തെഹ്‌റാന്‍ – ഇസ്രായില്‍ യുദ്ധവിമാനം തെഹ്‌റാനു മുകളില്‍ വെച്ച് ഇറാന്‍ വെടിവെച്ചിട്ടു. യുദ്ധവിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ട വനിതാ പൈലറ്റിനെ ഇറാന്‍ ബന്ദിയായി പിടിച്ചു. ഇറാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത ഇസ്രായിലി യുദ്ധവിമാനത്തിന്റെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നു. തെഹ്റാന്റെ വ്യോമാതിര്‍ത്തിയിലൂടെ പറന്ന ഇസ്രായിലി യുദ്ധവിമാനം തങ്ങളുടെ വ്യോമസേന വെടിവെച്ചിട്ടതായി ഇറാന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ട പൈലറ്റിനെ പിടികൂടിയതായും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാന് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചയുടനെ വ്യോമ പ്രതിരോധ സംവിധാനം വിമാനം കണ്ടെത്തി തടഞ്ഞു. തലസ്ഥാനമായ തെഹ്‌റാന്റെ പ്രാന്തപ്രദേശത്തിന് മുകളില്‍ വെച്ച് ഭൗമ-വ്യോമ മിസൈല്‍ ഉപയോഗിച്ച് വിമാനം തകര്‍ക്കുകയായിരുന്നെന്നും മന്ത്രാലയം പറഞ്ഞു.
ഇസ്രായിലി വ്യോമസേനയില്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥയായ പൈലറ്റിനെ ലാന്‍ഡ് ചെയ്ത ഉടന്‍ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിനായി മുതിര്‍ന്ന സുരക്ഷാ ഏജന്‍സിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരായ വിശാലമായ ഇസ്രായിലി സൈനിക നടപടിയുടെ ഭാഗമായി രഹസ്യാന്വേഷണ ദൗത്യമോ കൃത്യതയുള്ള ആക്രമണമോ നടത്താനാണ് വിമാനം ഇറാനില്‍ പ്രവേശിച്ചതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നതായി ഇറാന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലിൽ ഇറാന് നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 40-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.