തെഹ്‌റാന്‍ – ഇറാനെതിരായ ഇസ്രായിലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍ ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ അറിയിച്ചു. അമേരിക്കയുമായി സഹകരിച്ച് സയണിസ്റ്റ് ശത്രു ഏകദേശം 1,000 ഇറാന്‍ പൗരന്മാരെ രക്തത്തില്‍ മുക്കിക്കൊന്നു. കൊല്ലപ്പെട്ടവരില്‍ 38 പേര്‍ കുട്ടികളും 102 സ്ത്രീകളുമാണ്.
ഇതില്‍ ചിലര്‍ ഗര്‍ഭിണികളായിരുന്നെന്നും ഇറാന്‍ ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് അസ്ഗര്‍ ജഹാംഗീര്‍ പറഞ്ഞു. ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനില്‍ കുറഞ്ഞത് 417 സിവിലിയന്മാര്‍ ഉള്‍പ്പെടെ 1,000 ലേറെ പേര്‍ കൊല്ലപ്പെട്ടതായി വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ഗ്രൂപ്പ് രണ്ട് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജൂണ്‍ 13 നാണ് ഇസ്രായില്‍ ഇറാനില്‍ വ്യോമാക്രമണം ആരംഭിച്ചത്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രായില്‍ ആക്രമിക്കുകയും നിരവധി മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരെയും സാധാരണക്കാരെയും കൊലപ്പെടുത്തുകയും ചെയ്തു. 1980 കളില്‍ ഇറാഖുമായുള്ള യുദ്ധത്തിനു ശേഷം ഇറാനെതിരെ നടന്ന ഏറ്റവും മോശമായ ആക്രമണമായിരുന്നു ഇത്.
ഇസ്രായില്‍ സൈനിക കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നഗരങ്ങള്‍ എന്നിവക്കു നേരെ മിസൈലുകള്‍ വര്‍ഷിച്ചുകൊണ്ട് ഇറാന്‍ തിരിച്ചടിച്ചു. ഭൂരിഭാഗം മിസൈലുകളും ഇസ്രായില്‍ തടഞ്ഞു. പക്ഷേ, ചില മിസൈലുകള്‍ പല പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ജൂണ്‍ 22 ന് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലൂടെ അമേരിക്ക യുദ്ധത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചു.
വെടിനിര്‍ത്തലിന് മുമ്പുള്ള 12 ദിവസങ്ങളില്‍ ഏകദേശം 40 ഇറാന്‍ സൈനിക കമാന്‍ഡര്‍മാരും 15 ലേറെ ആണവ ശാസ്ത്രജ്ഞരും യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു. ഇറാനിലെ എട്ട് ആണവ കേന്ദ്രങ്ങളും 720 ലേറെ സൈനിക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ പറഞ്ഞു.