ടെഹ്റാൻ- ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഇയുടെ വധത്തെത്തുടർന്ന് പകരം ചുമതല മുതിർന്ന പണ്ഡിതൻ അയത്തുള്ള അലിരാസ അറാഫി നിർവ്വഹിക്കും. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‌നയാണ് (ISNA) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഭരണഘടനാനുസൃതമായ നടപടികൾ പൂർത്തിയാക്കാൻ രൂപീകരിച്ച താൽക്കാലിക നേതൃസമിതിയിലെ ജൂറിസ്റ്റ് അംഗമായിട്ടാണ് അറാഫിയെ നിയമിച്ചിരിക്കുന്നത്.
ഇറാൻ ഭരണഘടന അനുസരിച്ച്, പുതിയൊരു നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെയുള്ള പരിവർത്തന കാലയളവിൽ രാജ്യത്തെ സംയുക്തമായി നയിക്കുന്നതിനായി പ്രത്യേക കൗൺസിലിനാണ് ചുമതല. ഈ സമിതിയിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സെനി-എജെ, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള പുരോഹിതൻ എന്ന നിലയിൽ അയത്തുള്ള അലിരാസ അറാഫി എന്നിവർ ഉൾപ്പെടുന്നു. ഖാംനഇയുടെ മരണത്തിന് പിന്നാലെ രാജ്യത്ത് ഭരണപരമായ സ്ഥിരത ഉറപ്പാക്കാനാണ് ഈ സമിതി പ്രവർത്തിക്കുക.
അയത്തുള്ള അലി ഖാംനഇയുടെ വധത്തിന് ശേഷം രാജ്യം വൻ ആഘാതത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നിയമനം. ഇറാൻ ഭരണഘടനയിലെ അനുച്ഛേദം 111 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പുതിയൊരു പരമോന്നത നേതാവിനെ കണ്ടെത്തുന്നത് വരെ ഈ താൽക്കാലിക കൗൺസിലിനായിരിക്കും രാജ്യത്തിന്റെ പൂർണ്ണ നിയന്ത്രണം.
പതിറ്റാണ്ടുകളായി ഇറാന്റെ അമരത്തുണ്ടായിരുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ (86) ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി വൈകി ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഇ കൊല്ലപ്പെട്ടത്.
ഖാംനഇയുടെ ഔദ്യോഗിക വസതിയും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അതിശക്തമായ മിസൈൽ ആക്രമണം. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല. “ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖാംനഇ കൊല്ലപ്പെട്ടു” എന്നായിരുന്നു ട്രംപ് ഇത് സംബന്ധിച്ച് പറഞ്ഞത്. ഖാംനഇയുടെ മൃതദേഹം കണ്ടെടുത്തതായും മൃതദേഹത്തിന്റെ ചിത്രം ലഭിച്ചതായും ഇസ്രായേൽ പ്രതിരോധ വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നാൽ, ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ ആദ്യം ഈ വാർത്ത നിഷേധിച്ചെങ്കിലും പിന്നീട് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചതായാണ് സൂചനകൾ..
1989 മുതൽ ഇറാന്റെ പരമാധികാരിയായിരുന്ന ഖാംനഇയുടെ അന്ത്യം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചേക്കാം. അദ്ദേഹത്തിന്റെ പിൻഗാമിയായി ആര് വരുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇറാനിലെ ‘അസംബ്ലി ഓഫ് എക്സ്‌പെർട്‌സ്’ (Assembly of Experts) ആരംഭിച്ചതായാണ് വിവരം.



