ഗാസ – മാസങ്ങള്‍ക്ക് മുമ്പ് ഗാസ അതിര്‍ത്തിയിലെ വിദൂര പ്രദേശത്ത് ഫലസ്തീന്‍ ബാലിക വഴിതെറ്റി ഇസ്രായില്‍ സൈനികര്‍ നിലയുറപ്പിച്ച സ്ഥലത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടിയെ സൈനികരില്‍ ഒരാള്‍ സഹായിക്കുന്നതിന്റെ ഫോട്ടോ ഇസ്രായിലി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 70,000 ലേറെ പേരുടെ മരണത്തിനിടയാക്കിയ രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടെ ഗാസ മുനമ്പില്‍ നടന്ന കൂട്ടക്കൊലകളെ ചുറ്റിപ്പറ്റിയുള്ള ഇസ്രായിലി സൈനികരുടെ കരുണയില്ലായ്മയുടെ വിവരണത്തിന് വിരുദ്ധമായ മനുഷ്യത്വത്തിന്റെ ഉദാഹരണമായി ഈ ഫോട്ടോ വൈറലായി. എന്നാല്‍ ദിവസങ്ങളും മാസങ്ങളും കടന്നുപോകുമ്പോള്‍, ഫോട്ടോ പുറത്തുവന്നതിനുശേഷം എവിടെയാണെന്ന് അറിയാത്ത ഒമ്പത് വയസ്സുകാരി ദുഹ അബൂസനീമക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചുള്ള സത്യം വെളിപ്പെട്ടു.
യുദ്ധ കാലത്ത് ആവര്‍ത്തിച്ചുള്ള പലായനങ്ങള്‍ക്ക് ശേഷം, ദുഹ തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള അല്‍മവാസി പ്രദേശത്ത് എത്തി. തങ്ങളുടെ ഓഫീസര്‍മാരുടെയും സൈനികരുടെയും പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമിക്കുന്ന ഇസ്രായിലി പ്രചാരണ യന്ത്രം കെട്ടിച്ചമച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് തന്നെ വന്നുകണ്ട മാധ്യമപ്രവര്‍ത്തകരോട് ബാലിക പറഞ്ഞത്. സൈനികര്‍ തന്നെയും പിതാവിനെയും ഒരു സൈനിക പോസ്റ്റിലേക്ക് കൊണ്ടുപോയി. കൊടും തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ പുതപ്പുകള്‍ നല്‍കാന്‍ വിസമ്മതിച്ചു. കഠിനമായ സാഹചര്യങ്ങള്‍ക്കിടയില്‍ തുറന്ന സ്ഥലത്ത് ഏറ്റവും കഠിനമായ രാത്രികളില്‍ ഒന്ന് ചെലവഴിച്ചത് എങ്ങിനെയെന്ന് ദുഹ വിവരിച്ചു.
റഫയുടെ കിഴക്കുള്ള അല്‍ശുവൈക്ക ഡിസ്ട്രിക്ടിലെ വീട്ടിലാണ് ദുഹയും കുടുംബവും താമസിച്ചിരുന്നത്. ദിനംപ്രതിയുള്ള ബോംബാക്രമണം മൂലം അമ്മ ഇളയ മക്കള്‍ക്കൊപ്പം ഖാന്‍ യൂനിസിലെ അല്‍മവാസി പ്രദേശത്തേക്ക് പലായനം ചെയ്തു. അമ്മയുടെ കുടുംബ വീട് അല്‍മവാസിയിലാണ്. ദുഹയും പിതാവും അല്‍ശുവൈക്കയിലെ വീട്ടില്‍ തന്നെ തുടര്‍ന്നു. 2025 സെപ്റ്റംബറില്‍ ഇസ്രായില്‍ സൈന്യം എത്തി അവരോടും അയല്‍ക്കാരോടും അവരുടെ വീടുകള്‍ വിട്ടുപോകാന്‍ ഉത്തരവിട്ടു. ദുഹയുടെ കുടുംബവീട് ഉള്‍പ്പെടെ എല്ലാ വീടുകളും പരിശോധിച്ച ശേഷം സൈന്യം തകര്‍ത്തു. തങ്ങളുടെ വീട് തകര്‍ക്കുന്നതിന് ദുഹ നേരിട്ട് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് എല്ലാവരെയും സൈനിക പോസ്റ്റിലേക്ക് കൊണ്ടുപോയി.


