തെഹ്‌റാൻ: തങ്ങളുടെ ആണവകേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായിലും നടത്തുന്ന ആക്രമണത്തിൽ മൗനം പാലിക്കുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള (ഐഎഇഎ) ബന്ധം വിച്ഛേദിക്കാൻ ഇറാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ചുള്ള ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. ഇറാൻ എല്ലാ നിയമങ്ങളും പാലിക്കുകയും എല്ലാ നിലയ്ക്കും സഹകരിക്കുകയും ചെയ്തിട്ടും ഐഎഇഎ പെരുമാറുന്നത് ഒരു രാഷ്ട്രീയ ഉപകരണത്തെ പോലെയാണെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖലീബഫ് പറഞ്ഞു.
ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവെ, ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണെന്നും മതപരമായ കാരണങ്ങളാൽ തങ്ങൾക്ക് ആണവായുധങ്ങൾ നിർമിക്കാൻ കഴിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി:
”സമാധാനപരമല്ലാത്ത പ്രവർത്തനങ്ങൾക്ക് ഇറാന് പദ്ധതികളൊന്നുമില്ല. ആണവായുധങ്ങൾ നിർമിക്കരുതെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ മതവിധി പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, ഐഎഇഎ ഒരു പ്രതിബദ്ധതയും പാലിക്കാതിരുന്നതും ഒരു രാഷ്ട്രീയ ഉപകരണമായി മാറുന്നതും ലോകം വ്യക്തമായി കണ്ടു.”
യുഎൻ ആണവ ഏജൻസി പ്രൊഫഷണൽ രീതയിൽ പെരുമാറുമെന്ന ഉറപ്പ് ലഭിക്കുന്നില്ലെങ്കിൽ ഐഎഇഎയുമായുള്ള ഇറാന്റെ സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള ബിൽ പാസാക്കാൻ ഇറാൻ പാർലമെന്റ് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായിൽ പരാജയപ്പെട്ടുവെന്നും അതുകൊണ്ടാണ് അമേരിക്ക ഇടപെട്ടതെന്നും ഖലീബാഫ് പറഞ്ഞു:
”ഇസ്രായേൽ ഭരണകൂടം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായാണ് അമേരിക്കൻ ആക്രമണത്തെ ഞങ്ങൾ കണക്കാക്കുന്നത്. ഞങ്ങൾ അതിനോട് പൊറുക്കില്ല. പ്രിയപ്പെട്ട രാജ്യത്തിനെതിരെ ആക്രമണം നടത്തിയതിൽ ചൂതാട്ടക്കാരനായ ട്രംപ് ഖേദിക്കുന്ന വിധമുള്ള പ്രതികരണം ഞങ്ങൾ തീർച്ചയായും നൽകും.”
ഐഎഇഎ അധ്യക്ഷൻ റഫാൽ റോസി തങ്ങൾക്കെതിരെ പരിധിവിട്ട് പ്രവർത്തിച്ചുവെന്ന് കാണിച്ച് ഇറാൻ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നൽകിയിരുന്നു. അമേരിക്കയും ഇസ്രായേലും ആക്രമിച്ച ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കണമെന്ന് റോസി ആവശ്യപ്പെട്ടെങ്കിലും അതിനു സൗകര്യമില്ല എന്നാണ് ഇറാൻ മറുപടി നൽകിയത്. അമേരിക്കൻ ആക്രമണത്തിനു മുന്നോടിയായി സമ്പുഷ്ട യുറേനിയം എങ്ങോട്ട് നീക്കിയെന്ന് ഇറാൻ വ്യക്തമാക്കണമെന്നും റോസി ആവശ്യപ്പെട്ടിരുന്നു.