ഇസ്ലാമാബാദ്– ഇന്ത്യ-പാകിസ്താൻ വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം കശ്മീര്‍, സിന്ധു നദീജല കരാരടക്കമുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് സമാധാനം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് രാഷ്ട്രങ്ങളിലേക്കുള്ള പര്യടനത്തിനിടെ ഇറാനിലെത്തിയപ്പോഴാണ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയും ഷഹബാസ് ഷരീഫും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സമാധാന ചര്‍ച്ചക്കുള്ള ആഗ്രഹം അറിയിച്ചത്. ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ പാകിസ്താനും അതേ വഴി തന്നെ സ്വീകരിക്കുമെന്നും പക്ഷെ സമാധാന ചര്‍ച്ചയാണ് സ്വീകരിക്കുന്നതെങ്കില്‍ തങ്ങളും ആത്മാര്‍ഥതയോടെ അത് തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ പാകിസ്താന്‍ തീവ്രവാദത്തെ രാജ്യത്തിന്റെ ഉപകരണമായി ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി മോദി ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ അസഹിഷ്ണുത പ്രകടിപ്പിച്ചു. ഗുജറാത്തിലെ ബുജില്‍ വെച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പാകിസ്താനോട് സമാധാനത്തോടെ റൊട്ടി കഴിച്ച് ജീവിക്കുവാനും, അല്ലെങ്കില്‍ ഇന്ത്യയുടെ വെടിയുണ്ടകള്‍ തയാറാണെന്നും മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടപടി എടുക്കാത്തതിലും പാകിസ്താനെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പാകിസ്താൻ്റെ ബ്രെഡ്ഡും ബട്ടറുമാണ് തീവ്രവാദമെന്നും അദ്ദേഹം ആരോപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പതിനഞ്ച് ദിവസത്തോളം പാകിസ്താൻ്റെ ഭാഗത്തു നിന്ന് നടപടികള്‍ ഇല്ലാതിരുന്നപ്പോഴാണ് സൈന്യത്തിന് മറുപടി നല്‍കാന്‍ പരിപൂര്‍ണ സ്വാതന്ത്രം നല്‍കിയത്. പാക് കൈവശപ്പെടുത്തിയ കശ്മീരിന്റെ കാര്യത്തിലും തീവ്രവാദികളെ കൈമാറുന്ന കാര്യത്തിലും മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്നും ഇന്ത്യ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏത് ചര്‍ച്ചയും മൂന്നാം കക്ഷികളുടെ ഇടപെടലില്ലാതെ ഉഭയകക്ഷി വിഷയമായി തീരണമെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തിന് മറുപടിയായിട്ടാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.