ജറുസലേം- ഹൈഫ, ടെൽ അവീവ് നഗരങ്ങൾ ഉൾപ്പെടെ ഇസ്രായേലിലുടനീളം ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടു. ഇസ്രായിലിൽ ഉടനീളം ഇന്നലെ രാത്രി കനത്ത ആക്രമണമാണ് ഇറാൻ നടത്തിയത്. അതേസമയം, ഇറാനിലുടനീളം സിവിലിയൻ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ ഇസ്രായേൽ സൈന്യം ബോംബിട്ട് തകർക്കുകയും ചെയ്തു. ടെഹ്‌റാനിലെ ഷഹ്‌റാൻ എണ്ണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി. “ഇറാൻ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട” സ്ഥലങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 80 പേർ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ പറയുന്നു. കൊല്ലപ്പെട്ടവരിൽ 20 കുട്ടികളും ഉൾപ്പെടുന്നു.
ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് താനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും നടത്തിയ ചർച്ചയിൽ തീരുമാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാതലത്തിൽ ചർച്ചക്ക് പ്രസക്തിയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കയുമായുള്ള ആറാം റൗണ്ട് ആണവ ചർച്ചകൾ ഇറാൻ റദ്ദാക്കുകയും ചെയ്തു.
ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനും പ്രതിരോധ ഗവേഷണ സ്ഥാപനത്തിനും നേരെ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ അറിയിച്ചു. ഇരുപക്ഷവും തുടര്‍ച്ചയായ മൂന്നാം ദിവസവും ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനം, ആണവായുധ പദ്ധതി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, മറ്റു ലക്ഷ്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇറാന്‍ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട തെഹ്റാനിലെ നിരവധി ലക്ഷ്യങ്ങള്‍ക്കു നേരെയും ഇന്ധന ഡിപ്പോകള്‍ക്കു നേരെയും ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ വ്യോമസേന വിപുലമായ ആക്രമണ പരമ്പരകള്‍ നടത്തിയതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനം, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡിഫന്‍സീവ് ഇന്നൊവേഷന്‍ ആന്റ് റിസര്‍ച്ച് ആസ്ഥാനം, ആണവ പദ്ധതി, മറ്റു ലക്ഷ്യങ്ങള്‍ എന്നിവക്കു നേരെ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു.
പടിഞ്ഞാറന്‍ ഇറാന്‍ നഗരമായ ഖൊറമാബാദിലെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്തിതായും ഇസ്രായില്‍ സൈന്യം അറിയിച്ചു. ഉപരിതല മിസൈലുകളും ക്രൂയിസ് മിസൈലുകളും മിസൈല്‍ ലോഞ്ച് പാഡുകളും സംഭരണ തുരങ്കങ്ങളും ഈ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണെന്നും മുമ്പ് റെവല്യൂഷണറി ഗാര്‍ഡ് പുറത്തിറക്കിയ പ്രചാരണ വീഡിയോയില്‍ ഈ കേന്ദ്രം പ്രദര്‍ശിപ്പിച്ചിരുന്നെന്നും ഇസ്രായില്‍ സൈനിക വക്താവ് അവി ദിവ്രിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യോമാക്രമണങ്ങളില്‍ ആ സ്ഥലം പൂര്‍ണമായും നശിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇല്ലാതാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ സമാനമായ ഡസന്‍ കണക്കിന് സ്ഥലങ്ങളും നശിപ്പിക്കപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. ലോറെസ്ഥാന്‍ പ്രവിശ്യയിലാണ് ഖൊറമാബാദ് സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇറാനില്‍ ഇസ്രായില്‍ നടത്തിവരുന്ന ആക്രമണങ്ങളുടെ ഭാഗമായി ശനിയാഴ്ച ഖൊറമാബാദിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു.
അതേസമയം, യെമനില്‍ ഹൂത്തി ഗ്രൂപ്പ് നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഹൂത്തി ഉദ്യോഗസ്ഥരെ വധിക്കാന്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം ആക്രമണം നടത്തിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം വിജയിച്ചോ എന്ന് ഉടന്‍ അറിയാന്‍ കഴിയുമെന്ന് ഇസ്രായില്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ജറൂസലം പോസ്റ്റ് പറഞ്ഞു. ഹൂത്തി സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍കരീം അല്‍ഗമാരിയെ ഇസ്രായില്‍ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായി സഖ്യമുണ്ടാക്കിയ ഹൂത്തികള്‍ യെമന്റെ ചില ഭാഗങ്ങള്‍ നിയന്ത്രിക്കുകയും ഗാസ യുദ്ധത്തില്‍ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യ പ്രകടനമായി 2023 നവംബര്‍ മുതല്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ 100 ലേറെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.