ് കുറിച്ചു.
ബി2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്കൻ സൈന്യം ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫൊർദോ ആണവ നിലയത്തിനടുത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി ഇറാൻ മാധ്യമങ്ങൾ പറയുന്നു.
ഇറാനെതിരെ ജൂൺ 13-ന് തങ്ങൾ തുടങ്ങിവച്ച യുദ്ധത്തിൽ പങ്കുചേരണമെന്ന് തുടക്കം മുതൽതന്നെ ഇസ്രായിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ബോംബർ വിമാനങ്ങൾ കൂട്ടത്തോടെ മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് നീങ്ങിയപ്പോൾ ആക്രമണ ഭീഷണി ഉണ്ടായിരുന്നെങ്കിലും, തങ്ങളുടെ കേന്ദ്രങ്ങൾ സംരക്ഷിക്കാനാണെന്നായിരുന്നു അമേരിക്കൻ സൈനിക വൃത്തങ്ങൾ പറഞ്ഞിരുന്നത്. യുദ്ധം അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് അമേരിക്ക ആക്രമണം നടത്തിയിരിക്കുന്നത്.
തങ്ങളെ ആക്രമിച്ചാൽ അമേരിക്കയെയും അവർക്ക് താവളമൊരുക്കുന്ന രാജ്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഇസ്രായിലിനോട് ആവശ്യപ്പെടണമെന്ന് കഴിഞ്ഞ ദിവസം ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഗ്ഷി പറഞ്ഞിരുന്നു.