ലോകം മുഴുക്കെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന, ഗസയിലേക്ക് സഹായവസ്തുക്കളുമായുള്ള യാത്രക്കിടെ ഇസ്രാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്ത മെഡ്‌ലീന്‍ എന്ന കപ്പലിന് ആ പേര് എങ്ങിനെ വന്നു? അല്‍ജസീറാ ചാനല്‍ അന്വേഷിക്കുന്നു…
ഇറ്റലിയുടെ ഭാഗമായ കറ്റാനിയയില്‍ നിന്ന് ഗസയിലേക്കുള്ള സഹായ വസ്തുക്കളുമായി പുറപ്പെട്ട കപ്പലാണ് മെഡ്‌ലീന്‍. ജൂണ്‍ ഒന്നിനാണ് യാത്ര ആരംഭിച്ചത്. 1200ലധികം മൈലുകള്‍ താണ്ടി കഴിഞ്ഞ ദിവസം ഇസ്രാഈലിന്റെ കടല്‍ അതിര്‍ത്തിയില്‍ കസ്റ്റഡിയിലായി. ജൂണ്‍ ഏഴിന് ഗസയിലെത്താം എന്നായിരുന്നു സന്നദ്ധപ്രവത്തകരുടെ പ്രതീക്ഷ. പക്ഷെ പ്രതീക്ഷിച്ചത് പോലെ ഗസ തീരത്തെത്തുന്നതിന് മുമ്പ് തന്നെ ഇസ്രാഈല്‍ നാവിക സേന തടഞ്ഞു. 2007 മുതല്‍ ഇതേ സാഹചര്യമാണ് നിലവിലുള്ളത്. കണ്ണിംഗ്ഹാം എന്ന ചലച്ചിത്രപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 12 ആക്ടിവിസ്റ്റുകളാണ് കപ്പലിലുള്ളലത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്, ഫ്രാന്‍സില്‍ നിന്നുള്ള യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റംഗം റിമ ഹസ്സന്‍ എന്നീ വനിതകളാണ് യാത്രാ സംഘത്തിന്റെ നായകര്‍. മൂന്നു മാസമായി ഭക്ഷണവും അവശ്യമരുന്നുകള്‍ പോലും ലഭ്യമാവാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ”തുറന്ന ജയില്‍’ എന്ന് വിശേഷിപ്പിക്കാവുന്ന ഗസ. നാമമാത്ര ഭക്ഷണവും മരുന്നുകളും മാത്രമേ അവിടെ എത്തുന്നുള്ളൂ. നേരിട്ടുള്ള കൊലയ്ക്ക് പുറമെ കൊച്ചുകുഞ്ഞുങ്ങളേയും ഗര്‍ഭിണികളുള്‍പ്പെടെ സ്ത്രീകളേയും പട്ടിണിക്കിട്ടുകൊണ്ടും യുദ്ധം ചെയ്യുകയാണ് ഇസ്രാഈല്‍. 600 ദിവസം പിന്നിട്ട സൈനികാധിനിവേശത്തിന്റെ തുടര്‍ച്ച നടക്കുമ്പോഴാണ് ഈ കിരാത നടപടികള്‍ക്കെതിരെ ഒരു ഡസന്‍ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ മെഡ്‌ലീന്‍ കപ്പല്‍ ഗസ തീരത്തെത്താന്‍ കഠിന പ്രയത്‌നവുമായി രംഗത്തുള്ളത്. ഫ്രീ ഗസ്സ മൂവ്‌മെന്റിന്റെ ഭാഗമായി 2010-ല്‍ സ്ഥാപിതമായ ഫ്രീഡം ഫ്‌ളോട്ടില കോളിഷനാണ് (എഫ്എഫ്‌സി) കപ്പല്‍ യാത്ര സംഘടിപ്പിച്ചത്.
മെഡ്‌ലീന് എന്ന പ്രതീകം
ഗസയിലെ ഏക വനിതാ മത്സ്യബന്ധന തൊഴിലാളി. പതിനഞ്ചു വയസ്സുമുതല്‍ മെഡിറ്ററേനിയന്‍ കടലില്‍ മീന്‍പിടുത്തത്തില്‍ സജീവമാണ്. ഗസയിലെ ഉപരോധവും യുദ്ധവും കാരണം തൊഴിലും ജീവിതവും പലായനവും ദുരിതപൂര്‍ണ്ണവുമായി മാറിയ മെഡ്‌ലീന്റെ പേരാണ് ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി വന്ന ചെറുകപ്പലിന് യാത്രികരായ സന്നദ്ധസംഘം പ്രതീകാത്മകമായി പേരിട്ടത്.
