ഗാസ- ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂഉബൈദ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇതേ കുറിച്ച് പ്രതികരിച്ച് ഹമാസ് ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. ഹമാസ് സൈനിക നേതാവ് മുഹമ്മദ് അല്‍ദീഫ് ജൂലൈ മധ്യത്തില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായിലി സൈന്യം അറിയിച്ചിരുന്നു.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ തെഹ്‌റാനില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് ഒക്‌ടോബര്‍ ഏഴ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ മുഹമ്മദ് അല്‍ദീഫ് കഴിഞ്ഞ മാസം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ അറിയിച്ചത്.
⭕⭕ഇസ്മായിൽ ഹനിയ്യ- പോരാട്ടവും ജീവിതവും..
വിശദ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക…⭕⭕
മുഹമ്മദ് അല്‍ദീഫും ഗാസയിലെ ഹമാസ് നേതാവ് യഹ്‌യ സിന്‍വാറുമാണ് ഒക്‌ടോബര്‍ ഏഴ് ആക്രമണത്തിന്റെ ആസൂത്രകരെന്ന് ഇസ്രായില്‍ വിശ്വസിക്കുന്നു. ഉത്തര ഇസ്രായിലില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെട്ട ഒക്‌ടോബര്‍ ഏഴ് ആക്രമണമാണ് ഇസ്രായില്‍, ഹമാസ് യുദ്ധത്തിലേക്ക് നയിച്ചത്. സിന്‍വാര്‍ ഇപ്പോഴും ഗാസയില്‍ ഒളിച്ചുകഴിയുന്നതായാണ് കരുതുന്നത്. പത്തു മാസം നീണ്ട ഗാസ യുദ്ധത്തില്‍ 40,000 ഓളം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 91,000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസ ജനസംഖ്യയിലെ 80 ശതമാനത്തിലേറെ പേര്‍ ഭവനരഹിതരാക്കപ്പെട്ടിട്ടുണ്ട്.