തെഹ്‌റാൻ: ഇസ്രായിലിനെതിരെ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി പോരാടിയ സൈനികർക്കും ഉറച്ചുനിന്ന രാഷ്ട്രീയ നേൃത്വത്തിനും അഭിവാദ്യമർപ്പിച്ച് തെഹ്‌റാനിൽ കൂറ്റൻ റാലി. ചൊവ്വാഴ്ച വൈകിട്ട് തെഹ്‌റാനിലെ ഇൻക്വിലാബ് സ്‌ക്വയറിൽ നടന്ന റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
മധ്യ തെ്ഹ്‌റാനിൽ നടന്ന റാലിയിൽ ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാൻ പങ്കെടുത്തു. നേരത്തെ, രാജ്യത്തു നൽകിയ സന്ദേശത്തിൽ ഇസ്രായിൽ ആക്രമണത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിച്ച അദ്ദേഹം റെവല്യൂഷണറി ഗാർഡിനും സൈന്യത്തിനും നന്ദി പറഞ്ഞു.
ജൂൺ 13-ലെ ആക്രമണത്തിൽ തങ്ങൾ കൊലപ്പെടുത്തി എന്ന് ഇസ്രായിൽ അവകാശപ്പെട്ട ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ ജനറൽ ഇസ്മായിൽ ഖാനി വിജയാഘോഷത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. ജനറൽ ഖാനി ആൾക്കൂട്ടത്തോടൊപ്പം നിൽക്കുന്ന വിഡിയോ ഇറാനിലെ എസ്എൻഎൻ ടിവി പുറത്തു വിട്ടു. നേരത്തെ, ഇസ്രായിൽ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ടിരുന്ന ഇറാന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് അഡ്മിറൽ അലി ഷംഖാനിയും ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
വൈകിട്ട് ആരംഭിച്ച് രാത്രിയോളം നീണ്ട തെഹ്‌റാനിലെ റാലിയിൽ ഇസ്രായിലിനും അമേരിക്കയ്ക്കുമെതിരായ മുദ്രാവാക്യങ്ങളുയർന്നു. ആഘോഷത്തിന്റെ ഭാഗമായി വാഹന റാലികളും വൻതോതിലുള്ള കരിമരുന്ന് പ്രയോഗങ്ങളുമുണ്ടായി.
ഇറാന്റെ ആണവ പദ്ധതികൾ തകർക്കാനും സമൂഹത്തിൽ ഛിദ്രതയുണ്ടാക്കാനുമുള്ള ഇസ്രായിലിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും, സയണിസ്റ്റ് രാഷ്ട്രത്തിൽ വൻതോതിലുള്ള നാശം വിതക്കാൻ കഴിഞ്ഞുവെന്നും മസൂദ് പെസഷ്‌കിയാൻ രാജ്യത്തോടുള്ള സന്ദേശത്തിൽ പറഞ്ഞു.
“കഠിനവും ചരിത്രപരവുമായ ശിക്ഷ ലഭിച്ചതിനെ തുടർന്ന് ആക്രമണകാരിയായ ശത്രു യുദ്ധക്കൊതി അവസാനിപ്പിക്കാൻ സമ്മതിച്ചിരിക്കുന്നു. സ്ത്രീകളും കുട്ടികളും ശാസ്ത്രജ്ഞരും സൈനി കമാൻഡർമാരുമടക്കം പ്രിയപ്പെട്ട സഹജീവികളെ നഷ്ടമായതും അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും നമുക്ക് നഷ്ടമാണെങ്കിലും ആക്രമണകാരിയായ ശത്രുവിന് ഉണ്ടായ നാശനഷ്ടങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്. ആണവ സൗകര്യങ്ങളുടെ നാശം, ആണവ പരിജ്ഞാനത്തിന്റെ തകർച്ച, സാമൂഹിക പ്രക്ഷുബ്ധത എന്നിവയുൾപ്പെടെയുള്ള ദുഷ്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ആക്രമണകാരിയായ ശത്രു പരാജയപ്പെട്ടു. മറുവശത്ത്, സയണിസ്റ്റ് ഭരണകൂടവും അതിന്റെ സഖ്യകക്ഷികളും അജയ്യരാണെന്ന പ്രചരണത്തിന്റെ തകർച്ചയും അധിനിവേശ രാജ്യത്തെ പ്രധാന സൗകര്യങ്ങളുടെയും കേന്ദ്രങ്ങളുടെയും വൻതോതിലുള്ള നാശവും നാശവും, മഹത്തായ ഇറാനെതിരെ കളിച്ചാൽ നൽകേണ്ടി വരുന്ന വില വളരെ വലുതാണെന്ന പ്രധാന സന്ദേശം ലോകത്തിന് നൽകി.”
“നിങ്ങളുടെ അചഞ്ചലതയ്ക്കും ചെറുത്തുനിൽപ്പിനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ഈ കാലയളവിൽ പ്രകടമായ ഐക്യം, ശാന്തത, യോജിപ്പ് എന്നിവ മൂലമാണ് ഈ വിജയമെന്ന് ഞങ്ങൾ ആഴത്തിൽ വിശ്വസിക്കുന്നു. രാജ്യത്തിന്റെ ഏറ്റവും വലിയ ആസ്തിയായ ഈ വിലയേറിയ സമവായവും യോജിപ്പും തുടരാൻ നാം ശ്രമിക്കണം. ഈ ചരിത്ര വിജയത്തിന്റെ എല്ലാ അഭിമാനവും മഹത്തായ രാഷ്ട്രത്തിനും നാഗരികതയ്ക്കും സമർപ്പിക്കുന്നു, വഞ്ചകനായ ശത്രു ഭൂതകാലത്തിലും അതിന്റെ സ്വത്വത്തിലും കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ, അത് ഒരിക്കലും അത്തരമൊരു തെറ്റ് ചെയ്യുമായിരുന്നില്ല. മെച്ചപ്പെട്ട നാളെയ്ക്കും, ശോഭനമായ ഭാവിക്കും, ശക്തമായ ഇറാനും വേണ്ടിയാണ് ഇന്ന് നമ്മൾ ഇവിടെയുള്ളത്.”
പെസഷ്‌കിയാൻ പ്രസ്താവനയിൽ പറഞ്ഞു.