തെഹ്റാന് – എണ്ണ വില്ക്കുന്നതില് നിന്ന് ഇറാനെ തടഞ്ഞാല്‍ മേഖലാ
രാജ്യങ്ങളുടെ എണ്ണയും വില്ക്കാന് അനുവദിക്കില്ലെന്ന്, ഇറാന് എണ്ണ കയറ്റുമതി തടസ്സപ്പെടുത്താനുള്ള യു.എസ് ശ്രമങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ഇറാന് പാര്‍ലമെന്റ് സ്പീക്കറും ചര്‍ച്ചാ സംഘം ലീഡറുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പ്രസ്താവിച്ചു. യുദ്ധത്തിന്റെ സമവാക്യം വ്യക്തമാണ്. ഒന്നുകില്‍ എല്ലാവരും അല്ലെങ്കില്‍ ആരുമില്ല. നമ്മുടെ എണ്ണ വില്ക്കാന് കഴിയാത്ത ഒരു പ്രദേശത്ത് ആര്‍ക്കും എണ്ണ വില്ക്കാന് കഴിയില്ല. ഇറാന് അടിസ്ഥാന സൗകര്യങ്ങള്‍ സുരക്ഷിതമല്ലാത്തിടത്തോളം, മേഖലയിലെ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായിരിക്കില്ല. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ മേഖലയിലെ യു.എസ് സേനയുടെ അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹോര്‍മുസ് കടലിടുക്ക് അതിന്റെ മുന്‍ അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖാലിബാഫ് പറഞ്ഞു.
അതേസമയം, നിലവില്‍ ഈജിപ്തുമായി ഇറാന് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും ഈജിപ്ത് തീരുമാനമെടുക്കുകയും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്ന പക്ഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ഇറാന് തയ്യാറാണെന്നും ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. എല്ലാ ഇസ്ലാമിക രാജ്യങ്ങളുമായും, പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളുമായും, നല്ല ബന്ധവും വിശാലമായ സാമ്പത്തിക സഹകരണവും ഇറാന് ആഗ്രഹിക്കുന്നു. ഐക്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി, ഇസ്ലാമിക ലോകവുമായും ആഫ്രിക്കയുമായും ബന്ധം വികസിപ്പിക്കാന്‍ ഇറാന് പ്രവര്‍ത്തിക്കുന്നുണ്ട്. അയല്‍ രാജ്യങ്ങളുമായി ഇറാന് എല്ലായ്പ്പോഴും നല്ല ബന്ധം ആസ്വദിച്ചിക്കുന്നു. ഈ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഏതൊരു യു.എസ് താവളവും, അതിന്റെ സ്ഥാനം എവിടെയാണെന്ന കാര്യം പരിഗണിക്കാതെ തന്നെ, യുദ്ധസമയത്ത് ഇറാന്റെ വീക്ഷണകോണില്‍ നിന്ന് നിയമാനുസൃതമായ ലക്ഷ്യമായിരുന്നു.
ലെബീസ് സര്‍ക്കാരിന്റെ ചില നയങ്ങളോട് ഇറാന് വിയോജിക്കുന്നു. ലെബനീസ് വിദേശ മന്ത്രാലയം കൂടുതല്‍ യുക്തിബോധം പ്രകടിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു. ലെബനോനിലെ എല്ലാ ഗ്രൂപ്പുകളുമായും വിഭാഗങ്ങളുമായും ഇറാന് നല്ല ബന്ധം ആഗ്രഹിക്കുന്നു. ലെബനീസ് സര്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇറാന് സന്നദ്ധമാണെന്നും വിദേശ മന്ത്രി വ്യക്തമാക്കി.
2026 ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായിലും ഇറാനെതിരെ യുദ്ധം ആരംഭിച്ചു. തുടര്‍ന്ന് ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുകയും അമേരിക്കന്‍, ഇസ്രായില്‍ ലക്ഷ്യങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലുള്ള ലക്ഷ്യങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ഏപ്രിലില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തി. ജൂലൈ 8 നും 24 നും ഇടയില്‍ അമേരിക്ക ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചു. അറബ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളും ഉപകരണങ്ങളും ആക്രമിച്ച് ഇറാന് തിരിച്ചടിച്ചു. പിന്നാലെ, ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിതമായ പാത തുറക്കുന്നതിനെ കുറിച്ച ചര്‍ച്ചകള്‍ പുനരാരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