ബാലികയെയും പിതാവിനെയും അല്‍ശുവൈക്ക ഡിസ്ട്രിക്ടിനടുത്തുള്ള സൈനിക പോസ്റ്റിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് പിഞ്ചു ബാലികയെ ചെറിയ ചോദ്യം ചെയ്യലിന് വിധേയയാക്കി. തുടര്‍ന്ന് അവളുടെ പിതാവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. കണ്ണുകള്‍ കെട്ടിയും കൈകള്‍ ബന്ധിച്ചുമാണ് പിതാവിനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇവരുരെയും കെറം അബൂസാലിം സൈനിക സ്ഥലത്തേക്ക് മാറ്റി.
അവിടെ വലിയ സൈനിക സാന്നിധ്യമുണ്ടായിരുന്നു. അവിടെ വെച്ച് ചോദ്യം ചെയ്യാനായി പിതാവിനെ വീണ്ടും കൊണ്ടുപോയി. ഇത്തവണ മണിക്കൂറുകളോളം പിതാവിനെ ചോദ്യം ചെയ്തു. അര്‍ധരാത്രിയോടെയാണ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് പിതാവിനെ വിട്ടയച്ചത്. ഈ സമയത്ത് ബാലിക തുറസ്സായ സ്ഥലത്ത് കൊടും തണുപ്പില്‍ വിറക്കുകയായിരുന്നു. അവളുടെ പിതാവ് ഒരു സൈനികനോട് പുതപ്പ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഒരു വലിയ പാറയില്‍ ഉറങ്ങുകയായിരുന്ന മകളെ തന്റെ ജാക്കറ്റ് ഊരി മൂടിയാണ് കൊടും തണുപ്പില്‍ നിന്ന് പിതാവ് സംരക്ഷിച്ചത്.
പിറ്റേന്ന്, അവളെയും പിതാവിനെയും കെറം അബൂസാലിം സ്ഥലത്തിനടുത്തുള്ള, റിലീഫ് വസ്തുക്കള്‍ വഹിച്ച ട്രക്കുകള്‍ കടന്നുപോകുന്ന റൂട്ടിലേക്ക് പോകാന്‍ അനുവദിച്ചു. അവിടെ നിന്ന്, അവര്‍ തങ്ങളുടെ തകര്‍ന്ന വീട്ടിലേക്ക് മടങ്ങി. അവിടെ അവളുടെ പിതാവ് ലളിതമായ കൂടാരം കെട്ടി. പിന്നീട്, ഗര്‍ഭിണിയായ അമ്മയും തന്റെ സഹോദരങ്ങളില്‍ ചിലര്‍ കൊല്ലപ്പെട്ട അതേ സ്ഥലത്തേക്ക് മടങ്ങി. ഇതിനിടെ ദുഹയുടെ സഹോദരന്മാരില്‍ ഒരാളെ കാണാതായിരുന്നു. ഈ ബാലന് എന്ത് സംഭവിച്ചു എന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. കുടുംബത്തിന് വെള്ളവും ഭക്ഷണവും ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ വ്യോമാക്രമണത്തില്‍ ദുഹയുടെ പിതാവും പിന്നീട് കൊല്ലപ്പെട്ടു. ദുഃഖിതയായ അമ്മ പ്രസവവേദന അടുത്തെത്തിയപ്പോള്‍ ശേഷിച്ച കുട്ടികളുമായി വീണ്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായി. ഖാന്‍ യൂനിസിലെ അല്‍മവാസി പ്രദേശത്തെ ഒരു ആശുപത്രിയില്‍ വെച്ച് അമ്മ പ്രസവിച്ചു.
