റാമല്ല – ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്താന്‍ അറബ് വിദേശ മന്ത്രിമാര്‍ ഞായറാഴ്ച റാമല്ലയില്‍ എത്തുന്നത് തടയാന്‍ ഇസ്രായില്‍ തീരുമാനിച്ചു. ഫലസ്തീന്‍ പ്രസിഡന്റുമായുള്ള അറബ് വിദേശ മന്ത്രിമാരുടെ കൂടിക്കാഴ്ച പ്രകോപനപരവും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇസ്രായില്‍ അവകാശപ്പെട്ടു. റമല്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അറബ് വിദേശ മന്ത്രിമാരെ വിലക്കാന്‍ തീരുമാനിച്ചതായി ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ ഹീബ്രു മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് വിദേശ മന്ത്രിമാരുടെ സന്ദര്‍ശനവുമായി ഇസ്രായില്‍ സഹകരിക്കില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വ്യത്യസ്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്‌ടോബര്‍ ഏഴിലെ കൂട്ടക്കൊലയെ ഇപ്പോഴും അപലപിക്കാന്‍ വിസമ്മതിക്കുന്ന ഫലസ്തീന്‍ അതോറിറ്റി, ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനായി റാമല്ലയില്‍ അറബ് വിദേശ മന്ത്രിമാരുടെ പ്രകോപനപരമായ യോഗം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ഈ രാഷ്ട്രം (ഫലസ്തീന്‍) ഇസ്രായില്‍ ദേശത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ഭീകര രാഷ്ട്രമായി അനിവാര്യമായും മാറും. വെസ്റ്റ് ബാങ്കിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും നിയന്ത്രിക്കുന്ന ഇസ്രായില്‍ അതിനെയും അതിന്റെ സുരക്ഷയെയും ദോഷകരമായി ബാധിക്കാന്‍ ലക്ഷ്യമിട്ടുള്ള അത്തരമൊരു നീക്കവുമായി സഹകരിക്കില്ല. ഫലസ്തീന്‍ അതോറിറ്റി എല്ലാ തലങ്ങളിലും ഉഭയകക്ഷി കരാറുകള്‍ ലംഘിക്കുന്നത് തുടരുകയാണെന്നും ഇസ്രായില്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചു.
ഏതാനും അറബ് വിദേശ മന്ത്രിമാരും അറബ് ലീഗ് സെക്രട്ടറി ജനറലും ഉള്‍പ്പെടുന്ന പ്രതിനിധി സംഘം ഞായറാഴ്ച റാമല്ലയില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്താന്‍ എത്തേണ്ടതായിരുന്നു. ഫലസ്തീന്‍ അതോറിറ്റിക്കും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനും പിന്തുണ പ്രകടിപ്പിക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗാസ യുദ്ധം മാത്രമല്ല, മുഴുവന്‍ സംഘര്‍ഷവും അവസാനിപ്പിക്കേണ്ടതിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ഈ സന്ദര്‍ശനം വ്യക്തമായ സന്ദേശം നല്‍കേണ്ടതായിരുന്നു. ഇസ്രായിലിനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
സാമ്പത്തിക ഉപരോധം, വെസ്റ്റ് ബാങ്കിനെ തുണ്ടംതുണ്ടമായി മുറിക്കല്‍, ജൂത കുടിയേറ്റ കോളനികളുടെ വിപുലീകരണം എന്നിവയോടൊപ്പം ഫലസ്തീന്‍ അതോറിറ്റിക്ക് മേലുള്ള തുടര്‍ച്ചയായ സമ്മര്‍ദത്തിന്റെയും അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് അറബ് വിദേശ മന്ത്രിമാരുടെ സന്ദര്‍ശനം ഇസ്രായില്‍ വിലക്കിയതെന്ന് പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഹ്മദ് മജ്ദലാനി പറഞ്ഞു. ഫാസിസ്റ്റ് അധിനിവേശ രാഷ്ട്രത്തിന്റെ ഈ തീരുമാനം അതിശയിപ്പിക്കുന്നതല്ല, ഇതൊരു ഫാസിസ്റ്റ് രാഷ്ട്രമാണ് – ഇന്ന് റാമല്ലയില്‍ നടന്ന പോപ്പുലര്‍ സ്ട്രഗിള്‍ ഫ്രണ്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ച് അഹ്മദ് മജ്ദലാനി പറഞ്ഞു.
