തെഹ്‌റാൻ: ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ അമേരിക്ക സൈനികമായി ഇടപെട്ടാൽ പാശ്ചാത്യ ശക്തികളുടെ വൻനാശമാവും ഫലമെന്ന് ഇറാൻ പരമോന്ന നേതാവ് ആയത്തുല്ല അലി ഖാംനഇ. സമൂഹമാധ്യമമായ ‘എക്‌സി’ൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ഇറാന് ഉണ്ടാകാവുന്ന നഷ്ടങ്ങളേക്കാൾ വലിയ, പരിഹരിക്കാൻ കഴിയാത്ത നാശമാവും യുദ്ധത്തിൽ അമേരിക്കയ്ക്ക് ഉണ്ടാവുകയെന്നും അടിച്ചേൽപ്പിക്കുന്ന യുദ്ധത്തിനു വഴങ്ങാത്ത പോലെ അടിച്ചേൽപ്പിക്കപ്പെടുന്ന സമാധാനത്തിനും ഇറാൻ വഴങ്ങില്ലെന്നും ഖാംനഇ പറഞ്ഞു.
‘യു.എസ് പ്രസിഡണ്ട് ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ബുദ്ധിശൂന്യമായ തന്റെ പ്രസംഗവിദ്യകൊണ്ട്, ഇറാനിലെ ജനങ്ങൾ തനിക്ക് കീഴടങ്ങണമെന്നാണ് അയാൾ പറയുന്നത്. ഭീഷണി എടുക്കേണ്ടത് പേടിപ്പിച്ചാൽ പേടിക്കുന്നവരുടെ അടുത്താണ്. അത്തരം ഭീഷണികളിൽ ഭയക്കുന്നവരല്ല ഇറാൻ രാഷ്ട്രം.’
‘ഇറാൻ രാഷ്ട്രം കീഴടങ്ങണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിപരമല്ല. എന്തിനു മുന്നിലാണ് ഇറാൻ കീഴടങ്ങേണ്ടത്? ആരുടെയും ആക്രമണത്തിനു മുന്നിൽ ഞങ്ങൾ കീഴടങ്ങില്ല.’
‘ഈ യുദ്ധത്തിലേക്ക് അമേരിക്ക പ്രവേശിക്കുന്നത് 100 ശതമാനം സ്വന്തം തീരുമാനപ്രകാരമാണ്. അവർ നേരിടാൻ പോകുന്ന പരിക്കുകൾ ഇറാന് ഉണ്ടാകാവുന്ന ഏതൊരു പരിക്കിനേക്കാളും വലുതായിരിക്കും. ഈ സംഘർഷത്തിൽ സൈനികമായി ഇടപെടുകയാണെങ്കിൽ യു.എസ് നേരിടാൻ പോകുന്നത് പരിഹരിക്കാൻ കഴിയാത്തത്ര വലിയ നാശമായിരിക്കും.’
‘ഇറാൻ പ്രതിനിധികൾ അമേരിക്കയുമായി പരോക്ഷമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് സയണിസ്റ്റ് ഭരണകൂടം ഇറാനെ ആക്രമിക്കുന്നത്. ഇറാൻ സൈനികമായി നീങ്ങുമെന്ന് ഒരുതരത്തിലുള്ള സൂചനയും നൽകിയിരുന്നില്ല. സയണിസ്റ്റ് രാഷ്ട്രത്തിന്റെ നീചമായ ആ നീക്കത്തിനു പിന്നിൽ യുസ് ആണെന്ന സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഈയടുത്തുള്ള പരാമർശങ്ങൾ പരിഗണിക്കുമ്പോൾ, ഈ സംശയം ഓരോ ദിവസം കഴിയുംതോറും വർധിച്ചുവരികയാണ്.’
‘എല്ലാ കാലത്തെയും പോലെ അടിച്ചേൽപ്പിക്കപ്പെടുന്ന എല്ലാ യുദ്ധങ്ങൾക്കും എതിരെ ഇറാൻ രാഷ്ട്രം നിലകൊള്ളും. അടിച്ചേൽപ്പിക്കപ്പെടുന്ന സമാധാനത്തിനെതിരെയും ഇറാൻ രാഷ്ട്രം നിലകൊള്ളും. ആരുടെയും സമ്മർദത്തിനോ ഭീഷണിക്കോ ഞങ്ങൾ വഴങ്ങില്ല.’
ഖാംനഇയുടെ ഔദ്യോഗിക എക്‌സ് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പുകളിൽ പറയുന്നു.