തെൽ അവിവ്: ഇറാനെതിരെ തുടങ്ങിവച്ച യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ഭരണകൂടത്തിന്റെ ഓരോ സ്ഥലങ്ങളും ആക്രമിക്കുമെന്നും അധികം വൈകാതെ തന്നെ തെഹ്‌റാന്റെ ആകാശം ഇസ്രായിൽ വിമാനങ്ങൾ കയ്യടക്കുമെന്നും അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.
‘അടുത്ത ഭാവിയിൽ തന്നെ ഇസ്രായിലി വിമാനങ്ങളെയും ഇസ്രായിലി വ്യോമസേനയെയും നമ്മുടെ ധീരരായ പൈലറ്റുമാരെയും തെഹ്‌റാന്റെ ആകാശത്ത് കാണാൻ നിങ്ങൾക്ക് കഴിയും. നമ്മൾ ആയത്തുല്ല ഭരണകൂടത്തിന്റെ ഓരോ സ്ഥലവും ഓരോ ലക്ഷ്യവും ആക്രമിക്കും.’ നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവ, ബാലിസ്റ്റിക് ശക്തി തകർക്കുകയാണ് ലക്ഷ്യമെന്നും ഇസ്രായിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
‘ഇറാൻ ബോംബുകൾ ഉൽപ്പാദിപ്പിക്കുന്ന യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങളെ നമ്മൾ ആക്രമിച്ചു. ഈ പ്രൊജക്ടുകൾക്ക് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞ സംഘത്തെയും നമ്മൾ അടിച്ചു. തീർച്ചയായും ഇത് അവർക്ക് തിരിച്ചടിയാണ്. ഇത് അവരെ വർഷങ്ങളോളം പിറകിലേക്ക് നയിക്കും.’ – ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഔദ്യോഗിക വിമാനത്തിൽ കുടുംബസമേതം ഇസ്രായിൽ വിട്ട് അജ്ഞാത കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്ന നെതന്യാഹു പറഞ്ഞു.
അതിനിടെ, ഇസ്രായിൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും തെഹ്‌റാനു മുകളിൽ സ്വതന്ത്രമായി പറക്കുന്നതായും ആകാശത്തിലുള്ള ഈ മേൽക്കോയ്മയാണ് ഇറാനെ ആക്രമിക്കാൻ നിർണായകമായതെന്നും ഇസ്രായിൽ സൈനിക വക്താവിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു: ‘ഇത്തരത്തിലുള്ള ഡസൻ കണക്കിന് വിമാനങ്ങൾ തെഹ്‌റാനു മുകളിൽ സ്വതന്ത്രമായി പറക്കുകയാണ്. നമ്മൾ തുടങ്ങിവെച്ച ആക്രമണം ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തു.’
ഇസ്രായിലിന്റെ മൂന്ന് അത്യാധുനിക എഫ് 35 വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തിയതായും ഒരു വനിതാ പൈലറ്റിനെ പിടികൂടിയതായും ഇറാൻ സൈന്യ അവകാശപ്പെട്ടിട്ടുണ്ട്.