ഗാസ പ്രശ്‌നം വിശകലനം ചെയ്യാന്‍ ചേര്‍ന്ന അസാധാരണ അറബ് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതിയെ റാമല്ല സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്നും ഇസ്രായില്‍ തടഞ്ഞുവെന്നും ഇത് സന്ദര്‍ശനം മാറ്റിവെക്കുന്നതിലേക്ക് നയിച്ചുവെന്നും ജോര്‍ദാന്‍ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രായിലിന്റെ തീരുമാനത്തെ അറബ് പ്രതിനിധി സംഘം വിമര്‍ശിച്ചു. അധിനിവേശ ശക്തി എന്ന നിലയില്‍ ഇസ്രായിലിന്റെ ബാധ്യതകളുടെ നഗ്‌നമായ ലംഘനമാണിതെന്നും ഇസ്രായില്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെയും അന്താരാഷ്ട്ര നിയമത്തോടുള്ള അവഗണനയുടെയും വ്യാപ്തിയെ ഇത് പ്രതിഫലിപ്പിക്കുന്നതായും പ്രതിനിധി സംഘം പറഞ്ഞു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ മന്ത്രിതല കൂടിയാലോചനകളിലാണ് പ്രതിനിധി സംഘം റാമല്ലയില്‍ എത്തുന്നത് തടയാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇസ്രായില്‍ സന്ദര്‍ശിക്കാനോ ഇസ്രായില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനോ അറബ് മന്ത്രിമാര്‍ പദ്ധതിയിട്ടിരുന്നില്ല. സംഘത്തില്‍ പെട്ട ചില പ്രതിനിധികളുടെ രാജ്യങ്ങള്‍ ഇസ്രായിലുമായി നയതന്ത്രബന്ധം നിലനിര്‍ത്തുന്നുണ്ട്. ജോര്‍ദാനില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി റാമല്ലയില്‍ എത്താനായിരുന്നു അറബ് പ്രതിനിധി സംഘത്തിന്റെ പദ്ധതി. വെസ്റ്റ് ബാങ്കിന്റെ അതിര്‍ത്തികള്‍ ഇസ്രായില്‍ നിയന്ത്രിക്കുന്നതിനാല്‍ വെസ്റ്റ് ബാങ്കില്‍ എത്താന്‍ അവര്‍ക്ക് ഇസ്രായിലിന്റെ അനുമതി ആവശ്യമാണ്. വെസ്റ്റ് ബാങ്കിനു മേലുള്ള ഇസ്രായിലിന്റെ നിയന്ത്രണത്തിന്റെ നിയമസാധുതയെ കുറിച്ച് ഈ നീക്കം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇസ്രായിലും അറബ് അയല്‍ക്കാരും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇസ്രായിന്റെ നടപടി ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ അറബ് രാജ്യങ്ങളെ ഉള്‍പ്പെടുത്താനായി അബ്രഹാം ഉടമ്പടി വികസിപ്പിക്കുന്നത് ഒരു പ്രധാന വിദേശനയ ലക്ഷ്യമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാറ്റിയിട്ടുണ്ടെങ്കിലും ഈ ലക്ഷ്യം എത്രത്തോളം കൈവരിക്കാനാകുമെന്ന കാര്യത്തില്‍ ഇസ്രായില്‍ നടപടി സംശയം ഉയര്‍ത്തുന്നു.
നിലവിലെ വലതുപക്ഷ സര്‍ക്കാര്‍ രണ്ടര വര്‍ഷം മുമ്പ് അധികാരമേറ്റ ശേഷം ഇസ്രായിലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഗാസ യുദ്ധം, അഭൂതപൂര്‍വമായ ഫലസ്തീന്‍ മരണസംഖ്യ, മുനമ്പിലെ മാനുഷിക പ്രതിസന്ധി എന്നിവ കാരണം കഴിഞ്ഞ വര്‍ഷം ഇസ്രായിലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളായി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് ഫ്രാന്‍സുമായി സഹകരിച്ച് സൗദി അറേബ്യ നേതൃത്വം നല്‍കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. സമ്മേളനത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ കുറിച്ച് ഫ്രാന്‍സ് ആലോചിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളും ഇത് പിന്തുടരുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്താനായി വെസ്റ്റ് ബാങ്കിലുടനീളം പുതിയ ജൂത കുടിയേറ്റ കോളനികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ഈ ലക്ഷ്യത്തിനെതിരെ ഇതിനകം തന്നെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഇസ്രായില്‍ പറയുന്നു.
ഗാസ യുദ്ധം കൈകാര്യം ചെയ്തതിന്റെയും വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമുള്ള സൈനിക നടപടികളുടെയും പേരില്‍ ഇസ്രായിലിന്റെ നയതന്ത്ര ഒറ്റപ്പെടല്‍ രൂക്ഷമായി ഒരു മാസത്തിന് ശേഷമാണ് അറബ്-ഇസ്‌ലാമിക് പ്രതിനിധി സംഘത്തിന് വെസ്റ്റ് ബാങ്കില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ഇസ്രായിലുമായുള്ള വ്യാപാര ബന്ധം പുനഃപരിശോധിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചിട്ടുണ്ട്. ഇസ്രായിലുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വിപുലീകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബ്രിട്ടന്‍ നിര്‍ത്തിവെച്ചു. ഗാസയിലെ മാനുഷിക പ്രതിസന്ധിയുടെ പേരില്‍ ജര്‍മനിയും ഫ്രാന്‍സും ഇസ്രായിലിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി മുഴക്കി. ഗാസ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും ആഹ്വാനം ചെയ്യുകയും ഫലസ്തീനികള്‍ അനുഭവിക്കുന്ന പട്ടിണിയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പ് യു.എ.ഇ അബുദാബിയിലെ ഇസ്രായില്‍ അംബാസഡറെ വിളിച്ചുവരുത്തി അപൂര്‍വ ശാസന നടത്തിയിരുന്നു.