ടെഹ്റാൻ- ഗൾഫ് രാജ്യങ്ങളുടെ മണ്ണിലുണ്ടായ ആക്രമണങ്ങളിൽ താൻ നടത്തിയ മാപ്പപേക്ഷയിൽ നിന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പിന്മാറി. റെവല്യൂഷണറി ഗാർഡിന്റെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഈ പിന്മാറ്റം. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഖേദിക്കുന്നുവെന്ന തന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രസിഡന്റ് ആവർത്തിച്ചിരുന്നു. എന്നാൽ, റെവല്യൂഷണറി ഗാർഡിനെയും മറ്റ് തീവ്രനിലപാടുകാരെയും ചൊടിപ്പിച്ച മാപ്പപേക്ഷാ ഭാഗം പിന്നീട് പെസെഷ്കിയാൻ ഒഴിവാക്കി.
ഇന്ന് (ഞായറാഴ്ച) നടത്തിയ പരാമർശങ്ങളിൽ, തന്റെ രാജ്യം “അമേരിക്കൻ, ഇസ്രായേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും കീഴടങ്ങില്ലെന്നും” പെസെഷ്കിയൻ പറഞ്ഞു. “ഞങ്ങൾക്ക് അയൽരാജ്യങ്ങളുമായി സാഹോദര്യമുണ്ട്, എന്നാൽ ഏതെങ്കിലും രാജ്യം ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ ആ ആക്രമണത്തോട് പ്രതികരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനും മറ്റ് രാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനാണ് ശത്രുക്കൾ ശ്രമിക്കുന്നത്. ഇറാനിയൻ ജനതയും അവരുടെ സായുധ സേനയും രാജ്യത്തുടനീളം സന്നദ്ധരാണെന്നും ഒരു തരത്തിലുള്ള ഭീഷണിപ്പെടുത്തലിനോ അധിനിവേശത്തിനോ അനീതിക്കോ അവർ കീഴടങ്ങില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അമേരിക്ക തന്റെ മാപ്പപേക്ഷയെ “കീഴടങ്ങൽ” എന്ന് വളച്ചൊടിച്ചത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം വാദിച്ചു.
റെവല്യൂഷണറി ഗാർഡിൽ നിന്നും കടുത്ത യാഥാസ്ഥിതികരിൽ നിന്നും പെസെഷ്കിയൻ ഇന്നലെ (ശനിയാഴ്ച) കടുത്ത വിമർശനം നേരിട്ടിരുന്നു, ഇത് രാജ്യത്തെ ആഭ്യന്തര ഭിന്നതയുടെ സൂചനയായാണ് വിലയിരുത്തിയിരുന്നത്. “നിങ്ങളുടെ നിലപാട് പ്രൊഫഷണലല്ലാത്തതും ദുർബലവും അസ്വീകാര്യവുമാണ് എന്നായിരുന്നു കടുത്ത യാഥാസ്ഥിതിക പുരോഹിതനും നിയമസഭാംഗവുമായ ഹമീദ് റസായി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.
ജുഡീഷ്യറി തലവനും ട്രാൻസിഷണൽ ലീഡർഷിപ്പ് കൗൺസിൽ അംഗവുമായ ഗുലാം ഹുസൈൻ എജൈ, അയൽരാജ്യങ്ങളിലെ “ആക്രമണ കേന്ദ്രങ്ങളിൽ” ആക്രമണം തുടരുമെന്ന് ആവർത്തിച്ചു. ചില അയൽരാജ്യങ്ങൾ തങ്ങളുടെ വിഭവങ്ങൾ “ശത്രുവിന്” വിട്ടുകൊടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെസെഷ്കിയന്റെ പരാമർശങ്ങൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ പല മുതിർന്ന കമാൻഡർമാരെയും ദേഷ്യം പിടിപ്പിച്ചതായി അന്തരിച്ച ഇറാനിയൻ പരമോന്നത നേതാവ് അലി ഖൊമേനിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ “കുറഞ്ഞത് ആറ് മാസമെങ്കിലും കടുത്ത യുദ്ധം” തുടരാൻ തങ്ങൾക്ക് കഴിയുമെന്ന് ഐആർജിസി അറിയിച്ചു. മേഖലയിലെ 200-ലധികം അമേരിക്കൻ, ഇസ്രായേൽ ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.



