ഗാസ – കഴിഞ്ഞ 70 ദിവസത്തിനിടെ, ഗാസ മുനമ്പിലെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക്, പ്രത്യേകിച്ച് വടക്കു നിന്ന് തെക്കോട്ട്, ഫലസ്തീന്‍ സിവിലിയന്മാരെ പരിഭ്രാന്തരായി താമസം മാറാന്‍ നിര്‍ബന്ധിതരാക്കുന്ന 30 ഉത്തരവുകള്‍ ഇസ്രായില്‍ പുറപ്പെടുവിച്ചതായും ഇത് 6,32,000 ഫലസ്തീനികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതായും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ ഐക്യരാഷ്ട്രസഭ മാനുഷിക പ്രവര്‍ത്തന സംഘം പുറത്തുവിട്ട റിപ്പോര്‍ട്ട് പറഞ്ഞു. യുദ്ധം ആരംഭിച്ച ശേഷമുള്ള കഴിഞ്ഞ 600 ദിവസങ്ങളില്‍ ഗാസയിലെ ഇസ്രായിലി നയങ്ങളുടെയും രീതികളുടെയും അപകടങ്ങളെ കുറിച്ച് യു.എന്‍ സംഘം മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 18 ന് പുനരാരംഭിച്ച ഇസ്രായിലി സൈനിക നടപടികള്‍ ഗുരുതരവും ഭയാനകവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാത്ത, അവരുടെ അന്തസ്സ് സംരക്ഷിക്കാത്ത, അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന, മാനുഷിക തത്വങ്ങള്‍ക്ക് വിരുദ്ധമായ സൈനിക സ്വഭാവമാണ് പുതിയ സഹായ വിതരണ സംവിധാനത്തിന്റെ സവിശേഷതയെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഗാസ മുനമ്പിന്റെ 81 ശതമാനവും ഇപ്പോള്‍ ഇസ്രായിലി സൈനിക മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്. പ്രവര്‍ത്തനക്ഷമവും എത്തിപ്പെടാവുന്നതുമായ ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം കുറയുന്നതും കിടക്ക ശേഷിയുടെ കടുത്ത ക്ഷാമവും കാരണം ഗാസയില്‍ ആരോഗ്യ സംവിധാനം വലിയ സമ്മര്‍ദത്തിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
മെയ് ഒന്നിനും 22 നും ഇടയില്‍ ഗാസയില്‍ ആരോഗ്യ മേഖലക്കെതിരായ 29 ആക്രമണങ്ങള്‍ ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുകയും ഭാഗികമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ ഭാരം വര്‍ധിപ്പിക്കുകയും ചെയ്തു. ഗാസയിലെ 94 ശതമാനം ആശുപത്രികളെങ്കിലും തകരാറിലാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആരോഗ്യ സ്ഥാപനങ്ങളുടെ ശേഷി ഗണ്യമായി കുറഞ്ഞു.
ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന നാലു ആശുപത്രികള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മെയ് 14 മുതല്‍ നിര്‍ബന്ധിതമായി. ഇത് ഭാഗികമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ എണ്ണം 22 ല്‍ നിന്ന് 18 ആയി കുറയാന്‍ കാരണമായി. പൂര്‍ണമായോ ഭാഗികമായോ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 75 ല്‍ നിന്ന് 61 ആയി കുറഞ്ഞു.
പലായന ഉത്തരവുകളും പ്രവേശന നിയന്ത്രണങ്ങളും ഗാസയിലുടനീളം ജലം, മലിനജലം, ശുചിത്വം എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി. ജലം, മലിനജലം, ശുചിത്വം എന്നീ മേഖലകളിലെ സൗകര്യങ്ങളില്‍ 72 ശതമാനവും ഇപ്പോള്‍ ഇസ്രായില്‍ സൈനിക മേഖലക്കുള്ളിലോ രണ്ട് മാസമായി പലായന ഉത്തരവുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലോ ആണ് സ്ഥിതി ചെയ്യുന്നത്.
മെയ് 28 ന് ആചരിക്കുന്ന ലോക ആര്‍ത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് ഗാസയില്‍ ആര്‍ത്തവ പ്രായത്തിലുള്ള കുറഞ്ഞത് ഏഴു ലക്ഷം സ്ത്രീകളും പെണ്‍കുട്ടികളും നിശബ്ദ ആര്‍ത്തവ ശുചിത്വ അടിയന്തിരാവസ്ഥ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. മാനുഷിക പ്രതിസന്ധികളില്‍ ആര്‍ത്തവ മാനേജ്‌മെന്റ് ഒരു സെക്കണ്ടറി ആവശ്യമല്ല. അത് ആരോഗ്യം, സംരക്ഷണം, അന്തസ്സ്, മനുഷ്യാവകാശങ്ങള്‍ എന്നിവയുടെ കാര്യമാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ ആര്‍ത്തവചക്രം സുരക്ഷിതമായും സ്വകാര്യമായും കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ അനന്തരഫലങ്ങള്‍ അസ്വസ്ഥതകള്‍ക്കപ്പുറത്തേക്ക് പോകുന്നു – റിപ്പോര്‍ട്ട് പറഞ്ഞു.
തിരക്കേറിയ അഭയകേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വകാര്യത, സുരക്ഷിതമായ ടോയ്ലറ്റുകള്‍, ജലലഭ്യത എന്നിവയില്ല. ഇത് സുരക്ഷയെയും അന്തസ്സിനെയും ദുര്‍ബലപ്പെടുത്തുന്ന തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ജല അരക്ഷിതാവസ്ഥ ഗാസയിലെ 90 ശതമാനം വീടുകളെയും ബാധിക്കുന്നു. ഇത് കുടിക്കുന്നതിനും പാചകം ചെയ്യുന്നതിനും വസ്ത്രം കഴുകുന്നതിനും ഇടയില്‍ അസാധ്യമായ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഈ പ്രതിസന്ധിയുടെ മാനസിക ആഘാതം ആഴമേറിയതാണ്. പെണ്‍കുട്ടികള്‍ ആര്‍ത്തവത്തെ ലജ്ജയുടെയും പരിഭ്രാന്തിയുടെയും ഒറ്റപ്പെടലിന്റെയും ഉറവിടമായി കാണുന്നു. പലര്‍ക്കും, ആര്‍ത്തവം ആഴത്തിലുള്ള ഉല്‍ക്കണ്ഠയുടെയും ദുരിതത്തിന്റെയും ഒരു കാലഘട്ടമാണ് സമ്മാനിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group