ധാക്ക: അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തങ്ങളുടെ നാട്ടിലേക്ക് ‘തള്ളിക്കയറ്റുന്നത്’ അംഗീകരിക്കാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് സൈന്യം. ബംഗ്ലാദേശിൽ നിന്ന് കുടിയേറി രേഖകളില്ലാതെ താമസിക്കുന്നവരെ പിടികൂടി കൈമാറുന്നത് അവസാനിപ്പിക്കാൻ ആവശ്യമെങ്കിൽ സൈന്യം ഇടപെടുമെന്ന് ബംഗ്ലാദേശ് മിലിറ്ററി ഓപറേഷൻസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് നാസിമുദ്ദൗല പറഞ്ഞു. ബംഗ്ലാദേശിൽ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ പിടികൂടി നയതന്ത്ര വഴികളിലൂടെ ഇന്ത്യക്ക് കൈമാറുമെന്നും നാസിമുദ്ദൗല പറഞ്ഞു.
അനധികൃതമായി രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശി പൗരന്മാരെ തിരിച്ചയക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) കൈക്കൊള്ളുന്ന നടപടിയെയാണ് ബംഗ്ലാദേശ് സൈന്യം ‘തള്ളിക്കയറ്റൽ’ (‘പുഷ്-ഇൻ) എന്ന് വിശേഷിപ്പിക്കുന്നത്. പിടികൂടുന്നവരെ ബംഗ്ലാദേശിന്റെ ബോർഡർ ഗാർഡിനാണ് (ബി.ജി.ബി) കൈമാറുന്നത്. നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ഇത്തരം കൈമാറ്റങ്ങളെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 12-ന്, ഖഗ്രഛാരി അതിർത്തിയിലൂടെ 78 പേരെ ഇന്ത്യ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായും ഇനിയും 200-300 പേരെ കൂടി അയക്കാൻ ശ്രമിക്കുന്നതായും ബംഗ്ലാദേശ് സൈന്യത്തിന്റെ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് ആശ്‌റഫുസ്സമാൻ സിദ്ദിഖി ആരോപിച്ചിരുന്നു. മെയ് 23-ന് ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന 121 ബംഗ്ലാദേശ് പൗരന്മാരെയും അവർക്ക് സഹായം ചെയ്ത അഞ്ച് ഇന്ത്യക്കാരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ബംഗ്ലാദേശികളെ നയതന്ത്ര ചാനൽ വഴി ബംഗ്ലാദേശിന് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
‘തള്ളിക്കയറ്റൽ അസ്വീകാര്യമാണ്. ഈ വിഷയം ബി.ജി.ബി ഇതുവരെ നല്ല രീതിയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ആവശ്യമെങ്കിൽ സർക്കാറിന്റെ നിർദേശപ്രകാരം സൈന്യം ഇടപെടും’ – നാസിമുദ്ദൗല പറഞ്ഞു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക ഭരണകൂടവും സൈന്യവും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന ആരോപണം തള്ളിയ നാസിമുദ്ദൗല, സർക്കാറിന്റെ നിർദേശങ്ങൾ നടപ്പിലാക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും പറഞ്ഞു.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ സർക്കാർ താഴെ വീണതിന് പിന്നാലെയാണ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത്. 2024-ൽ ബംഗ്ലാദേശിൽ നടന്ന വൻ പ്രക്ഷോഭങ്ങൾക്കൊടുവിൽ ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിടുകയും ഇന്ത്യയിൽ അഭയം തേടുകയും ചെയ്തു. ഷെയ്ഖ് ഹസീനയ്ക്ക് അഭയം കൊടുത്തത് ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാകാൻ കാരണമായി.