ഗാസ– വെടിനിത്തല്‍ കരാര്‍ നിലനില്‍ക്കെ ഗാസ മുനമ്പില്‍ ഇസ്രായിലിന്റെ കൂട്ടക്കുരുതി തുടരുന്നു. ഗാസയില്‍ ഇന്ന് നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇരുപത്തിയെട്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബറില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഇസ്രായില്‍ ആക്രമണങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ദൈനംദിന മരണസംഖ്യയാണിത്. വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ മനഃപൂര്‍വ്വം അട്ടിമറിച്ചതായി ഹമാസ് ആരോപിച്ചു.
ഗാസ മുനമ്പിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ സിവിലിയന്മാര്‍ക്കെതിരെ നടന്ന ഏതാനും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ എണ്ണം 28 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ വടക്കുപടിഞ്ഞാറന്‍ ഗാസ നഗരത്തിലെ ശൈഖ് റദ്‌വാന്‍ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ രക്തസാക്ഷികളാകുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ഗാസ സിറ്റിക്ക് പടിഞ്ഞാറുള്ള ശൈഖ് റദ്‌വാന്‍ പോലീസ് സ്റ്റേഷന്‍ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായും ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളാകാനും പരിക്കേല്‍ക്കാനും കാരണമായതായും ആഭ്യന്തര, ദേശീയ സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. ശൈഖ് റദ്‌വാന്‍ ഡിസ്ട്രിക്ടിലുള്ള ഒരു വീടിനു നേരെയും ഇസ്രായില്‍ വിമാനങ്ങള്‍ ബോംബോക്രമണം നടത്തി. ഈ ആക്രമണത്തിലും ഏതാനും പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റും ഖാന്‍ യൂനിസിലെ ഒരു ടെന്റും ഉള്‍പ്പെടെ വടക്കു, തെക്കു ഗാസയിലാണ് വ്യോമാക്രമണങ്ങളുണ്ടായതെന്ന് നാസര്‍, ശിഫ ആശുപത്രികളിലെ ഉദ്യോഗസ്ഥര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ള രണ്ട് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഗാസ സിറ്റിയിലെ വ്യോമാക്രമണത്തില്‍ ഒരു അമ്മയും അവരുടെ മൂന്ന് കുട്ടികളും ഒരു ബന്ധുവും കൊല്ലപ്പെട്ടതായി ശിഫ ആശുപത്രി അറിയിച്ചു. ടെന്റ് ക്യാമ്പിലുണ്ടായ മറ്റൊരു വ്യോമാക്രമണത്തില്‍ തീപിടുത്തമുണ്ടായതായും ഈ ആക്രമണത്തില്‍ ഒരു പിതാവും മൂന്ന് കുട്ടികളും മൂന്ന് പേരക്കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ റഫ പ്രദേശത്തെ ഭൂഗര്‍ഭ തുരങ്കത്തില്‍ നിന്ന് എട്ട് ഭീകരര്‍ പുറത്തുവന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് മറുപടിയായാണ് സൈന്യവും ഷിന്‍ ബെറ്റും (ദേശീയ സുരക്ഷാ ഏജന്‍സി) ഗാസ മുനമ്പിലെ ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും നേതാക്കളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഗാസ മുനമ്പിലെ നാല് ഹമാസ്, ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍മാരെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ഐ.ഡി.എഫും ഷിന്‍ ബെറ്റും ആക്രമണങ്ങള്‍ നടത്തി. മധ്യ ഗാസ മുനമ്പിലെ ഒരു ആയുധ ഡിപ്പോ, ഒരു ആയുധ ഉല്‍പാദന കേന്ദ്രം, രണ്ട് ഹമാസ് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയും ഐ.ഡി.എഫ് ലക്ഷ്യമിട്ടു. വെടിനിര്‍ത്തല്‍ കരാറിന്റെ ഏതൊരു ലംഘനത്തെയും ഐ.ഡി.എഫും ഷിന്‍ ബെറ്റും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇസ്രായില്‍ സൈന്യത്തിനും ഇസ്രായില്‍ പൗരന്മാര്‍ക്കും നേരെ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഗാസയിലെ ഭീകരവാദ സംഘടനകള്‍ നടത്തുന്ന ഏതൊരു ശ്രമത്തിനെതിരെയും നടപടിയെടുക്കുമെന്ന് ഇസ്രായില്‍ സൈനിക വക്താവ് വ്യക്തമാക്കി.
