ടെഹ്റാൻ- ഇറാനെതിരെ ഭാവിയിലും അമേരിക്ക നടത്തുന്ന ഏതൊരു ആക്രമണത്തെയും മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ സൈനിക താവങ്ങളെ ആക്രമിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ. ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷമുള്ള തന്റെ ആദ്യത്തെ ടെലിവിഷൻ പ്രസ്താവനയിലാണ് അലി ഖാംനഇ ഇക്കാര്യം പറഞ്ഞത്.
പന്ത്രണ്ടു ദിവസത്തെ യുദ്ധത്തിൽ ഇറാൻ വിജയിച്ചതായും 86 കാരനായ ഖാംനഇ അവകാശപ്പെട്ടു. അമേരിക്ക ഇറാന്റെ മുഖത്തടിച്ചു. ഇതിന് പകരമായി മേഖലയിലെ പ്രധാനപ്പെട്ട അമേരിക്കൻ താവളങ്ങളിലൊന്നിനെ ഇറാൻ ആക്രമിച്ചു,” ഖാംനഇ പറഞ്ഞു. ഇറാനിയൻ പതാകയും തന്റെ മുൻഗാമിയായ ആയത്തുള്ള റൂഹുള്ള ഖുമൈനിയുടെ ഛായാചിത്രത്തിന്റെയും പശ്ചാത്തലത്തിലുള്ള വീഡിയോയിലൂടെയാണ് ഖാംനഇ സംസാരിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനങ്ങൾ വകവെക്കുന്നില്ലെന്നും ഇറാൻ കീഴടങ്ങില്ലെന്നും ഖാംനഇ പറഞ്ഞു. ഇറാന് മേഖലയിലെ പ്രധാനപ്പെട്ട അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് അനായാസം പ്രവേശിക്കാമെന്നും ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം അവർക്കെതിരെ നടപടിയെടുക്കാൻ കഴിയുമെന്നതും ചെറിയ സംഭവമല്ല, ഇതൊരു പ്രധാന സംഭവമാണ്. ഒരു ആക്രമണം നടന്നാൽ ഭാവിയിൽ ഈ സംഭവം ആവർത്തിക്കപ്പെടാം- ഖാംനഇ കൂട്ടിച്ചേർത്തു.
ഇറാന്‍ ആക്രമണങ്ങളില്‍ ഇസ്രായില്‍ പൂര്‍ണ തകര്‍ച്ചയുടെ വക്കിലായിരുന്നു. ഇസ്രായില്‍ പൂര്‍ണമായും തകര്‍ക്കപ്പെടുമെന്ന് തോന്നിയതിനാലാണ് അമേരിക്ക യുദ്ധത്തില്‍ ഇടപെട്ടത്. ഇറാന്‍ അമേരിക്കക്ക് ശക്തമായ പ്രഹരം ഏല്‍പിച്ചു. ഈ യുദ്ധത്തില്‍ നിന്ന് അമേരിക്കക്ക് ഒന്നും നേടാനായില്ല. വാരാന്ത്യത്തില്‍ ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ നടന്ന യു.എസ് ആക്രമണങ്ങള്‍ക്ക് കാര്യമായ പ്രത്യാഘാതങ്ങളൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആണവ കേന്ദ്രങ്ങളില്‍ ഫലപ്രദമായ ആക്രമണം നടത്തുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു. അവര്‍ നമ്മുടെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചു. ഇതിന് അന്താരാഷ്ട്ര കോടതിയില്‍ ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതാണ്. പക്ഷേ, അവര്‍ കാര്യമായ ഒന്നും ചെയ്തില്ല. ഇറാന്റെ ആണവ പദ്ധതി നശിപ്പിച്ചു എന്ന് വാദിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സംഭവങ്ങള്‍ അസാധാരണ നിലയില്‍ പെരുപ്പിച്ചു കാണിക്കുകയാണ്. അങ്ങനെ ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി എന്ന് വ്യക്തമാണ്. ട്രംപിന്റെ വാക്കുകള്‍ക്ക് പിന്നില്‍ മറ്റൊരു സത്യമുണ്ടെന്ന് അദ്ദേഹത്തെ കേട്ട എല്ലാവര്‍ക്കും മനസ്സിലായി.
നമുക്കെതിരായ യു.എസ് ആക്രമണത്തിന്റെ വ്യാപ്തി പെരുപ്പിച്ചു കാണിച്ചവര്‍ തന്നെയാണ് യു.എസ് താവളത്തില്‍ നമ്മുടെ ആക്രമണത്തിന്റെ ആഘാതം കുറച്ചുകാണിക്കുന്നത്. ഇറാനെതിരായ ഏതൊരു ഇസ്രായിലി ആക്രമണത്തിനും കനത്ത വില നല്‍കേണ്ടിവരും. ഇറാന്‍ ഇസ്രായിലിന്റെ സൈനിക ശേഷി നശിപ്പിച്ചു. നമ്മുടെ ആക്രമണങ്ങളുടെ ശക്തി ഇസ്രായില്‍ സങ്കല്‍പ്പിച്ചിരുന്നില്ല – അലി ഖാംനഇ പറഞ്ഞു. ഇസ്രായിലിനെ പിന്തുണച്ച് ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയിരുന്നു. അടുത്ത ആഴ്ച ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു.
ഇറാൻ തങ്ങളുടെ ആണവ സമ്പുഷ്ടീകരണ പരിപാടി പുനരാരംഭിച്ചാൽ അമേരിക്ക വീണ്ടും ആക്രമണം നടത്തുമോ എന്ന് ചോദിച്ചപ്പോൾ ഉറപ്പാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി. 30,000 പൗണ്ട് ബോംബുകൾ വിന്യസിച്ച് ഇറാന്റെ ആണവ പദ്ധതിയെ തകർത്തുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ഇന്ന് ഖാംനഇ നിലപാട് വ്യക്തമാക്കിയത്.