തെഹ്‌റാൻ– ഹോർമൂസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങൾക്കും ദ്വീപുകൾക്കും നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ശക്തമായ ആക്രമണം നടത്തി. ബുധനാഴ്ച ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ബഹ്‌റൈനിലെ യു.എസ് ഫിഫ്ത് ഫ്ലീറ്റ്, കുവൈത്തിലെ അലി അൽ സലേം വ്യോമതാവളം എന്നിവടങ്ങളിൽ ഡ്രോൺ ആക്രമണവും, ജോർദാനിലെ അസ്രാഖ് വ്യോമതാവളത്തിന് നേരെ ദീർഘദൂര മിസൈൽ ആക്രമണവുമാണ് ഇറാൻ നടത്തിയത്. ആകെ 21 യു.എസ് ലക്ഷ്യങ്ങളെ ആക്രമിച്ചതായും, ജോർദാനിലെ എഫ്-35 ഫൈറ്റർ ജെറ്റ് ഹാങ്കർ ഉൾപ്പെടെ നാലെണ്ണം തകർത്തതായും ഐ.ആർ.ജി.സി അവകാശപ്പെട്ടു. കൂടാതെ, ഇറാന്റെ ജാം നഗരത്തിന് മുകളിൽ പറക്കുകയായിരുന്ന അമേരിക്കയുടെ MQ-9 ഡ്രോൺ വെടിവെച്ചിട്ടതായും അവർ അറിയിച്ചു.
ചൊവ്വാഴ്ച യു.എസ് അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച്, അമേരിക്ക ക്വിഷ്ം ദ്വീപിനും സിരിക് നഗരത്തിലെ തുറമുഖങ്ങൾക്കും നേരെ ആക്രമണം നടത്തിയിരുന്നു. സിരിക് നഗരത്തിലെ വാർത്താവിനിമയ കെട്ടിടത്തിനും ജലസംഭരണികൾക്കും ഈ ആക്രമണത്തിൽ നാശനഷ്ടമുണ്ടായി. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്ത് നിന്ന് വൻ തിരിച്ചടിയുണ്ടായത്. അമേരിക്കയുടെ ഏത് സൈനിക നടപടിക്കും ശക്തമായ മറുപടി നൽകാൻ തങ്ങൾ സജ്ജമാണെന്നും, തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് പൂർണ്ണ ഉത്തരവാദിത്തം വാഷിംഗ്ടണിനായിരിക്കുമെന്നും ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകി. എന്നാൽ ഈ ആക്രമണങ്ങളെക്കുറിച്ച് യു.എസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാന്റെ ഭാഗത്ത് നിന്ന് വന്ന അഞ്ച് മിസൈലുകൾ തങ്ങൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും അവർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് കുവൈത്തിലും ബഹ്‌റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. തങ്ങളുടെ ആകാശപരിധിയിൽ എത്തിയ ശത്രുതാപരമായ ലക്ഷ്യങ്ങളെ പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യവും സ്ഥിരീകരിച്ചു.



