തെഹ്‌റാന്‍ – ശനിയാഴ്ച രാവിലെ മുതല്‍ ഇറാനിലുടനീളം ഉദ്യോഗസ്ഥരുടെ ഒത്തുചേരലുകളും കേന്ദ്രങ്ങളും ലക്ഷ്യമിട്ടുണ്ടായ ഇസ്രായില്‍-അമേരിക്കന്‍ ആക്രമണങ്ങളില്‍ പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പെടെ ഏതാനം മുതിര്‍ന്ന ഇറാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് മാധ്യമങ്ങളും ഇസ്രായിലി സൈന്യവും റിപ്പോര്‍ട്ട് ചെയ്തു. ഖാംനഇയുടെയും ഉന്നത സഹായികളുടെയും കൂടിക്കാഴ്ച നടത്തുന്ന സമയം നോക്കിയാണ് ഇസ്രായിലും അമേരിക്കയും ആക്രമണങ്ങള്‍ നടത്തിയതെന്ന് രണ്ട് യു.എസ് സ്രോതസ്സുകളും ഒരു യു.എസ് ഉദ്യോഗസ്ഥനും റോയിട്ടേഴ്സിനോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ ആക്രമണം നടന്നപ്പോള്‍ ഖാംനഇ തന്റെ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ അദ്ദേഹത്തിന്റെ മകളും ഒരു പേരക്കുട്ടിയും മകന്റെ ഭാര്യയും മകളുടെ ഭര്‍ത്താവും (മരുമകന്‍) ഉള്‍പ്പെടുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ, സായുധ സേനാ മേധാവി മേജര്‍ ജനറല്‍ അബ്ദുറഹീം മൂസവി, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍, അലി ഖാംനഇയുടെ ഉപദേഷ്ടാവ് അലി ശംഖാനി എന്നിവര്‍ പ്രതിരോധ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ സാലിഹ് അസദി, ഗവേഷകരായ ഹുസൈന്‍ ജബല്‍ ആമിലിയാന്‍, രിസ മുസഫരി നിയ, മുതിര്‍ന്ന പ്രതിരോധ ലെയ്സണ്‍ മുഹമ്മദ് ഷിറാസി എന്നിവര്‍ അടക്കമുള്ള സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിരോധ ഗവേഷകരും കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രമണത്തില്‍ ഏഴ് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ട നേതാക്കളുടെ ഫോട്ടോകള്‍ ഇസ്രായില്‍ സൈന്യം പ്രദര്‍ശിപ്പിച്ചു. ആക്രമണങ്ങള്‍ സെന്‍സിറ്റീവ് കമാന്‍ഡ് സെന്ററുകള്‍ കേന്ദ്രീകരിച്ചായിരുന്നുവെന്ന് സൈന്യം അവകാശപ്പെട്ടു. മേഖലയിലെ സൈനിക സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടരുന്നതിനാല്‍ കൊല്ലപ്പെട്ട കൂടുതല്‍ നേതാക്കളുടെ പേരുകള്‍ പിന്നീട് പുറത്തുവിട്ടേക്കാമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ സൂചിപ്പിച്ചു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയുടെ സമയം കൃത്യമായി കണ്ടെത്താനായി സൂക്ഷ്മമായ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി, മാസങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായിലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് സ്ഥലങ്ങള്‍ ഒരേസമയം ലക്ഷ്യമിട്ടതായും ഉയര്‍ന്ന റാങ്കിലുള്ളവരും നിര്‍ണായക പദവികള്‍ വഹിക്കുന്നവരുമായ നേതാക്കളുടെ മരണത്തിന് ഈ ആക്രമണങ്ങള്‍ കാരണമായതായും ഇസ്രായിലി സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.