മൂന്നു വര്‍ഷം മുമ്പ് അല്‍ജസീറ മെഡ്‌ലീന്‍ ഗുലാബ് എന്ന (ഇപ്പോള്‍ മുപത്തുവയസ്സ്) യുവതിയെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ അവര്‍ക്ക് 2 കുട്ടികളായിരുന്നു. മൂന്നാമത്തെ കുട്ടിയെ ഗര്‍ഭിണിയും. ഗസ നഗരത്തില്‍ തന്നെയുള്ള മത്സ്യത്തൊഴിലാളി ഖാദര്‍ ബക്കര്‍ (32) ആണ് ഭര്‍ത്താവ്. ഇസ്രാഈലിന്റെ ശക്തമായ ഉപരോധം അവരേയും കാര്യമായി ബാധിച്ചു. കുടുംബം പോറ്റാനായി കടലില്‍ നിന്ന് മീന്‍പിടിച്ച് അവര്‍ പ്രാദേശിക വിപണിയില്‍ വിറ്റു. നിര്‍ഭയം ബോട്ടില്‍ യാത്ര ചെയ്ത് മത്സ്യ ബന്ധനം നടത്തുന്നതില്‍ വിദഗ്ദ്ധയാണ് മെഡ്‌ലീന്‍. പിതാവിനെ 2009-ല്‍ ഇസ്രാഈല്‍ കൊലപ്പെടുത്തിയപ്പോള്‍ തകര്‍ന്നുപോയ വീടും കുടുംബവും കൂടിയാണ് അവരുടേത്. മാനസികമായ ആഘാതങ്ങളേറ്റുവാങ്ങി, ഒമ്പതുമാസം ഗര്‍ഭം ചുമന്ന് യാത്ര ചെയ്യേണ്ടി വന്നു. പിന്നീട് ഖാന്‍യൂനുസിലേക്കും റഫയിലേക്കും ദെയ് ര്‍ അല്‍ബലായിലേക്കും അവിടെ നിന്ന് നുസൈറത്തിലേക്കുമെല്ലാം പലായനം ചെയ്യേണ്ടി വന്നു. ജനുവരിയില്‍ ഇസ്രാഈല്‍ സൈന്യം കുടിയിറക്കപ്പെട്ട ആളുകളെ വടക്കോട്ട് മടങ്ങാന്‍ അനുവദിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞ തറവാടു വീടിന്റെ അവശിഷ്ടങ്ങളിലേക്ക് വീണ്ടുമെത്തി. ഇപ്പോള്‍ അല്‍ജസീറ വീണ്ടും മെഡ്‌ലീനെ കാണുമ്പോള്‍ തന്റെ തകര്‍ന്നടിഞ്ഞ സ്വീകരണമുറിയിലെ കീറിയ സോഫയിലിരിക്കുകയാണവര്‍. നാല് കുട്ടികളും ഒപ്പമുണ്ട്. കുഞ്ഞ് വസീലയാണ് മടിയില്‍. അഞ്ചു വയസ്സുള്ള സഫിനാസ്, മൂന്നു വയസ്സുള്ള ജമാല്‍ എന്നിവര്‍ അടുത്തിരിപ്പുണ്ട്. ആറു വയസ്സുള്ള സാന്‍ഡി അടുത്ത് മറ്റൊരു സോഫയില്‍ ഭര്‍ത്താവ് ഖാദറിനൊപ്പമാണ്.
