തെഹ്റാന്‍ – സമ്മര്‍ദം, ഭീഷണി, ഉപരോധം എന്നിവക്ക് വിധേയമായി ഇറാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ, ചര്‍ച്ചകള്‍ക്കിടെയും വെടിനിര്‍ത്തല്‍ കാലയളവിലും അമേരിക്കയുടെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളെയും സമ്മര്‍ദ പെരുമാറ്റത്തെയും പെസെഷ്‌കിയാന്‍ വിമര്‍ശിച്ചു. ഇറാനെതിരായ അമേരിക്കയുടെ നാവിക ഉപരോധം വെടിനിര്‍ത്തല്‍ ധാരണകളുടെ വ്യക്തമായ ലംഘനമാണ്. ഇത് ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് വിരുദ്ധവുമാണ്. ഭീഷണിപ്പെടുത്തുന്ന വാചാടോപങ്ങള്‍ക്കൊപ്പം, അത്തരം നടപടികള്‍ നയതന്ത്ര പ്രക്രിയയോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയെ കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.ഇറാന്റെ ദേശീയ സുരക്ഷ സംരക്ഷിക്കാനുള്ള നിശ്ചയദാര്‍ഢ്യം പെസെഷ്‌കിയന്‍ ആവര്‍ത്തിച്ചു.
അമേരിക്കയും ഇസ്രായിലും ഇറാനെ വീണ്ടും ആക്രമിക്കുന്നത് പ്രാദേശികവും ആഗോളവുമായ അനന്തരഫലങ്ങളുണ്ടാക്കും. അറേബ്യന്‍ ഉള്‍ക്കടലിന്റെ തെക്കന്‍ തീരങ്ങളിലുള്ള രാജ്യങ്ങള്‍ അടക്കം എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല അയല്‍പക്ക ബന്ധത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ബന്ധം കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനും ഇറാന്‍ പ്രതിജ്ഞാബദ്ധമാണ്. ബാഹ്യ ഇടപെടലുകളില്‍ നിന്ന് സ്വതന്ത്രമായി പ്രാദേശിക സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാന്‍ ഈ രാജ്യങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, നയതന്ത്രം, വെടിനിര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രാദേശിക സംഭവവികാസങ്ങളും ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ ആത്തിയുമായി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ചര്‍ച്ച ചെയ്തു. അറാഖ്ജി തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫിദാനുമായും ഫോണില്‍ കൂടിയാലോചനകളും ചര്‍ച്ചകളും നടത്തി. യു.എസും ഇറാനും തമ്മില്‍ നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സമാധാന ചര്‍ച്ചകള്‍ ആശയക്കുഴപ്പത്തിലാണ്. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നാണ് യു.എസിന്റെ ആഗ്രഹം. എന്നാല്‍ നിയന്ത്രണം പരിമിതമായ കാലയളവിലേക്ക് മാത്രമായിരിക്കണമെന്നാണ് ഇറാന്‍ പറയുന്നത്. ഇറാന്റെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ശേഖരം കസ്റ്റഡിയിലെടുക്കാന്‍ യു.എസ് ആഗ്രഹിക്കുന്നു. ഇറാന്‍ ഈ ആവശ്യം നിരാകരിക്കുന്നു.
ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അമേരിക്ക പിന്‍വലിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഇറാന്‍ അറിയിച്ചു. എന്നാല്‍ ഒരു കരാറിലെത്തുന്നതുവരെ ഉപരോധം നിലനില്‍ക്കുമെന്ന് ട്രംപ് പറയുന്നു. ഉപരോധങ്ങളില്‍ ഇളവ് നല്‍കണമെന്നും നിലനില്‍ക്കുന്ന ഏതൊരു കരാറിന്റെയും ഭാഗമായി 20 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആസ്തികള്‍ വിട്ടുകൊടുക്കണമെന്നാണ് ഇറാന്റെ ആവശ്യം. യു.എസ്, ഇസ്രായില്‍ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഏകദേശം 270 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.