ഇസ്രായില്‍ പട്ടാളക്കാരനോടൊപ്പമുള്ള തന്റെ ചിത്രം എടുത്തപ്പോള്‍ താന്‍ എവിടെയായിരുന്നുവെന്ന് ദുഹക്ക് അറിയില്ല. എന്നിരുന്നാലും അത് തന്നെയും തന്റെ പിതാവിനെയും ആദ്യം എത്തിച്ച സൈനിക സ്ഥലത്തിനടുത്തായിരുന്നുവെന്ന് അവള്‍ വിശ്വസിക്കുന്നു. ഫോട്ടോയില്‍ തന്റെ അടുത്ത് നില്‍ക്കുന്ന സൈനികന്റെ മുഖവും അയാള്‍ തന്നെ കൊല്ലുമെന്ന് ഭയന്ന് താന്‍ എങ്ങിനെ വിറച്ചുവെന്നും കൊച്ചു ബാലിക ഇപ്പോഴും ഓര്‍ക്കുന്നു. തന്റെ മകള്‍ കടുത്ത മാനസിക ക്ലേശം അനുഭവിക്കുന്നുണ്ടെന്നും ഇപ്പോഴും പേടിസ്വപ്നങ്ങള്‍ അവളെ വേട്ടയാടുന്നുണ്ടെന്നും അവളുടെ അമ്മ പറയുന്നു. അവള്‍ തനിച്ചിരുന്ന് കരയുന്നത് ഞങ്ങള്‍ പലപ്പോഴും കാണാറുണ്ട്. ഇസ്രായിലി വിമാനങ്ങളെയോ സൈനികരെയോ കാണുമ്പോഴെല്ലാം അവള്‍ വളരെയധികം ഭയക്കുന്നു.
അല്‍ശുവൈക്കയിലെ തന്റെ തകര്‍ന്ന വീട് നിന്നിരുന്ന പ്രദേശത്തേക്ക് മടങ്ങിയതിനു ശേഷം ഭക്ഷണവും വെള്ളവും ഇല്ലാതെ ദാരുണമായ സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നതെന്നും ഭര്‍ത്താവ് കൊല്ലപ്പെട്ടതിനുശേഷം ഖാന്‍ യൂനിസിലെ അല്‍മവാസിയിലേക്ക് വീണ്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായെന്നും അവര്‍ പറഞ്ഞു. ദുഹ തന്റെ പിതാവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയായിരുന്നു. അദ്ദേഹത്തിന്റെ മരണം അവളെ വളരെയധികം ബാധിച്ചു. അത് ദുഹയുടെ ദുര്‍ബലമായ മാനസികാവസ്ഥയെ കൂടുതല്‍ വഷളാക്കി.
എന്റെ അച്ഛന്‍ ഇപ്പോഴും ജീവിച്ചിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും കൊണ്ടുവരുമായിരുന്നു. ഇവിടെ ഭക്ഷണമില്ല, വെള്ളമില്ല, വിദ്യാഭ്യാസമില്ല, കളിപ്പാട്ടങ്ങളില്ല. ലോകം പഴയതുപോലെ തിരികെ വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് സ്‌കൂളുകള്‍, ഭക്ഷണം, വെള്ളം, വസ്ത്രങ്ങള്‍ എന്നിവ വേണം. ഞങ്ങള്‍ക്ക് ഇവിടെ സുഖമില്ല. ഞങ്ങള്‍ക്ക് ഒന്നുമില്ല. മെത്തകളും പുതപ്പുകളും പോലുമില്ല. ലോകത്തിലെ മറ്റെല്ലാ കുട്ടികളെയും പോലെ വീട്ടില്‍ ജീവിക്കാനും വിദ്യാഭ്യാസം നേടാനും ഞാന്‍ ആഗ്രഹിക്കുന്നു – ഇടറിയ ശബ്ദത്തില്‍ ദുഹ പറഞ്ഞു.
ദുഹയുടെ അമ്മയും തന്റെ മകള്‍ പഠനത്തെ എത്രമാത്രം സ്‌നേഹിക്കുകയും അതില്‍ അര്‍പ്പണബോധമുള്ളവളുമായിരുന്നുവെന്ന് വിവരിക്കുന്നു. വളരെ ബുദ്ധിമതിയായതിനാല്‍ അവള്‍ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു എന്റെ സ്വപ്‌നം -ഹൃദയഭാരത്തോടെ അവര്‍ പറഞ്ഞു. ഇസ്രായില്‍ പ്രചരിപ്പിക്കുന്ന വ്യാജ മനുഷ്യത്വത്തിന്റെ വ്യക്തമായ തെളിവായി ദുഹയുടെയും സൈനികന്റെയും ഫോട്ടോ തുടരുന്നു.



