വാഷിംഗ്ടണ്‍ – പുതിയ ഇറാന് നേതാവ് വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. ഇറാനുമായുള്ള യുദ്ധത്തെ കുറിച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രധാന വിശദീകരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇറാന് നേതാവ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായുള്ള ട്രംപിന്റെ വെളിപ്പെടുത്തല്‍. തന്റെ മുന്‍ഗാമികളേക്കാള്‍ വളരെ മിതവാദിയും വളരെ മിടുക്കനുമായ ഇറാന് ഭരണകൂടത്തിന്റെ പുതിയ നേതാവ് അമേരിക്കയോട് അല്പം മുമ്പ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുവെന്ന് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ ട്രംപ് എഴുതി.
ഹുര്‍മുസ് കടലിടുക്ക് തുറന്നതും സ്വതന്ത്രവും സുരക്ഷിതവുമാകുമ്പോള്‍ ഈ അഭ്യര്‍ഥന താന്‍ പരിഗണിക്കും. എന്നാല്‍ അതുവരെ, ഇറാനെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതുവരെ അമേരിക്ക വ്യോമാക്രമണം തുടരും. അമേരിക്ക വളരെ വേഗത്തില്‍ യുദ്ധത്തില്‍ നിന്ന് പിന്മാറും. എന്നാല്‍ ആവശ്യമെങ്കില്‍ പ്രത്യേകം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വീണ്ടും നടത്തിയേക്കും. ഇറാന് ആണവ വസ്തുക്കളെ കുറിച്ച് അമേരിക്കക്ക് താല്പര്യമില്ല. ഉപഗ്രഹം വഴി അവ നിരീക്ഷിക്കാന്‍ കഴിയും. നാറ്റോയില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ പുതിയ ഭരണകൂടത്തിന്റെ തലവനെ കുറിച്ച്, അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ യു.എസ് പ്രസിഡന്റ് അടുത്തിടെ ഒന്നിലധികം തവണ സംസാരിച്ചിട്ടുണ്ട്. ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലിബാഫും അമേരിക്കന്‍ പ്രതിനിധികളും തമ്മില്‍ പരോക്ഷ ആശയവിനിമയം നടത്തുന്നതായി അമേരിക്കന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഗാലിബാഫ് ഇത് നിഷേധിച്ചു.
സുപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണി മുഴക്കിയിട്ടുണ്ട്. അത് വീണ്ടും തുറക്കാനോ ഈ വിഷയത്തില്‍ ഒരു കരാറിലെത്താനോ ഏപ്രില്‍ 6 വരെ ഇറാന് ട്രംപ് സമയം നല്കി. അല്ലാത്ത പക്ഷം ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി. ഇറാനുമായുള്ള യുദ്ധത്തിന്റെ ഗതിയെ കുറിച്ച് യു.എസ് പ്രസിഡന്റ് ഇന്ന് പ്രസംഗം നടത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ മാസാവസാനത്തില്‍ ഇറാന് തലസ്ഥാനത്ത് നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പിതാവ് അലി ഖാംനഇയുടെ പിന്‍ഗാമിയായി ഇറാന് മുജ്തബ ഖാംനഇയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. മുജ്തബക്ക് പരിക്കേറ്റതായി ട്രംപ് പിന്നീട് സൂചിപ്പിക്കുകയും ഭരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അതിനിടെ, തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, ഇന്റല്‍, ടെസ്ല, ബോയിംഗ് തുടങ്ങിയ മേഖലയിലെ പ്രധാന അമേരിക്കന്‍ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപിച്ചു. മേഖലയിലെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കോ കമ്പനികള്‍ക്കോ നേരെയുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള സന്നദ്ധത അമേരിക്ക സ്ഥിരീകരിച്ചു.



