തെല്‍അവീവ് – ഇറാനെതിരെ ആക്രമണം നടത്തി ഇസ്രായില്‍ മിഡില്‍ ഈസ്റ്റിന്റെ മുഖം മാറ്റുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങളിലൂടെ നേടിയ വിജയങ്ങള്‍, പ്രത്യേകിച്ച് നിരവധി മുതിര്‍ന്ന ഇറാന്‍ സൈനിക, സുരക്ഷാ മേധാവികളെ കൊലപ്പെടുത്തിയത് വിശദീകരിച്ച നെതന്യാഹു ഞങ്ങള്‍ അവരെ ഒന്നൊന്നായി ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടു. മൂന്ന് ചീഫ് ഓഫ് സ്റ്റാഫ്, വ്യോമസേനാ കമാന്‍ഡര്‍, രണ്ട് ഇന്റലിജന്‍സ് മേധാവികള്‍ എന്നിവരുള്‍പ്പെടെ ഇറാന്‍ സുരക്ഷാ മേധാവികളെ ഞങ്ങള്‍ ഇല്ലാതാക്കി. ഞങ്ങള്‍ അവരെ ഒന്നൊന്നായി ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നു. ആണവ പദ്ധതി ഇല്ലാതാക്കുക, ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കാനുള്ള കഴിവ് നിർവീര്യമാക്കുക, ഭീകരതയുടെ അച്ചുതണ്ട് മുറിക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ നമുക്കുണ്ട്. മധ്യപൗരസ്ത്യദേശത്തെ ഇറാന്‍ പിന്തുണയുള്ള സായുധ വിഭാഗങ്ങളെ ഇല്ലാതാക്കാനും ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുമായി ഞങ്ങള്‍ക്ക് നല്ല ഏകോപനമുണ്ട് – ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു.
തങ്ങളുടെ ഗവണ്‍മെന്റിനെ കുറിച്ച ഇറാനികളുടെ ധാരണ മാറിയിട്ടുണ്ട്. ഭരണകൂടം തങ്ങള്‍ വിചാരിച്ചതിലും വളരെ ദുര്‍ബലമാണെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ അത് തിരിച്ചറിഞ്ഞു. – നെതന്യാഹു പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ വധം ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞു.
ഇറാന്‍ നേതാവിനെ ഇല്ലാതാക്കുന്നത് സംഘര്‍ഷം വര്‍ധിപ്പിക്കില്ല, മറിച്ച് അത് അവസാനിപ്പിക്കും. ഇറാന്‍ തീവ്രവാദവും അട്ടിമറിയും പ്രചരിപ്പിക്കുന്നു. ഇറാന്‍ ആണവ പദ്ധതി ഇല്ലാതാക്കാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങളെ പിന്തുണക്കേണ്ടത് അമേരിക്കയുടെ താല്‍പര്യമാണ്. സംഘര്‍ഷം ആവശ്യമുള്ളിടത്തോളം കാലം തുടരും. ഇറാന്‍ ഭീഷണികള്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇല്ലാതാക്കും. ഇറാന്‍ ഒരു ശാശ്വത യുദ്ധം ആഗ്രഹിക്കുന്നു. അവര്‍ നമ്മളെ ആണവയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുകയാണ്.
വാസ്തവത്തില്‍, ഇസ്രായില്‍ ചെയ്യുന്നത് ഇത് തടയുക, ഈ ആക്രമണം അവസാനിപ്പിക്കുക എന്നതാണ്. തിന്മയുടെ ശക്തികളെ നേരിടുന്നതിലൂടെ മാത്രമേ നമുക്ക് അത് നേടാനാകൂ – നെതന്യാഹു പറഞ്ഞു. സൈനിക മേധാവികള്‍, ആണവ ശാസ്ത്രജ്ഞര്‍, സാധാരണക്കാര്‍ എന്നിവരുള്‍പ്പെടെ ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 224 പേര്‍ കൊല്ലപ്പെട്ടിതായി ഇറാന്‍ അധികൃതര്‍ പറഞ്ഞു.
