ഗാസ – ഗാസയിൽ പത്തു ലക്ഷത്തിലേറെ ആളുകൾക്ക് അടിയന്തിരമായി താമസ സഹായം ആവശ്യമാണെന്ന് യു.എൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് പറഞ്ഞു. ഗാസ മുനമ്പിലെ മാനുഷിക സാഹചര്യം ഇപ്പോഴും മോശമാണ്. കഠിനമായ കാലാവസ്ഥ സഹായങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്.
കഴിഞ്ഞയാഴ്ച അഭയ ആവശ്യങ്ങൾ നിറവേറ്റാനായി മാനുഷിക പങ്കാളികൾ 28,000 കുടുംബങ്ങൾക്ക് സാധനങ്ങൾ വിതരണം ചെയ്തു. 1,600 ടെന്റുകൾ, 16,000 പ്ലാസ്റ്റിക് ഷീറ്റുകൾ, 27,000 പുതപ്പുകൾ എന്നിവ അടക്കമുള്ള വസ്തുക്കളാണ് വിതരണം ചെയ്തത്. തുടരുന്ന മഴക്കെടുതികൾ നിലവിലുള്ള നിരവധി ഷെൽട്ടറുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതിനാൽ കുറഞ്ഞത് 11 ലക്ഷം ആളുകൾക്ക് ഇപ്പോഴും അടിയന്തര താമസ സഹായം ആവശ്യമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ഗാസയിലുടനീളമുള്ള കുടിയിറക്കപ്പെട്ടവരുടെ കൂടാരങ്ങളിൽ പുതിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഇത് ആയിരക്കണക്കിന് ആളുകളെ വീണ്ടും ഭവനരഹിതരാക്കി. കഠിനമായ തണുപ്പും മോശം കാലാവസ്ഥയും കുട്ടികളെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
സഹായം കൂടുതൽ വേഗത്തിൽ വർധിപ്പിക്കാനും മാനുഷിക സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നത് തടയാനും ജനങ്ങളുടെ ദുരിതം ലഘൂകരിക്കാനും ഐക്യരാഷ്ട്രസഭക്കും അതിന്റെ മാനുഷിക പങ്കാളികൾക്കും ഗാസയിലേക്ക് വേഗത്തിലുള്ളതും സുസ്ഥിരവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു.



