തെഹ്റാൻ: കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 585 ആയി ഉയർന്നു. 1,326 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ 239 പേർ സാധാരണക്കാരും 126 പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്ന് വാഷിംഗ്ടണ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. 2022-ൽ മഹ്സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിലെ ആളപായ വിവരങ്ങൾ ശേഖരിച്ച സംഘടന, ഇറാനിലെ പ്രാദേശിക റിപ്പോർട്ടുകളും രാജ്യത്തെ സ്രോതസ്സുകളുടെ ശൃംഖലയും ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണങ്ങളിലെ കൃത്യമായ കണക്കുകൾ നൽകുന്നത്.
ഇറാൻ അധികൃതർ സംഘർഷത്തിലെ മരണ-പരിക്ക് കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച പുറത്തുവിട്ട അവസാന വിവരപ്രകാരം, ഇസ്രായേൽ ആക്രമണങ്ങളിൽ 224 പേർ മരിക്കുകയും 1,277 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആറാം ദിവസവും തുടരുന്ന സംഘർഷം മേഖലയെ അനിശ്ചിതത്വത്തിലും ഭീതിയിലും ആഴ്ത്തിയിരിക്കുകയാണ്. ഇസ്രായേൽ ആക്രമണഭീഷണിയെ തുടർന്ന് തെഹ്റാൻ നിവാസികൾ കൂട്ടത്തോടെ വീടുകൾ വിട്ട് പലായനം ചെയ്തു.
ഇസ്രായേൽ വ്യോമാക്രമണങ്ങൾ ഇറാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങളെയും ആണവ പദ്ധതികളെയും ലക്ഷ്യമിട്ടാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ തെഹ്റാനിലെ സെൻട്രിഫ്യൂജ് ഉൽപ്പാദന കേന്ദ്രവും നിരവധി ആയുധനിർമാണ കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായേൽ സൈന്യം ഇന്ന് അറിയിച്ചു. ആണവായുധ വികസനത്തിനായി യുറേനിയം സമ്പുഷ്ടീകരണം വേഗത്തിലാക്കാൻ ഉപയോഗിക്കുന്ന സെൻട്രിഫ്യൂജ് കേന്ദ്രവും, ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും ഘടകങ്ങളും ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും ആക്രമണലക്ഷ്യങ്ങളിൽ ഉൾപ്പെട്ടു. കൂടാതെ, വിമാനങ്ങൾക്കെതിരായ ഉപരിതല-വ്യോമ മിസൈലുകൾക്ക് ആവശ്യമായ ഘടകങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങളും തകർത്തതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തെ തുടർന്ന് തെഹ്റാനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ, നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് ഇറാൻ അധികൃതർ ഔദ്യോഗിക പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടില്ല.