ദുബൈ: ഇസ്രായിൽ-ഇസ്രായിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ആഗോള എണ്ണവില കുത്തനെ ഉയരുന്നു. കപ്പലുകൾ ആക്രമിക്കപ്പെടാനുള്ള സാധ്യത ശക്തമായ സാഹചര്യത്തിൽ ചെങ്കടൽ, ഹുർമുസ് കടലിടുക്ക് മേഖലകളിലൂടെ കടന്നുപോകാൻ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ മടിക്കുന്നതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. അറബിക്കടലിനെയും പേർഷ്യൻ ഗൾഫിനെയും ബന്ധിപ്പിക്കുന്ന ഹുർമുസ് കടലിടുക്ക് ആഗോള എണ്ണ വ്യാപാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കവാടമാണ്. ഇതുവഴിയുള്ള ഗതാഗതം ഇല്ലാതാകുന്നതോടെ ആഗോള എണ്ണവില കുത്തനെ ഉയരുകയും പെട്രോളിയം ഉൾപ്പന്നങ്ങളുടെ ലഭ്യത കുറയുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കി ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴിയുള്ള ദീർഘമായ പാതകൾ സ്വീകരിക്കുന്നതായി മുൻനിര ഷിപ്പിങ് കമ്പനികളായ മാർസ്‌കും ഹപാഗ്-ലോയ്ഡും പ്രഖ്യാപിച്ചു. ‘ജീവനക്കാരുടെയും ചരക്കുകളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന’ – മാർസ്‌കിന്റെ വക്താവ് പറഞ്ഞു. ഈ ബദൽ പാതകൾ ഗതാഗത സമയം 10-14 ദിവസം വർധിപ്പിക്കുകയും ഇന്ധന ചെലവ് ഗണ്യമായി കൂട്ടുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
‘ഹുർമുസ് കടലിടുക്കിലെ ഏത് തടസ്സവും ആഗോള എണ്ണ വിതരണ ശൃംഖലയെ തകർക്കും. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളിലേക്ക് കുതിക്കാൻ സാധ്യതയുണ്ട്’ – ട&ജ ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്‌സിലെ ഊർജ വിശകലന വിദഗ്ധനായ ജെയിംസ് ഡേവിസ് പറഞ്ഞു.
ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം കുറയുന്നത്, ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ നേരിട്ട് ബാധിക്കും. ഇന്ത്യയുടെ എണ്ണ ആവശ്യങ്ങളുടെ 80% ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. വില വർധനവ് ഇന്ധന, ഗതാഗത, ഉൽപ്പാദന ചെലവുകൾ വർധിപ്പിക്കും. ഇത് എല്ലാ മേഖലയിലും വിലക്കയറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.