ഗാസ– ഗാസയിൽ ഇസ്രായിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ ഇറക്കുമതി നിയന്ത്രണങ്ങൾ യുദ്ധത്തിൽ അംഗവൈകല്യം സംഭവിച്ച ആയിരക്കണക്കിന് ഫലസ്തീനികളുടെ ജീവിതം നരകതുല്യമാക്കുന്നു. കൃത്രിമ അവയവങ്ങൾ നിർമ്മിക്കാനാവശ്യമായ പ്ലാസ്റ്റർ കാസ്റ്റുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾക്ക് ഇസ്രായിൽ തടസ്സമേർപ്പെടുത്തിയതോടെ, പരിക്കേറ്റവർക്ക് ചലനശേഷി വീണ്ടെടുക്കാനുള്ള വഴി അടഞ്ഞിരിക്കുകയാണ്. കുഴിബോംബുകൾ ഏറ്റവും കൂടുതൽ ബാധിച്ച കംബോഡിയയേക്കാൾ ഉയർന്ന അംഗവൈകല്യ നിരക്കാണ് ഇപ്പോൾ ഗാസയിലുള്ളതെന്ന് സന്നദ്ധ സംഘടനയായ ഹ്യുമാനിറ്റി ആന്റ് ഇൻക്ലൂഷൻ വ്യക്തമാക്കുന്നു.
ഫുട്‌ബോൾ മൈതാനങ്ങളിൽ പന്തുതട്ടി നടന്നിരുന്ന പതിനാലുകാരനായ ഫദ്ല്‍ അൽനാജിയുടെ ജീവിതം ഇന്ന് ഗാസ സിറ്റിയിലെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരിക്കുകയാണ്. സെപ്റ്റംബറിൽ ഇസ്രായിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഫദ്ലിന് തന്റെ ഇരു കാലുകളും നഷ്ടപ്പെട്ടത്. ഇതേ ആക്രമണത്തിൽ അവന്റെ 11 വയസ്സുകാരനായ സഹോദരൻ അമീറിന് ഒരു കണ്ണും നഷ്ടമായി. തന്റെ മകൻ പതുക്കെ മരിക്കുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് ഉമ്മ നജ്വ അൽനാജി പറയുന്നു. “അവൻ ഇപ്പോൾ ഒറ്റപ്പെട്ടിരിക്കുകയാണ്, ആരോടും സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഫദ്ലിന് കൃത്രിമ കാലുകളും അമീറിന് കൃത്രിമ കണ്ണും ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് നജ്വ കൂട്ടിച്ചേർത്തു.
കൃത്രിമ അവയവങ്ങളുടെ ക്ഷാമം രൂക്ഷമായതോടെ, യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ നിന്ന് പഴയ കൃത്രിമ അവയവങ്ങൾ നീക്കം ചെയ്ത് അവ വീണ്ടും ഉപയോഗിക്കാൻ ഗാസയിലെ രണ്ട് മെഡിക്കൽ സെന്ററുകൾ നിർബന്ധിതരായിരിക്കുകയാണ്. പ്ലാസ്റ്റിക് ട്യൂബുകളോ മരപ്പലകകളോ ഉപയോഗിച്ച് നിർമ്മിക്കുന്ന താത്കാലിക അവയവങ്ങൾ മുറിച്ചുമാറ്റിയ ഭാഗങ്ങളിൽ കടുത്ത അണുബാധയ്ക്കും മുറിവുകൾക്കും കാരണമാകുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഉൽപ്പാദനം യഥാർത്ഥ ആവശ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതാണെന്ന് ഗാസ സെന്റർ ഫോർ പ്രോസ്തെറ്റിക്സ് ആൻഡ് പരാലിസിസ് വക്താവ് ഹുസ്‌നി മുഹന്ന പറഞ്ഞു. യുദ്ധസമയത്ത് തങ്ങൾക്ക് ഒരു സാധനങ്ങളും ലഭിച്ചില്ലെന്നും കൈവശമുണ്ടായിരുന്ന സ്റ്റോക്ക് തീർന്നുപോയെന്നും ശൈഖ് ഹമദ് ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. കൃത്രിമ അവയവങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് പ്രാദേശിക ബദലുകളൊന്നുമില്ലെന്ന് ആശുപത്രി ഡയറക്ടർ ജനറൽ അഹ്‌മദ് നഈം വെളിപ്പെടുത്തി.
ഒക്ടോബറിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയും ഗാസയിലെ ദുരിതബാധിതർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ റഫ അതിർത്തി തുറക്കുമെന്നോ മെഡിക്കൽ ഒഴിപ്പിക്കൽ സുഗമമാക്കുമെന്നോ ഉള്ള വാഗ്ദാനങ്ങൾ ഇന്നും പൂർണ്ണമായി പാലിക്കപ്പെട്ടിട്ടില്ല. ഗാസയിലെ അംഗവൈകല്യമുള്ളവരുടെ ദുരിതം വളരെ ഗൗരവമായി കാണുന്നു. സായുധ ഗ്രൂപ്പുകൾ ആയുധങ്ങൾ ഉപേക്ഷിക്കാനും ഫലസ്തീൻ സാങ്കേതിക സർക്കാരിന് അധികാരം കൈമാറാനും സമ്മതിച്ചുകഴിഞ്ഞാൽ നിയന്ത്രണങ്ങൾ നീക്കം ചെയ്യാമെന്ന് ഞങ്ങൾക്ക് ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഇതിനെക്കുറിച്ച് ട്രംപിന്റെ നേതൃത്വത്തിലുള്ള പീസ് കൗൺസിൽ പ്രതികരിച്ചത്.
അതേസമയം, ഉചിതമായ വൈദ്യസഹായം നൽകുന്നതിനായി ഐക്യരാഷ്ട്രസഭയുമായി ചർച്ച നടത്തിവരികയാണെന്ന് ഇസ്രായിലി സൈനിക സ്ഥാപനമായ കോഗാറ്റ് അറിയിച്ചു. എങ്കിലും സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പല നിർമ്മാണ സാമഗ്രികളും അവർ ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുകയാണ്.
സാമഗ്രികളുടെ ക്ഷാമത്തിന് പുറമെ വൈദഗ്ധ്യത്തിന്റെ അഭാവവും ഗാസയെ തളർത്തുന്നു. നിലവിൽ ഗാസയിൽ എട്ട് പ്രോസ്തെറ്റിക് വിദഗ്ധർ മാത്രമാണുള്ളത്. ഞാൻ ആഡംബരങ്ങളല്ല ആവശ്യപ്പെടുന്നത്, എന്റെ മനുഷ്യത്വം വീണ്ടെടുക്കാൻ ഒരു കൃത്രിമ അവയവം മാത്രമാണ് ചോദിക്കുന്നതെന്ന് 2014-ലെ ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ട നാൽപ്പതുകാരനായ ഹാസിം ഫൗറ വ്യക്തമാക്കി. ഛേദിക്കൽ എന്നത് ഒരു അവയവം നഷ്ടപ്പെടൽ മാത്രമല്ല, അത് പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും നഷ്ടമാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ഭാവിയുടെ തന്നെ നഷ്ടമാണെന്ന് ഹ്യുമാനിറ്റി ആന്റ് ഇൻക്ലൂഷനിലെ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ടെക്നിക്കൽ ഓഫീസർ ഹിബ ബഷീർ പറഞ്ഞു



