തെല്‍അവീവ് – ഇസ്രായിലികള്‍ക്കെതിരെ ആക്രമണം നടത്തിയതിന് ശിക്ഷിക്കപ്പെട്ട കിഴക്കന്‍ ജറൂസലമില്‍ നിന്നുള്ള ഫലസ്തീന്‍ വംശജരായ രണ്ട് ഇസ്രായിലി പൗരന്മാരെ പൗരത്വം റദ്ദാക്കി അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് നാടുകടത്താനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. 2023 ല്‍ പാസാക്കിയ നിയമപ്രകാരം സ്വീകരിക്കുന്ന ആദ്യ നടപടിയാണിത്. കുടുംബങ്ങള്‍ക്ക് ഫലസ്തീന്‍ അതോറിറ്റിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ച, ഇസ്രായിലികള്‍ക്കെതിരെ ആക്രമണം നടത്തിയതിന് കുറ്റക്കാരായവരുടെ ഇസ്രായിലി പൗരത്വം റദ്ദാക്കാനോ താമസാനുമതി റദ്ദാക്കാനോ നിയമം അനുവദിക്കുന്നുണ്ട്.
ഇസ്രായിലി സിവിലിയന്മാര്‍ക്കെതിരെ കത്തിയും തോക്കും ഉപയോഗിച്ച് ആക്രമണം നടത്തിയ രണ്ട് ഇസ്രായിലി ഭീകരരുടെ പൗരത്വം റദ്ദാക്കാനും നാടുകടത്താനുമുള്ള തീരുമാനത്തില്‍ താന്‍ ഒപ്പുവെച്ചതായി നെതന്യാഹു പറഞ്ഞു. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഫലസ്തീന്‍ അതോറിറ്റി പാരിതോഷികം നല്‍കി. സമാനമായ നിരവധി തീരുമാനങ്ങള്‍ പിന്നീട് പുറപ്പെടുവിക്കുമെന്ന് നെതന്യാഹു സൂചിപ്പിച്ചു.
ഇസ്രായിലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രവലതുപക്ഷ സര്‍ക്കാരുകളില്‍ ഒന്നിന് നേതൃത്വം നല്‍കുന്ന നെതന്യാഹു, പൗരത്വം റദ്ദാക്കി നാടുകടത്താന്‍ തീരുമാനിച്ച രണ്ട് പലസ്തീനികളുടെ പേരുകള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ കിഴക്കന്‍ ജറൂസലമില്‍ നിന്നുള്ള മുഹമ്മദ് ഹമാദ് അല്‍സാലിഹിയും മുഹമ്മദ് ഹലസയുമാണ് ഇവരെന്ന് നിരവധി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
23 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2024 ലാണ് മുഹമ്മദ് ഹമാദ് അല്‍സാലിഹി ജയില്‍ മോചിതനായത്. ഇദ്ദേഹത്തിന് ഇസ്രായേല്‍ പൗരത്വമുള്ളതായി ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് പറയുന്നു. കിഴക്കന്‍ ജറൂസലമില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്ക് ഇസ്രായില്‍ അധികാരികള്‍ നല്‍കുന്ന രേഖയായ ഇസ്രായിലി തിരിച്ചറിയല്‍ കാര്‍ഡ് മുഹമ്മദ് ഹലസയുടെ കൈവശമുണ്ട്. ഈ കാര്‍ഡ് ഇസ്രായില്‍ പൗരത്വമല്ല, റെസിഡന്‍സി പെര്‍മിറ്റായി വര്‍ത്തിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കാലത്ത് മുഹമ്മദ് ഹലസയെ 18 വര്‍ഷം തടവിന് ശിക്ഷിച്ചതായും ശിക്ഷയുടെ പകുതിയോളം അനുഭവിച്ചതായും ഹലസയുടെ ബന്ധു എ.എഫ്.പിയോട് പറഞ്ഞു. മുഹമ്മദ് ഹലസക്ക് ഇസ്രായിലി പൗരത്വം ഉണ്ടായിരുന്നുവെന്നും 18 മാസം മുമ്പ് റദ്ദാക്കുകയായിരുന്നെന്നും ബന്ധു വ്യക്തമാക്കി. മുഹമ്മദ് അല്‍സാലിഹിക്കെതിരായ നാടുകടത്തല്‍ ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ശിക്ഷ വിധിച്ചതിന് ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂ.
2023 ല്‍ വിവാദ നിയമം അംഗീകരിച്ചതോടെ, അറബ് ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന ഇസ്രായിലി എന്‍.ജി.ഒ ആയ അദാല, നിയമനിര്‍മ്മാണത്തെ അപലപിച്ചു. ഇത് ഫലസ്തീനികളെ മാത്രം ലക്ഷ്യമിടുന്നു എന്നും വംശീയ വിഭജനവും ജൂത മേധാവിത്വവും വര്‍ധിപ്പിക്കുന്നു എന്നും സംഘടന പ്രസ്താവിച്ചു. ഇസ്രായിലികള്‍ക്കെതിരെ ആക്രമണം നടത്തുന്ന, ഇസ്രായിലി പൗരത്വമുള്ള ഫലസ്തീനികളെ വെസ്റ്റ് ബാങ്കിലേക്കോ ഗാസ മുനമ്പിലേക്കോ നാടുകടത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇസ്രായിലികള്‍ക്കെതിരെ ആക്രമണം നടത്തിയതിന് ഇസ്രായിലില്‍ തടവിലാക്കപ്പെട്ട ഫലസ്തീനികളുടെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക അലവന്‍സുകള്‍ റദ്ദാക്കുന്നതായി 2025 ന്റെ തുടക്കത്തില്‍ ഫലസ്തീന്‍ അതോറിറ്റി പ്രഖ്യാപിച്ചു. എന്നാല്‍ ഈ സംവിധാനം മറ്റ് രൂപങ്ങളില്‍ നിലനില്‍ക്കുന്നതായി ഇസ്രായില്‍ സര്‍ക്കാര്‍ വാദിക്കുന്നു.