നൂറു കണക്കിന് ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ച് ഇറാന്‍
തെഹ്‌റാന്‍ – ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ നൂറുകണക്കിന് ചാവേര്‍ ഡ്രോണുകളുടെ വീഡിയോ ഇറാനിലെ തസ്‌നീം വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചു. എയ്റോസ്പേസ് ഫോഴ്സിന്റെ തുരങ്കങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന നിരവധി മിസൈലുകളും നൂതന ഡ്രോണുകളും വീഡിയോയില്‍ കാണിച്ചു. അതിനിടെ, തെഹ്റാന്‍ വിമാനത്താവളത്തില്‍ രണ്ട് ഇറാന്‍ എഫ്-14 യുദ്ധവിമാനങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രായില്‍ സൈന്യവും പുറത്തുവിട്ടു. കൃത്യവും ഏകോപിതവുമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. വിമാനത്താവളത്തിലെ ഏപ്രണില്‍ പാര്‍ക്ക് ചെയ്ത രണ്ട് വിമാനങ്ങള്‍ തകര്‍ക്കുന്നത് വീഡിയോയില്‍ കാണിച്ചു. ആക്രമണത്തെ കുറിച്ചോ അതിന്റെ ഫലമായുണ്ടായ നഷ്ടങ്ങളെ കുറിച്ചോ ഇറാന്‍ അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ല.
ട്രംപ് നേരത്തെ മടങ്ങി
കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ നിന്ന് നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ ട്രംപ് മടങ്ങി. മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങള്‍ കാരണം, ലോക നേതാക്കളുമൊത്തുള്ള അത്താഴത്തിന് ശേഷം പ്രസിഡന്റ് ട്രംപ് ഇന്ന് രാത്രി പോകുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് ട്വിറ്ററില്‍ കുറിച്ചു. ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള അവസാന അവസരം എന്ന നിലയില്‍, ട്രംപ് ഒരു പുതിയ ഓഫര്‍ വാഗ്ദാനം ചെയ്‌തേക്കാമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ഈ ഓഫര്‍ മുമ്പത്തേതില്‍ നിന്ന് അല്പം വ്യത്യസ്തമായിരിക്കാം, ഇറാനികള്‍ക്ക് ഒരു നല്ല വികാരം നല്‍കാന്‍ ഒരുപക്ഷേ കുറച്ചുകൂടി മികച്ചതായിരിക്കാം, പക്ഷേ തത്വങ്ങള്‍ നിലനില്‍ക്കും, യുറേനിയം സമ്പുഷ്ടീകരണമില്ല, ആണവ പദ്ധതിയില്ല. ആണവ ചര്‍ച്ചയില്‍ ഇസ്രായില്‍ പങ്കെടുക്കുന്നില്ല. ഇറാനും അമേരിക്കയും തമ്മില്‍ മധ്യസ്ഥര്‍ വഴിയാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഇസ്രായില്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെ തലസ്ഥാനത്ത് നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് വക്താവ് അലക്‌സ് ഫൈഫര്‍ നിഷേധിച്ചു. യു.എസ് സേന അവരുടെ പ്രതിരോധ നിലപാട് നിലനിര്‍ത്തുന്നു. അത് മാറിയിട്ടില്ല. അമേരിക്കന്‍ താല്‍പര്യങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും- ഫൈഫര്‍ പറഞ്ഞു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ച് ജി-7 നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത കരട് പ്രസ്താവനയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടില്ല. സംഘര്‍ഷം രൂക്ഷമാക്കുന്നതും പ്രാദേശിക സ്ഥിരതയെ ദുര്‍ബലപ്പെടുത്തുന്നതും ഒഴിവാക്കാന്‍ കരട് പ്രസ്താവന ഇസ്രായിലിനോടും ഇറാനോടും ആവശ്യപ്പെടുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഇസ്രായിലില്‍ ഇറാന്‍ അതിശക്തമായ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടു. ഇസ്രായിലിനെതിരായ ഒമ്പതാമത്തെ ആക്രമണമാണിതെന്നും രാവിലെ വരെ ആക്രമണം തുടരുമെന്നും റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. പുലരുവോളം ഇടതടവില്ലാതെ ഇസ്രായിലിനെതിരെ ആക്രമണം നടത്തുമെന്ന് റെവല്യൂഷനറി ഗാര്‍ഡ് പറഞ്ഞു. തുടര്‍ച്ചയായ ഇസ്രായിലി ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ നിഷ്‌ക്രിയമായി നില്‍ക്കില്ലെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു. ഇറാന്‍ ഇസ്രായിലിന്റെ രാത്രിയെ പകലാക്കി മാറ്റുമെന്ന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തര പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലിനെതിരായ പുതിയ ആക്രമണം തെല്‍അവീവിനെയും ഹൈഫായെയും ലക്ഷ്യമിട്ടാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് എണ്ണ ശുദ്ധീകരണശാലയും അനുബന്ധ സൗകര്യങ്ങളും അടച്ചുപൂട്ടിയതായി ഇസ്രായിലിലെ ബസാന്‍ ഓയില്‍ കമ്പനി അറിയിച്ചു. ആക്രമണത്തില്‍ റിഫൈനറിയിലെ വൈദ്യുത നിലയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടതായും കമ്പനി പറഞ്ഞു.