തെൽ അവിവ്: ഗാസയിൽ സഹായവിതരണം നടത്തുന്നവർക്കു നേരെ പ്രകോപനമില്ലാതെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമുള്ളതായി ഇസ്രായിൽ സൈനികർ. അമേരിക്കൻ നേതൃത്വത്തിലുള്ള എയ്ഡ് പോയിന്റുകളിൽ വെടിവെപ്പുകൾ നിത്യസംഭവമായ പശ്ചാത്തലത്തിലാണ് സൈനികരുടെയും ഓഫീസർമാരുടെയും വെളിപ്പെടുത്തൽ ഇസ്രായിൽ മാധ്യമമായ ഹാരെറ്റ്‌സ് പുറത്തുവിട്ടിരിക്കുന്നത്. സഹായകേന്ദ്രങ്ങളിൽ തിങ്ങിനിറഞ്ഞ ആളുകൾക്കു നേരെ, അവർ ഭീഷണി ഉയർത്തിയില്ലെങ്കിൽ പോലും വെടിവെക്കാൻ കമാൻഡർമാർ നിർദേശം നൽകുന്നതായും ധാർമികതയില്ലാത്ത ഈ നിർദേശത്തിന് വഴങ്ങേണ്ടി വരികയാണെന്നും സൈനികർ ഹാരറ്റ്‌സിനോട് പറഞ്ഞു.
ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം മെയ് 27 മുതൽ ഇതുവരെയായി സഹായകേന്ദ്രങ്ങളിലെ വെടിവെപ്പുകളിൽ 549 പേരാണ് കൊല്ലപ്പെട്ടത്. 4,000-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അത് നിഷേധിക്കുകയാണ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായിൽ കാറ്റ്‌സും ചെയ്തത്. എന്നാൽ, ഇത്തരം സ്ഥലങ്ങളിൽ യുദ്ധക്കുറ്റം നടന്നുവോ എന്ന കാര്യം അന്വേഷിക്കാൻ ഇസ്രായിൽ സൈന്യത്തിന്റെ അഡ്വക്കേറ്റ് ജനറൽ നിർദേശം നൽകിയിട്ടുണ്ടെന്ന് ഹാരറ്റ്‌സ് റിപ്പോർട്ടിൽ പറയുന്നു.
നിരന്തര ബോംബിങ്ങിൽ തകർന്ന ഗസ്സ മുനമ്പിലേക്ക് പുറത്തുനിന്നുള്ള സഹായങ്ങൾ മൂന്നു മാസത്തോളം ഇസ്രായിൽ തടഞ്ഞിരുന്നു. അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് മെയ് 27-നാണ് യുഎസ് നേതൃത്വത്തിലുള്ള ‘ഗാസ ഹ്യുമനിറ്റേറിയൻ ഫണ്ട്’ (ജിഎച്ച്എഫ്) സഹായവിതരണം തുടങ്ങിയത്. നാല് സ്ഥലങ്ങളിലാണ് ജിഎച്ച്എഫ് വിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. കിലോമീറ്ററുകൾ കാൽനടയായാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് സിവിലിയന്മാർ എത്തുന്നത്.
ഇങ്ങനെ വരുന്നവർക്കു നേരെ ഇസ്രായിൽ സൈന്യം മുന്നറിയിപ്പില്ലാതെ വെടിവെക്കുന്നത് പതിവായതോടെ ഐക്യരാഷ്ട്ര സഭയടക്കം അന്വേഷണം ആരംഭിച്ചിരുന്നു. 19 തവണയാണ് ഇത്തരം വെടിവെപ്പുകൾ ഉണ്ടായതെന്ന് ഹാരറ്റ്‌സ് പറയുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് മുന്നറിയിപ്പുകളോ കണ്ണീർ വാതകങ്ങളോ പ്രയോഗിക്കുന്നതിനു പകരം നേരിട്ട് വെടിവെക്കുകയാണെന്നും ഹെവി മെഷീൻ ഗണ്ണുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, മോർട്രാറുകൾ തുടങ്ങിയ ഉപയോഗിച്ച് ആൾക്കൂട്ടത്തെ ആക്രമിക്കുകയാണ് ചെയ്യുന്നതെന്നും ഒരു സൈനികൻ പറഞ്ഞു.
ജിഎച്ച്എഫ് സഹായവിതരണ കേന്ദ്രങ്ങൾ ‘കൊലപാതകക്കളങ്ങൾ’ ആയി മാറുന്നുവെന്ന് യു.എൻ സെക്യൂരിറ്റി ജനറൽ ആന്റോണിയോ ഗുട്ടറസ് ആരോപിച്ചിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇത്തരം കേന്ദ്രങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്നും ജനങ്ങളെ കൊല്ലുകയാണ് അവിടങ്ങളിൽ ചെയ്യുന്നതെന്നും ഗുട്ടറസ് പറഞ്ഞു. ‘ഭക്ഷിക്കാനും കുടുംബത്തിന് ഭക്ഷണം നൽകാനും എത്തുന്ന ജനങ്ങൽ കൊല്ലപ്പെടുകയാണ്. ഭക്ഷണത്തിനു വേണ്ടിയുള്ള അന്വേഷണം മരണവിധിയാകരുത്.’ അദ്ദേഹം പറഞ്ഞു.