ഇസ്രായില്‍ നടത്തുന്ന തുടര്‍ച്ചയായ കൂട്ടക്കൊലകളും കുടിയിറക്കപ്പെട്ടവരുടെ കൂടാരങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളും വെടിനിര്‍ത്തല്‍ കരാറിന്റെ മനഃപൂര്‍വമായ അട്ടിമറിയാണെന്ന് ഹമാസ് പറഞ്ഞു. ഗാസ മുനമ്പില്‍ അധിനിവേശ സൈന്യം നടത്തുന്ന തുടര്‍ച്ചയായ ബോംബാക്രമണവും ഖാന്‍ യൂനിസിലെ ഏഴ് പേരടങ്ങുന്ന ഒരു കുടുംബം കഴിയുന്ന കൂടാരം ലക്ഷ്യമിട്ട് ആക്രമണം നടത്തി പുതിയ കൂട്ടക്കൊല നടത്തിയതും ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതും ക്രൂരമായ കുറ്റകൃത്യവും വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനവുമാണെന്ന് ഹമാസ് പ്രസ്താവനയില്‍ ചൂണ്ടികാട്ടി.
വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ട് ഏകദേശം നാല് മാസം പിന്നിട്ടിട്ടും, തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും സാധാരണക്കാരെയും കുടുംബങ്ങളെയും കുടിയിറക്കപ്പെട്ടവര്‍ കഴിയുന്ന കൂടാരങ്ങളിലെ കുട്ടികളെയും ലക്ഷ്യമിടുന്നതും ഫാസിസ്റ്റ് അധിനിവേശ സര്‍ക്കാര്‍ ഗാസക്കെതിരെ നടത്തുന്ന ക്രൂരമായ ഉന്മൂലന യുദ്ധം വ്യക്തമാക്കുന്നു. ഇത് വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രായില്‍ നടത്തുന്ന കൃത്രിമത്വം, അതിനോടുള്ള അവരുടെ അവഗണന, മധ്യസ്ഥരുടെയും ഗ്യാരണ്ടര്‍ രാഷ്ട്രങ്ങളുടെയും ശ്രമങ്ങളോടുള്ള ഇസ്രായിലിന്റെ അവഹേളനം എന്നിവ വെളിപ്പെടുത്തുന്നു.
വെടിനിര്‍ത്തല്‍ കരാറിനെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഇസ്രായിലിന്റെ നയം നിര്‍ത്തലാക്കാന്‍ ഉടനടി നടപടി സ്വീകരിക്കാനും യുദ്ധവും സിവിലിയന്മാര്‍ക്കെതിരായ കൂട്ടക്കൊലയും അവസാനിപ്പിക്കാന്‍ അവരെ നിര്‍ബന്ധിക്കാനും വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ധാരണയിലെത്തിയ കാര്യങ്ങള്‍ ഒഴിഞ്ഞുമാറലോ കാലതാമസമോ കൂടാതെ നടപ്പാക്കാനും യു.എസ് ഭരണകൂടത്തോടും വെടിനിര്‍ത്തല്‍ കരാറിന്റെ ഉറപ്പ് നല്‍കുന്ന രാജ്യങ്ങളോടും ഹമാസ് ആഹ്വാനം ചെയ്തു. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം, ഇസ്രായില്‍ സൈന്യം നടത്തിയ 1,300 ലധികം കരാര്‍ ലംഘനങ്ങളുടെ ഫലമായി 1,850 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.
കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഫലസ്തീന്‍ സായുധ ഗ്രൂപ്പുകള്‍ നാല് സൈനികരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ ആരോപിക്കുന്നു. തെക്കന്‍ ഗാസയിലെ റഫയിലെ തുരങ്കത്തില്‍ നിന്ന് എട്ട് പോരാളികള്‍ പുറത്തുവരുന്നത് തങ്ങളുടെ സൈന്യം കണ്ടതായും അവരില്‍ മൂന്ന് പേര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും പ്രദേശത്തെ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാലാമനെ അറസ്റ്റ് ചെയ്തതായും ഇസ്രായില്‍ സൈന്യം ഇന്നലെ പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതായി ഈ മാസാദ്യം യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പ്രഖ്യാപിച്ചു. ഗാസ മുനമ്പില്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള ഫലസ്തീന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ട്രംപിന്റെ പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഹമാസിന്റെ നിരായുധീകരണം, ഗാസയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കല്‍, അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കല്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. യുദ്ധത്തിന്റെ ഭൂരിഭാഗം കാലവും അടച്ചിട്ടിരുന്ന ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗ് നാളെ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.