‘സുഖസൗകര്യങ്ങളും അപകട സാധ്യതകളും അവഗണിച്ച് ഗസക്കൊപ്പം നില്‍ക്കുന്നവര്‍’
ഗസയിലെ ഉപരോധം മറികടന്ന് എത്താന്‍ തുനിയുന്ന കപ്പലിന് തന്റെ പേരാണ് ഇട്ടിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ അവര്‍ അല്‍ജസീറയോട് പറഞ്ഞതിങ്ങനെ..’ ഞാന്‍ ഏറെ വികാരധീനയായി. വലിയ ഉത്തരവാദിത്വ ബോധമാണ് തോന്നിയത്. ജീവിതത്തിലെ സുഖസൗകര്യങ്ങളും അപകട സാധ്യതകളും അവഗണിച്ച് ഗസക്കൊപ്പം നില്‍ക്കുന്ന ഈ പ്രവര്‍ത്തകരോട് ഞാനേറെ നന്ദിയുള്ളവളാണ്. മനുഷ്യത്വത്തിന്റേയും ആത്മത്യാഗത്തിന്റേയും രൂപമാണിത്..” തൊട്ടടുത്തിരിക്കുന്ന ഭര്‍ത്താവ് ഖാദര്‍ തന്റെ ഫോണില്‍ ഫലസ്തീന്‍ പതാകയുമായുള്ള മഡ്‌ലീന്റെ ഫോട്ടോ കാണിച്ചു പറഞ്ഞു: ” പതിനഞ്ചു വയസ്സു മുതല്‍ പിതാവിന്റെ ബോട്ടില്‍ യാത്ര ചെയ്തുകൊണ്ട് മെഡ്‌ലീന്‍ മീന്‍പിടുത്തം തുടങ്ങിയിട്ടുണ്ട്. അന്ന് മെഡിറ്ററേനിയന്‍ കടലില്‍ പരിചിതയായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും അവളെയും തിരിച്ചും അറിയാമായിരുന്നു. ഇന്ന് മറ്റ് അന്താരാഷ്ട്രാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും അവര്‍ പരിചിതയായിരിക്കുന്നു.” കടലില്‍ നിന്ന് മീന്‍കൊണ്ടുവരുന്നതൊടൊപ്പം മികച്ച മീന്‍ വിഭവങ്ങളുടെ പാചകക്കാരി കൂടിയാണവര്‍ എന്ന് ഭര്‍ത്താവ് ആണയിടുന്നു. മത്തി കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് ഒരു പ്രത്യേക രുചിയാണ്. ബന്ധുക്കളും കൂട്ടുകാര്‍ക്കുമെല്ലാം അത് ഏറെ പ്രയവുമാണ്. അത് കൂടുതലായി ആ തീരങ്ങളിലുണ്ടാവുമെന്നതും ഒരു പ്രത്യേകതയാണ്.
എന്നാല്‍ മെഡ്‌ലീനും ഭര്‍ത്താവ് ഖാദര്‍ ബക്കറിനും ഇപ്പോള്‍ മീന്‍ പിടിക്കാന്‍ ആവുന്നില്ല. ഇനി ആവുമോ എന്ന ആശങ്ക ബാക്കിയും. യുദ്ധസമയത്ത് ഇസ്രാഈല്‍ ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിച്ച മുഴുവന്‍ സംഭരണശാലയും നശിപ്പിച്ചു. ജീവിതത്തിലെ മുഴുവനും നഷ്ടപ്പെട്ടുവെന്നും ഒരു ആയുസ്സിന്റെ മുഴുവനുമായിരുന്നു അതെന്നും മെഡ്‌ലീന്‍ സങ്കടത്തോടെ വിവരിച്ചു. വരുമാനം മാത്രമല്ല കടലും മത്സ്യബന്ധനവുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഐഡിന്റിറ്റി കൂടി മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ആഴ്ചയില്‍ പത്ത് തവണയെങ്കിലും ആസ്വദിച്ച് മത്സ്യം കഴിക്കുന്നതിന്റെ ആഹ്ലാദങ്ങളിപ്പോഴില്ല. ഈ ദുരിതകാലത്തും മത്സ്യം കഴിക്കാന്‍ വല്ലാത്ത കൊതിയാണെന്ന് ആരോട് പറയാന്‍- അവര്‍ വ്യാകുലപ്പെടുന്നു.
