വാഷിങ്ടൺ: സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചതായി വൈറ്റ് ഹൗസ്. സാമ്പത്തിക-വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. അതേസമയം സിറിയയുടെ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരുമെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ഈ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു.
ഉപരോധം അവസാനിപ്പിച്ച് ആഭ്യന്തരയുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് മേയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ തീരുമാനം ഏറെക്കാലമായി കാത്തിരുന്ന സിറിയയുടെ പുനർനിർമാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദ് അൽ ശിബാനി എക്സിൽ കുറിച്ചു. ഇത് സിറിയയെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാനും, രാജ്യാന്തര സമൂഹത്തിനു മുന്നിൽ രാജ്യത്തെ പ്രദർശിപ്പിക്കാനുമുള്ള അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയിൽ നടന്ന സൗദി സന്ദർശനത്തിനിടെയാണ് വർഷങ്ങളായി സിറിയയ്ക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരായുമായി ട്രംപ് കൂടിക്കാഴ്ചയും നടത്തിയിരുന്നു. 25 വർഷത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ നടന്ന കൂടിക്കാഴ്ച ചരിത്രമായിരുന്നു.