തെഹ്റാൻ: ഇറാന്റെ ഉന്നത സൈനിക കമാൻഡറും സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫുമായ മേജർ ജനറൽ അലി ഷാദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ, ഈ വാദം ഇറാൻ ശക്തമായി നിഷേധിച്ചു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ തെഹ്റാന്റെ കേന്ദ്രഭാഗത്തുള്ള ഒരു കമാൻഡ് സെന്റർ ആക്രമിച്ചതായി ഇസ്രായേൽ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് വഴി അറിയിച്ചു.
47 വയസ്സുള്ള ഷാദ്മാനി, ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖാമനഇയുടെ അടുത്ത വിശ്വസ്തനായിരുന്നു. റെവല്യൂഷണറി ഗാർഡിന്റെയും ഇറാൻ സൈന്യത്തിന്റെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച അദ്ദേഹം, സായുധ സേനയുടെ എമർജൻസി കമാൻഡിന്റെ തലവനായും സേവനമനുഷ്ഠിച്ചു. ആദ്യം നടന്ന ആക്രമണത്തിൽ മുൻഗാമിയായ മേജർ ജനറൽ ഗുലാം അലി റശീദ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഷാദ്മാനിയെ ഈ പദവിയിൽ നിയമിച്ചത്.
ഇസ്രായേലിന്റെ വ്യോമാക്രമണ വാർത്ത പുറത്തുവന്നതിന് പിന്നാലെ, ഇറാൻ ഔദ്യോഗികമായി ഷാദ്മാനിയുടെ മരണവാർത്ത നിഷേധിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ, പടിഞ്ഞാറൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. തിങ്കളാഴ്ച രാത്രി, പടിഞ്ഞാറൻ ഇറാനിലെ ഡസൻ കണക്കിന് സൈനിക ലക്ഷ്യങ്ങൾക്ക് നേരെ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പ്രസ്താവിച്ചു. ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, ഉപരിതല-ഉപരിതല മിസൈൽ ലോഞ്ചറുകൾ, മിസൈൽ വിക്ഷേപണ സൗകര്യങ്ങൾ എന്നിവയും ആക്രമണത്തിൽ തകർത്തതായി സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ക്ലിപ്പുകളും ഇസ്രായേൽ പുറത്തുവിട്ടു.