തെഹ്‌റാന്‍ – അടുത്ത രണ്ട് ദിവസങ്ങളില്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന അമേരിക്കയുമായുള്ള രണ്ടാം റൗണ്ട് ചര്‍ച്ചകളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്‍ പ്രതിനിധി സംഘത്തിന്റെ പങ്കാളിത്തത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തെ തുടരുന്നതിനിടയിലാണ് ഇറാന്റെ പ്രഖ്യാപനം. യു.എസുമായി രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്ക് നിലവില്‍ പദ്ധതികളൊന്നുമില്ലെന്ന് ഇന്ന് നടത്തിയ തന്റെ പ്രതിവാര പത്രസമ്മേളനത്തില്‍ ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. നയതന്ത്ര പ്രക്രിയയുമായി മുന്നോട്ടുപോന്നതില്‍ അമേരിക്ക ഗൗരവമില്ലായ്മ പ്രകടിപ്പിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ലംഘിച്ച് അമേരിക്ക ആക്രമണങ്ങള്‍ നടത്തിയെന്നും, ഞായറാഴ്ച ഇറാന്‍ ചരക്ക് കപ്പല്‍ പിടിച്ചെടുത്തതിനെ പരാമര്‍ശിച്ച് ബഗായ് പറഞ്ഞു.
അമേരിക്കയുടെ ഒരു അന്ത്യശാസനവും ഇറാന്‍ അംഗീകരിക്കുന്നില്ല. വീണ്ടും ആക്രമണം ഉണ്ടായാല്‍ നിര്‍ണ്ണായകമായി പ്രതികരിക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നു. ഉപരോധങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന് ഇതുവരെ ഗൗരവത്തായ ഓഫറുകളൊന്നും ലഭിച്ചിട്ടില്ല. ഇറാന്‍ തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയില്‍ മാറ്റം വരുത്തില്ല. അമേരിക്കന്‍ നിര്‍ദേശങ്ങള്‍ ഗൗരവതരമല്ല. അവരുടെ ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതുമാണ്. ഇറാന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സമയപരിധിയോ അന്ത്യശാസനമോ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. രാജ്യത്തിന്റെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നീക്കം ചെയ്യുന്ന വിഷയം ചര്‍ച്ചകളില്‍ ഒരിക്കലും ഒരു ഓപ്ഷനായിരുന്നില്ല. ആണവ നേട്ടങ്ങള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സൂക്ഷിക്കുക എന്നതാണ് ഇറാന്റെ ഉറച്ച നിലപാട് എന്നും ഇസ്മായില്‍ ബഗായ് കൂട്ടിചേർത്തു.
ഏപ്രില്‍ 8 ന് പുലര്‍ച്ചെ അമേരിക്കയും ഇസ്രായിലും തമ്മില്‍ രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ തകര്‍ച്ചയെ കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് രണ്ടാം റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയത്. ഇറാന്‍ തുറമുഖങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഇറാന്‍ ചരക്ക് കപ്പല്‍ പിടിച്ചെടുത്തതായി അമേരിക്ക അറിയിച്ചു. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിനിധി സംഘം ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ എത്തുമെന്ന് പാകിസ്ഥാന്‍ ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ച ശേഷമാണ് പുതിയ റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് വ്യക്തമാക്കിയത്.
അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചതുപോലെ,
അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ന് വൈകുന്നേരം പാകിസ്ഥാനിലേക്ക് പോകും. ഇറാനുള്ള അവസാന അവസരമാണിതെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്ലാമാബാദില്‍ ഇറാന്‍, അമേരിക്കന്‍ സംഘങ്ങള്‍ ആദ്യ റൗണ്ട് ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ചില പുരോഗതികള്‍ ഉണ്ടായെങ്കിലും ഒരു കരാറിലും എത്തിയിരുന്നില്ല.
അതിനിടെ, യുദ്ധം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആവര്‍ത്തിച്ചു. അമേരിക്കയുമായുള്ള പിരിമുറുക്കം കുറക്കുന്നതിന് എല്ലാ യുക്തിസഹവും നയതന്ത്രപരവുമായ മാര്‍ഗങ്ങളും പിന്തുടരണമെന്ന് പെസെഷ്‌കിയാന്‍ പറഞ്ഞു. അമേരിക്കയുമായി ഇടപെടുന്നതില്‍ ജാഗ്രതയും അവിശ്വാസവും നിഷേധിക്കാനാവാത്ത ആവശ്യകതകളാണ്. ശത്രുവിനോടുള്ള അവിശ്വാസവും അവരുമായി ഇടപഴകുന്നതില്‍ ജാഗ്രതയും അവഗണിക്കാന്‍ കഴിയാത്ത ആവശ്യകതകളാണെന്ന് പെസെഷ്‌കിയാന്‍ വ്യക്തമാക്കി.



