തെഹ്റാൻ– ഇറാന്‍ സൈന്യത്തിന്റെ എണ്ണ വ്യാപാരം ലക്ഷ്യമിട്ട് അമേരിക്ക വ്യാഴാഴ്ച വൈകുന്നേരം പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ഇറാന്‍ ക്രൂഡ് ഓയിലും ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളും ആഗോള വിപണികളിലേക്ക് കൊണ്ടുപോകുന്ന എട്ട് കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതായി യു.എസ് ട്രഷറി വകുപ്പ് വ്യക്തമാക്കി. മാര്‍ഷല്‍ ഐലന്‍ഡ്‌സ് പതാക വഹിച്ച എണ്ണ ടാങ്കര്‍ ഫ്‌ലോറ, കൊമോറോസിന്റെ പതാക വഹിച്ച ടാങ്കര്‍ ഹൗങ്കായോ, പനാമയുടെ പതാക വഹിച്ച ടാങ്കര്‍ എല്‍ഗാബ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇറാന്‍ സായുധ സേനയുടെ എണ്ണ വില്‍പ്പന വിഭാഗമായ സെഫെര്‍ എനര്‍ജി ജഹാന്‍ ഉള്‍പ്പെടെ 15 ലധികം സ്ഥാപനങ്ങള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ദശലക്ഷക്കണക്കിന് ബാരല്‍ ഇറാന്‍ അസംസ്‌കൃത എണ്ണ ചൈനയിലേക്ക് കയറ്റുമതി ചെയ്യാന്‍ സെഫെര്‍ എനര്‍ജി ജഹാന്‍ സൗകര്യമൊരുക്കുന്നു. ഇറാന്‍ ഗവണ്‍മെന്റിന്റെ സായുധ സേനയെയും സൈനിക ശേഷികളും പുനര്‍നിര്‍മ്മിക്കാന്‍ എണ്ണ വരുമാനം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിനും അതിന്റെ സൈന്യത്തിനും മിഡില്‍ ഈസ്റ്റിലെ യു.എസ് സഖ്യകക്ഷികളെയും പങ്കാളികളെയും ഭീഷണിപ്പെടുത്തുന്നതിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ നിഷേധിക്കാനായി ട്രഷറി വകുപ്പ് ഇറാന്‍ എണ്ണ വില്‍പ്പനയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നത് തുടരും. ഹോര്‍മുസ് കടലിടുക്ക് തുറക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുക, ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നിവയാണ് ഇറാനുമായി കരാറിലെത്താനുള്ള ട്രംപിന്റെ മൂന്ന് വ്യവസ്ഥകള്‍ എന്ന് വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രഷറി സെക്രട്ടറി കൂട്ടിചേർത്തു.



