ജെറുസലം: യാഥാസ്ഥിതിക ജൂതന്മാരായ ഹരേദികളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾക്കിടയിൽ രൂപപ്പെട്ട അനൈക്യം ഇസ്രായിലിലെ ബെഞ്ചമിൻ നെതന്യാഹു ഗവൺമെന്റിന് തുണയായി. പാർലമെന്റായ നെസറ്റ് പിരിച്ചുവിടുന്നതിനു വേണ്ടി പ്രതിപക്ഷ പിന്തുണയോടെ അവതരിപ്പിച്ച ബിൽ പ്രാഥമിക ഘട്ടത്തിൽ തന്നെ പരാജയപ്പെട്ടു. 120 അംഗ നെസറ്റിൽ ഗവൺമെന്റിന് 61 വോട്ട് ലഭിച്ചപ്പോൾ ബില്ലിന് അനുകൂലമായി 53 പേർ മാത്രമാണ് വോട്ട് ചെയ്തത്.
ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥമായ തോറ പഠിക്കുന്ന വിദ്യാർത്ഥികളെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഗവൺമെന്റ് പരിഗണിക്കാതിരുന്നതോടെയാണ് ഹരേദികളിലെ ഒരു വിഭാഗം ഗവൺമെന്റിനെതിരെ തിരിഞ്ഞത്. യുനൈറ്റഡ് തോറ ജൂദായിസം പാർട്ടിയിലെ ഒരു വിഭാഗമാണ് ബിൽ അവതരിപ്പിച്ചത്. പാർട്ടിയിലെ മറുവിഭാഗവും 11 സീറ്റുകളുള്ള പ്രമുഖ ഹരേദി വിഭാഗമായ ഷാസ് പാർട്ടിയും ഗവൺമെന്റിനൊപ്പം നിന്നു.
തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഗവൺമെന്റ് ഉറപ്പു നൽകിയതിനാലാണ് പിന്തുണ തുടർന്നതെന്ന് ഷാസ് പാർട്ടി വ്യക്തമാക്കി. അതേസമയം, നെതന്യാഹുവിനുള്ള പിന്തുണ പിൻവലിച്ച് അഗുദത്ത് ഇസ്രായിൽ എന്ന പാർട്ടിയിലെ രണ്ട് അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. മതപഠന വിദ്യാർത്ഥികൾക്ക് ഇളവ് നൽകുന്ന നിയമം പാസാക്കുമെന്ന് ഒരു വാഗ്ദാനം പോലും ഗവൺമെന്റ് നൽകിയിട്ടില്ലെന്നു വ്യക്തമാക്കിയാണ് അഗുദത്തിന്റെ പിന്മാറ്റം.
ബിൽ പരാജയപ്പെട്ടതോടെ അടുത്ത ആറു മാസം കൂടി നെതന്യാഹു ഗവൺമെന്റ് സുരക്ഷിതമായി. ഇസ്രായിൽ നിയമപ്രകാരം നെസറ്റ് പിരിച്ചുവിടാനുള്ള ബിൽ ഒരിക്കൽ പരാജയപ്പെട്ടാൽ പിന്നീട് ആറു മാസത്തിനു ശേഷമേ വീണ്ടും അവതരിപ്പിക്കാൻ കഴിയൂ.