ജനീവ – മിഡില്‍ ഈസ്റ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇറാനില്‍ 32 ലക്ഷം ആളുകള്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി. പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം, നിലവിലുള്ള സംഘര്‍ഷത്തിന്റെ ഫലമായി ആറു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയില്‍ ഇറാന്‍ കുടുംബങ്ങള്‍ ഇപ്പോള്‍ ഇറാനില്‍ താല്‍ക്കാലികമായി കുടിയിറക്കപ്പെട്ടിട്ടുണ്ടെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി എമര്‍ജന്‍സി സഹായ സംഘത്തിന്റെ തലവനും മിഡില്‍ ഈസ്റ്റ് അടിയന്തിരാവസ്ഥക്കുള്ള അഭയാര്‍ഥി പ്രതികരണ കോര്‍ഡിനേറ്ററുമായ അയകി ഇറ്റോ പറഞ്ഞു. ഇത്രയും കുടുംബങ്ങളിലെ 32 ലക്ഷത്തോളം ആളുകള്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. യുദ്ധം തുടരുന്നതിനനുസരിച്ച് ഈ കണക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇത് മാനുഷിക ആവശ്യങ്ങളില്‍ ആശങ്കാജനകമായ വര്‍ധനവിനെ സൂചിപ്പിക്കുന്നുവെന്ന് അയകി ഇറ്റോ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
കുടിയിറക്കപ്പെട്ടവരില്‍ ഭൂരിഭാഗവും തെഹ്റാനില്‍ നിന്നും മറ്റ് പ്രധാന നഗരപ്രദേശങ്ങളില്‍ നിന്നും സുരക്ഷ തേടി രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്കും ഗ്രാമപ്രദേശങ്ങളിലേക്കുമാണ് പലായനം ചെയ്തത്. രാജ്യത്ത് താമസിക്കുന്ന അഭയാര്‍ഥി കുടുംബങ്ങളും ദുരിതത്തിലാണ്. അഭയാര്‍ഥി കുടുംബങ്ങളില്‍ ഭൂരിഭാഗവും അഫ്ഗാന്‍ വംശജരാണ്. ഇതിനകം തന്നെ അപകടകരമായ സാഹചര്യവും പരിമിതമായ പിന്തുണാ ശൃംഖലകളും കണക്കിലെടുക്കുമ്പോള്‍ അവര്‍ പ്രത്യേകിച്ച് ദുര്‍ബലരാണെന്ന് ഏജന്‍സി വ്യക്തമാക്കി. വര്‍ധിച്ചുവരുന്ന ആക്രമണങ്ങളും അവശ്യ സേവനങ്ങളുടെ ദൗര്‍ലഭ്യവും കാരണം കുടുംബങ്ങള്‍ പ്രദേശങ്ങള്‍ വിട്ടുപോവുകയാണ്. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി പ്രതികരണം പൊരുത്തപ്പെടുത്താനും ഉയര്‍ന്നുവരുന്ന ആവശ്യകതകള്‍ വിലയിരുത്താനും ജനസംഖ്യാ ചലനങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് തയ്യാറെടുപ്പ് ശക്തിപ്പെടുത്താനും ദേശീയ അധികൃതരുമായും പങ്കാളികളുമായും സഹകരിച്ച് ഇറാനില്‍ ദീര്‍ഘകാലമായി സാന്നിധ്യമുള്ള യു.എന്‍ അഭയാര്‍ഥി ഏജന്‍സി പ്രവര്‍ത്തിക്കുന്നു.
അന്താരാഷ്ട്ര ബാധ്യതകള്‍ക്ക് അനുസൃതമായി, സിവിലിയന്മാരെ സംരക്ഷിക്കാനും മാനുഷിക സഹായങ്ങളുടെ ലഭ്യത നിലനിര്‍ത്താനും സുരക്ഷ തേടുന്നവര്‍ക്ക് അതിര്‍ത്തികള്‍ തുറന്നിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള അടിയന്തര ആവശ്യകത യു.എന്‍ അഭയാര്‍ഥി ഏജന്‍സി വ്യക്തമാക്കുന്നതായി അയകി ഇറ്റോ പറഞ്ഞു. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായിലും ആക്രമണങ്ങൾ ഇറാനിൽ ആരംഭിച്ചത്.



