ഗാസ – ദക്ഷിണ ഗാസയിൽ ഹമാസുമായുണ്ടായ ഏറ്റുമുട്ടലിൽ മുതിര്‍ന്ന ഉദ്യോഗസ്ഥനും ആറ് സൈനികരും കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച തെക്കന്‍ ഗാസയിലുണ്ടായ മറ്റൊരു സംഭവത്തില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
തെക്കൻ ഗാസ മുനമ്പിൽ നടന്ന പോരാട്ടത്തിലാണ് ഏഴു പേരും കൊല്ലപ്പെട്ടത്. ആറു പേരുടെയും വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. ഒരു സൈനികന്റെ പേര് കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം വെളിപ്പെടുത്തിയിട്ടില്ല. 2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിൽ 430 ൽ അധികം ഇസ്രായേലി സൈനികരാണ് ഇതേവരെ കൊല്ലപ്പെട്ടത്.
അതേസമയം, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 1,219 ആണ് എന്നാണ് രാജ്യാന്തര മാധ്യമമായ എ.എഫ്.പി വെളിപ്പെടുത്തുന്നത്. ഹമാസ് 251 പേരെ ബന്ദികളാക്കിയതിൽ 49 പേർ ഇപ്പോഴും ഗാസയിൽ തന്നെ തുടരുകയാണ്. ഇതിൽ 27 പേർ മരിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു.
ഇസ്രായേലിന്റെ പ്രതികാര സൈനിക നടപടിയിൽ ഗാസയിൽ 56,077 പേർ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗാസയിലേക്ക് ആക്രമണം ശക്തമാക്കുമെന്നാണ് ഇസ്രായിൽ ആവർത്തിക്കുന്നത്. ഗാസയില്‍ പോരാട്ടത്തില്‍ പരിക്കേറ്റ സൈനികനെ ഇസ്രായില്‍ സൈനികര്‍ നീക്കം ചെയ്യുന്നു.