പ്രസവിച്ച ഉടന്‍ ചോരപ്പൈതലുമായി വെറും തറയില്‍

ഫോട്ടോ: അബ്ദുല്‍ഹക്കീം അബൂറിയാഷ/ അല്‍ജസീറ
ചോരപ്പൈതലുമായി വെറും തറയില്‍ കിടക്കേണ്ടി വന്ന ദുരനുഭവം വരെ ഉണ്ടായി. 2023 നവംബറില്‍ കുടുംബ വീടിന് സമീപത്തുള്ള വ്യോമാക്രമണത്തിനു ശേഷം മെഡ്‌ലീന്റെ കുടുംബം ആദ്യപലായനം ഖാന്‍ യൂനുസിലേക്കായിരുന്നു. ചെറിയ അപ്പാര്‍ട്‌മെന്റില്‍ മറ്റ് നാല്‍പ്പതോളം ബന്ധുക്കളോടൊപ്പമെത്തി. പൊടുന്നനെ മെഡിലീന് പ്രസവ വേദന അനുഭവപ്പെട്ടു. വേദനസംഹാരിയോ കാര്യമായ വൈദ്യസഹായമോ ഇല്ലാതെ ഒരു സൗകര്യവുമില്ലാത്ത ആശുപത്രിയില്‍ പ്രസവിക്കേണ്ടി വന്നു. ഓര്‍ക്കാനിപ്പോഴുമാഗ്രഹിക്കാത്ത ക്രൂരമായ ഒരു പ്രസവമായിരുന്നു അതെന്ന് മെഡിലീന്‍ വ്യക്തമാക്കി. പ്രസവശേഷം ഉടന്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നിര്‍ബന്ധിതയായി. പരിക്കേറ്റവര്‍ അനവധിയായിരുന്നു. കിടക്കകള്‍ ഉണ്ടായിരുന്നില്ല. അഭയകേന്ദ്രത്തിലാകട്ടെ ഞങ്ങള്‍ക്കോ കുട്ടികള്‍ക്കോ കിടക്കയോ പുതപ്പോ പോലുമില്ല. വെറും തറയില്‍ ചോരപ്പൈതലുമായി അന്തിയുറങ്ങേണ്ടി വന്നു. കുട്ടികളുടെ ഭക്ഷണമോ ഡയപ്പറുകളോ കിട്ടിയില്ലെന്നും അവര്‍ വിശദീകരിച്ചു.
മെഡ്‌ലീന്‍ കപ്പല്‍ ദൗത്യം വിജയം വരിച്ചു
2022 ല്‍ തന്നെ ഇസ്രാഈലിന്റെ ഉപരോധം മൂലം തൊഴിലിലും ജീവിതത്തിലും വലിയ പ്രതിസന്ധി നേരിടുന്ന മെഡ്‌ലീന് അവരുടെ ബോട്ട് നശിപ്പിക്കപ്പെട്ട അനുഭവവും നേരത്തെയുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഖാദറും അവരും ഏറെ പ്രയാസപ്പെട്ടു. ചെറിയകുട്ടികളേയുമായി ശാരീരികമായും പ്രതിസന്ധി നേരിട്ടു. ഇപ്പോള്‍ കാര്യങ്ങള്‍ അതിനെക്കാള്‍ ദുരിതപൂര്‍ണ്ണമായെന്നും വിശപ്പും അപമാനവും സഹിച്ചതിന് കണക്കില്ലെന്നും അവര്‍ പറഞ്ഞു. യുദ്ധ സമയത്ത് കണ്ടുമുട്ടിയ ലോകത്തിലെ പല സന്നദ്ധപ്രവര്‍ത്തകരുമായും അവര്‍ ബന്ധം പുലര്‍ത്തിയതിനാല്‍ ഇവിടെയുള്ള പലതും തന്നിലൂടേയാണ് അവര്‍ അറിഞ്ഞതെന്നും അവരുമായി കാര്യങ്ങള്‍ പങ്കുവെക്കുമ്പോള്‍ അല്‍പ്പം ആശ്വാസം തോന്നാറുണ്ടെന്നും മെഡ്‌ലീന്‍. പലരും സ്വന്തം കുടുംബത്തെ പോലെയായിരുന്നു. വൈകാരികവും സാമ്പത്തികവുമായ പിന്തുണ നല്‍കിയവര്‍ ഏറെയാണ്. അത്തരമാളുകളുമായുള്ള ബന്ധത്തിന്റെ ഫലം കൂടിയാണ് തന്റെ പേര് നല്‍കിയ കപ്പലില്‍ അന്തര്‍ദേശീയ ദൗത്യസംഘം സഞ്ചരിക്കാനിടയായതെന്നും അവര്‍ വിശ്വസിക്കുന്നു. കൃത്യമായ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും അവരുടെ ദൗത്യം ഇതിനകം പൂര്‍ത്തിയായി എന്ന് വിശ്വസിക്കാനാണ് മെഡ്‌ലീന് താത്പര്യം. എന്തു സംഭവിച്ചാലും ദൗത്യത്തിന്റെ യഥാര്‍ത്ഥ സന്ദേശം ലോക സമൂഹത്തിലെത്തിയെന്ന് അവര്‍ സന്തോഷത്തോടെ എടുത്തുപറയുകയും ചെയ്യുന്നു.

ഫോട്ടോ: ഫ്രീഡം ഫ്‌ളോട്ടില കോളിഷന്‍